ഓവർറിയാക്ട് ചെയ്യാത്ത ഒരൊറ്റ വിദ്യാർഥി സംഘടന എംഎസ്എഫ്: മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ
Mail This Article
കൊച്ചി∙ കോളജിൽ ഓവർറിയാക്ട് ചെയ്യാത്ത ഒരൊറ്റ വിദ്യാർഥി സംഘടന എംഎസ്എഫ് ആണെന്ന് മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ വി.എസ്. ജോയ്. പല സംഘടനകളിൽപ്പെട്ട കുട്ടികൾ തന്റെ അടുത്തു വരാറുണ്ടെങ്കിലും മാന്യമായി സംസാരിക്കുന്നത് എംഎസ്എഫുകാരാണെന്നും അദ്ദേഹം പറഞ്ഞു. ബാക്കി മൂന്ന് സംഘടനയിൽപ്പെട്ടവരും പ്രകോപനപരമായാണ് സംസാരിക്കാറുള്ളതെന്നും വി.എസ്. ജോയ് കൂട്ടിച്ചേർത്തു.
‘‘മൂന്നു സംഘടനയിൽപ്പെട്ടവരും വളരെ അഗ്രസീവായി വരുമ്പോള്‍ ഞാൻ അവരെ പിടിച്ചിരുത്തി വളരെ കൂള്‍ഡൗൺ ചെയ്താണ് തിരിച്ചയക്കാറുള്ളത്. കോളജ് അടച്ചിട്ടതുപോലും അതുകൊണ്ടാണ്. പുറത്തുനിന്നുള്ള ഇൻഫ്ലുവൻസുണ്ടെന്നു പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇവിടെയുള്ള കുട്ടികൾ മാത്രമാണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. പല കുട്ടികളോടും ഒറ്റയ്ക്ക് സംസാരിക്കുമ്പോള്‍ അവർ വിവിധ ലക്ഷ്യത്തോടെ ഇവിടെ എത്തിയവരാണ്. നിങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും തെറ്റുചെയ്യാൻ പോകുന്നുണ്ടെങ്കിൽ അതെന്നോടു വന്നു പറയണമെന്നു ഞാൻ പലപ്പോഴും കുട്ടികളോട് പറയാറുണ്ട്. ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് കുട്ടികളിൽ പലരും പ്രശ്നക്കാരാണ്’’– വി.എസ്. ജോയ് പറഞ്ഞു
കലാലയത്തിൽ ലൈബ്രറി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് 9 മണി വരെ സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. മഹാരാജാസ് കോളജിലെ ലൈബ്രറി അഞ്ചുമണി വരെ മാത്രമാണുള്ളത്. അപ്പോൾ രാത്രിയിൽ കുട്ടികൾ കലാലയത്തിൽ തുടരേണ്ട സഹാചര്യം എന്താണെന്നും വി.എസ്. ജോയ് ചോദിച്ചു. ഒരിക്കൽ രാത്രി കലാലയത്തിൽ വന്നപ്പോൾ അവിടെ പഠിക്കുന്ന കുട്ടികൾ മാത്രമായിരുന്നില്ല. പുറത്തുനിന്നുള്ളവര്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.