ADVERTISEMENT

ചെന്നൈ∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ തമിഴ്നാട് പൊലീസ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. തമിഴ്നാട് പൊലീസിന്റെ നടപടി വിവാദമാകുകയും സുപ്രീം കോടതി ഇടപെട്ട് തടയുകയും ചെയ്തതിനിടെയാണ് നിർമല ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്.

കാഞ്ചീപുരത്തെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ എൽഇഡി സ്ക്രീനുകൾ നീക്കുന്ന ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി പുറത്തുവിട്ടത്. നിർമല സീതാരാമൻ ഇവിടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണം വീക്ഷിക്കുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണം തമിഴ്നാട് സർക്കാർ വിലക്കിയതായി കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് തമിഴ്നാട് പൊലീസ് ബലമായി എൽഇഡി സ്ക്രീനുകൾ പിടിച്ചെടുത്തത്. ഇതിനെതിരെ തമിഴ്നാട് ബിജെപി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു.

തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ തൽസമയ സംപ്രേഷണം തടയാനായി നടക്കുന്ന ശ്രമങ്ങളും കേന്ദ്രമന്ത്രി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പ്രാണപ്രതിഷ്ഠാ ചടങ്ങും അതിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതും ആളുകൾ കാണാതിരിക്കുന്നതിനാണ് തമിഴ്നാട് സർക്കാരിന്റെ നടപടിയെന്ന് അവർ ആരോപിച്ചു.

‘‘തമിഴ്നാട് സർക്കാർ സംസ്ഥാന പൊലീസിനെ അവരുടെ ഇഷ്ടാനുസരണം ദുരുപയോഗം ചെയ്യുകയാണ്. ഹിന്ദുവിരോധികളായ ഡിഎംകെയാണ് അവരെ ദുരുപയോഗം ചെയ്യുന്നത്. പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത് കാണാ‍ൻ രാജ്യത്തെ പൗരന് അവകാശമില്ലേ? അവരെ അതിൽനിന്ന് തടയാനാകുമോ? പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വിദ്വേഷമാണ് ഡിഎംകെ പ്രകടമാക്കുന്നത്’ – നിർമല സീതാരാമൻ ആരോപിച്ചു.

English Summary:

After alleging Tamil Nadu ‘banned’ Ram Mandir event live telecast, Sitharaman posts photos of screens ‘being removed’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com