ADVERTISEMENT

കൊച്ചി∙ കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു. കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിർമിക്കുക. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.

രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടെ മൾട്ടി സ്പോർട്സ് സിറ്റി നിർമിക്കുകയാണ് ലക്ഷ്യമെന്ന് ജയേഷ് ജോർജ് വ്യക്തമാക്കി. ഇതിന്റെ വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെ 750 കോടി രൂപയുടേതാണ് പദ്ധതി. ‘കൊച്ചി സ്പോർട്സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ സർക്കാരിനു സമർപ്പിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്താണ് പുതിയ സ്പോർട്സ് സിറ്റിക്കായി സ്ഥലം കണ്ടെത്തിയ ചെങ്ങമനാട്. ഇവിടെ 40 ഏക്കർ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്.

40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ–സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോൺ, ക്ലബ് ഹൗസ് തുടങ്ങിയവയാണ് സ്പോർട്സ് സിറ്റിയിലുണ്ടാകുക.

English Summary:

New Multi-Sports City Including International Stadium in the Pipeline in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com