ADVERTISEMENT

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി രാഷ്ട്രീയ കിംവദന്തികൾ പരന്നു. നിതീഷ് കുമാർ വീണ്ടുമൊരു മലക്കംമറിച്ചിലിലൂടെ എൻഡിഎയിൽ എത്തുമെന്ന സൂചനയുമായി ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിയുടെ എക്സ് പോസ്റ്റ് അഭ്യൂഹങ്ങൾ കൊഴുപ്പിച്ചു.

രാജ്ഭവനിലെ കൂടിക്കാഴ്ചയ്ക്കു നിതീഷിനൊപ്പം ജെഡിയു മന്ത്രി വിജയ് കുമാർ ചൗധരിയാണുണ്ടായിരുന്നത്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഒഴിവാക്കി പാർട്ടിയിലെ വിശ്വസ്തനൊത്തു ഗവർണറെ കണ്ടത് ആർജെഡിയുമായുള്ള ഭിന്നത കാരണമാണെന്നു വാർത്തകൾ പ്രചരിച്ചു. ലോക്സഭാ സീറ്റു വിഭജന വിഷയത്തിൽ നിതീഷ് ആർജെഡി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ്.

എൻഡിഎയിലേക്കു തിരിച്ചെത്താൻ നിതീഷ് കുമാറിനു താൽപര്യമുണ്ടെങ്കിൽ ചർച്ച ചെയ്യാൻ തയാറാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിന്റെ പിന്നാലെയാണ് ഗവർണറുമായി കൂടിക്കാഴ്ച നടന്നത്. അതേസമയം, കൂടിക്കാഴ്ച തികച്ചും ഔപചാരികമായിരുന്നുവെന്ന വിശദീകരണമാണ് ജെഡിയു നൽകുന്നത്. ബജറ്റ് സമ്മേളനത്തിനു മുൻപുള്ള പതിവു കൂടിക്കാഴ്ചയാണെന്ന തരത്തിലും ന്യായീകരണമുണ്ടായി. സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണെന്നും അഭ്യൂഹങ്ങളുണ്ട്.
 

English Summary:

Political Rumours Spreads as Bihar CM Nitish Kumar Meets Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com