ADVERTISEMENT

ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളിയെക്കുറിച്ചുള്ള പുരാവസ്തു വകുപ്പിന്റെ (എഎസ്ഐ) റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്നു വാരാണസി കോടതി. ഹിന്ദു, മ‌ുസ്‌ലിം വിഭാഗക്കാർക്കു റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമെന്നും എഎസ്ഐ വൃത്തങ്ങൾ അറിയിച്ചു. ഹൈന്ദവ വിഭാഗം സമർപ്പിച്ച ഹർജിയെത്തുടർന്നാണ് തീരുമാനം. വ്യാഴാഴ്ചത്തേക്ക് റിപ്പോർട്ട് പുറത്തുവിട്ടേക്കുമെന്നാണു വിവരം. ഇരു വിഭാഗങ്ങളും ഇതു സംബന്ധിച്ചു സത്യവാങ്മൂലം സമർപ്പിക്കണം. ഹാർഡ് കോപ്പിയായി മാത്രമാണ് റിപ്പോർട്ട് നൽകുകയെന്നും കോടതി പറഞ്ഞു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) നൂറോളം ദിവസമെടുത്ത് പള്ളിയുടെ സർവേ പൂർത്തീകരിച്ച് ഡിസംബർ 18ന് സീൽ ചെയ്ത റിപ്പോർട്ട് വാരാണസിയിലെ ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

എന്നാൽ കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്നു മുസ്‍ലിം വിഭാഗം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കെയാണു സർവേ നടത്തണമെന്ന ആവശ്യം ഉയർന്നത്.

കഴിഞ്ഞ വർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‍ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പള്ളിപ്പരിസരത്തു സ്വയംഭൂവായ ജ്യോതിർലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗൾ അധിനിവേശത്തിൽ ഇതു തകർക്കപ്പെട്ടുവെന്നുമാണ് സർവേ ആവശ്യപ്പെട്ടവരുടെ വാദം.

English Summary:

ASI Gyanwapi Findings To Go Public, Varanasi Court Announces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com