ജെഡിയു–ബിജെപി സഖ്യം അധികകാലം നീളില്ല, എഴുതിത്തരാം: പ്രവചനവുമായി പ്രശാന്ത് കിഷോർ
Mail This Article
പട്ന∙ ബിഹാറിലെ ജെഡിയു-ബിജെപി സഖ്യം അധികകാലം മുന്നോട്ടുപോകില്ലെന്ന പ്രവചനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രംഗത്ത്. കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം വിട്ട് ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു വരെ ഈ സഖ്യം നീണ്ടുനിൽക്കില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഫലത്തിൽ, ജെഡിയു – ബിജെപി സഖ്യ സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ ആയുസുണ്ടാകില്ലെന്നാണു പ്രവചനത്തിന്റെ അർഥം.
‘‘നിതീഷ് കുമാർ ബിഹാറിൽ എൻഡിഎയുടെ മുഖമായും ബിജെപി അദ്ദേഹത്തിന്റെ പിന്നിൽനിൽക്കുന്നതുമായ ഇപ്പോഴത്തെ ഈ സഖ്യം, അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു വരെ നീളില്ല. ഇക്കാര്യം ഞാൻ വേണമെങ്കിൽ എഴുതി നൽകാം.’’ – പ്രശാന്ത് കിഷോർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ആറു മാസത്തിനുള്ളിൽ ജെഡിയു–ബിജെപി സഖ്യത്തിൽ മാറ്റങ്ങളുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. മഹാസഖ്യത്തിൽനിന്ന് പിന്മാറിയ നിതീഷ് കുമാർ, ബിജെപി പിന്തുണയോടെ ഞായറാഴ്ച വൈകിട്ടാണു മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഒൻപതാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ ആറു തവണ ബിജെപി സഖ്യത്തിലും മൂന്നു തവണ ആർജെഡി സഖ്യത്തിലുമായിരുന്നു സത്യപ്രതിജ്ഞ.