ADVERTISEMENT

ചണ്ഡീഗഡ് ∙ എഎപി ഏറെ പ്രതീക്ഷയിലായിരുന്ന ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുടെ ജയത്തെച്ചൊല്ലിയുള്ള തർക്കം നിയമ നടപടിയിലേക്ക്. തിരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്ന് ആരോപിച്ച് എഎപി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ പഞ്ചാബ്–ഹരിയാന ഹൈക്കോടതി അനുമതി നൽകി. എഎപി കൗൺസിലറും മേയർ സ്ഥാനാർഥിയുമായിരുന്ന കുൽദീപ് കുമാറാണു ഹർജി നൽകിയത്.

ഹൈക്കോടതിയുടെ ഉത്തരവുകൾ പാലിച്ചല്ല തിരഞ്ഞെടുപ്പ് നടന്നതെന്നും വീണ്ടും വോട്ടെടുപ്പ് നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച എഎപിയുടെ കുൽദീപ് കുമാറിനെയാണു ബിജെപിയുടെ മനോജ് സാങ്കർ പരാജയപ്പെടുത്തിയത്. 35 അംഗ ചണ്ഡീഗഡ് കോർപറേഷനിലെ തിരഞ്ഞെടുപ്പിൽ 16 വോട്ട് നേടിയാണു മനോജിന്റെ വിജയം. കുൽദീപിന് 12 വോട്ട് ലഭിച്ചപ്പോൾ 8 വോട്ട‌് അസാധുവായി. വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എഎപി–കോൺഗ്രസ് സഖ്യം രംഗത്തെത്തി.

കോൺഗ്രസും എഎപിയും സംയുക്തമായാണു സ്ഥാനാർഥികളെ നിർത്തിയത്. കുൽദീപിനെ മേയർ സ്ഥാനാർഥിയായി എഎപി നിർത്തിയപ്പോൾ സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ പദവികളിലേക്കാണു കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയത്. പക്ഷേ, 8 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള ഇന്ത്യ മുന്നണിയുടെ നീക്കം പാളുകയായിരുന്നു. ബിഹാറിൽ നിതീഷ് കുമാറും ജെഡിയുവും വിട്ടുപോയതിന്റെ ക്ഷീണം മാറും മുൻപാണു പഞ്ചാബിൽനിന്ന് ഇന്ത്യ മുന്നണി തിരിച്ചടി നേരിട്ടത്.

∙ വിജയം കവർന്നെടുത്ത് ‘അസാധു’

കോൺഗ്രസ്–എഎപി സഖ്യത്തിന് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണു കോർപറേഷനിൽ ഉള്ളത്. വിജയം അനായാസമാണെന്നു കരുതിയിരിക്കെ വോട്ടുകൾ അസാധുവാക്കിയതു സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യ–എൻഡിഎ മുന്നണികൾ നേർക്കുനേർ പോരാടിയ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിക്കു ബോണസാണ്. ഇതോടെ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എഎപി രംഗത്തെത്തി.

ബിജെപിയെ വ‍ഞ്ചകരെന്നാണു ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ കുറ്റപ്പെടുത്തിയത്. മേയർ തിരഞ്ഞെടുപ്പിൽ ഇങ്ങനെ ചെയ്യുമെങ്കിൽ പൊതുതിരഞ്ഞെടുപ്പിൽ ഇവർ ഏതറ്റം വരെ പോകുമെന്നോർത്ത് ആശങ്കയുണ്ടെന്നും കേജ്‍രിവാൾ എക്സ് പ്ലാറ്റ്‌‌ഫോമിൽ‌ കുറിച്ചു. പ്രിസൈഡിങ് ഓഫിസറായിരുന്ന അനിൽ മാസിഹിന് എതിരെ ഇന്ത്യ മുന്നണി കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.

നാമനിർദേശം ചെയ്യപ്പെട്ട കൗൺസിലറായ അനിൽ മാസിഹ്, നേരത്തേ ബിജെപിയുടെ ന്യൂനപക്ഷ സെൽ ഭാരവാഹിയായിരുന്നു. വോട്ടുകൾ അസാധുവാണെന്ന് അനിൽ പ്രഖ്യാപിച്ചത് മുൻകൂട്ടി തീരുമാനിച്ച മട്ടിലായിരുന്നെന്ന് കോൺഗ്രസും എഎപിയും ആരോപിച്ചു. എണ്ണിയ ബാലറ്റുകൾ പ്രതിപക്ഷം പരിശോധിക്കുംമുൻപേ ബിജെപി നേതാക്കൾ ഓടിയെത്തി കൈക്കലാക്കിയതും കീറിക്കളഞ്ഞതും തത്സമയ ദൃശ്യങ്ങളിൽ വ്യക്തമാണെന്നു കോൺഗ്രസ് നേതാവ് പവൻ ബൻസാൽ പറഞ്ഞു. പ്രിസൈഡിങ് ഓഫിസർ നിഷ്പക്ഷനായല്ല പ്രവർത്തിച്ചതെന്നും വിമർശനമുണ്ട്.

∙ വിഡിയോ ആയുധമാക്കി പ്രതിപക്ഷം

വോട്ടെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സാധൂകരിക്കുന്ന വിഡിയോ പ്രതിപക്ഷ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രിസൈഡിങ് ഓഫിസർ അനിലിനെ ഉന്നമിടുന്നതാണു വിഡിയോ. അസാധുവായ വോട്ടുകളിൽ ഇദ്ദേഹത്തിന്റെ കൈകടത്തൽ ഉണ്ടായെന്നാണ് ആരോപണം. പ്രിസൈഡിങ് ഓഫിസർ ചില ബാലറ്റുകളിൽ എഴുതുന്നതിന്‍റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. സാധുവായ ബാലറ്റിൽ അനിൽ ടിക്ക് (ശരി ചിഹ്നം) ഇടുന്നത് എന്തിനാണെന്നു സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇക്കാര്യം ഹർജിയിലും എഎപി ചൂണ്ടിക്കാട്ടി.

‘‘പ്രിസൈഡിങ് ഓഫിസറുടെ മുന്നിൽ മൂന്ന് ബാസ്കറ്റുകളാണ് ഉണ്ടായിരുന്നത്. എഎപിയുടെയും ബിജെപിയുടെയും  സ്ഥാനാർഥികൾക്കു കിട്ടുന്നതും അസാധുവായ വോട്ടുകൾ സൂക്ഷിക്കുന്നതിനുമായിരുന്നു ഇത്. പലപ്പോഴും ഈ ബാസ്കറ്റുകളിലെ ബാലറ്റുകൾ പരസ്പരം മാറ്റിയിട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാൻ പ്രിസൈഡിങ് ഓഫിസർ ശ്രമിച്ചു. തിരിമറി നടത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്’’– ഹർജിയിൽ കുൽദീപ് ചൂണ്ടിക്കാട്ടി.

‘‘ഈ നടപടി തികച്ചും ദേശദ്രോഹമാണ്. ഞങ്ങളുടെ എട്ടു വോട്ടുകളാണ് അസാധുവായി പ്രഖ്യാപിച്ചത്. ഒരു വോട്ട് അസാധുവായി പ്രഖ്യാപിക്കുമ്പോൾ പ്രിസൈഡിങ് ഓഫിസർ എല്ലാ പാർട്ടിയുടെയും ഏജന്റുമാരെ വിളിച്ച് കാണിക്കേണ്ടതുണ്ട്. അതുണ്ടായില്ല’’ – എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നുവെന്നും അതിൽ ബിജെപിയോട് അവർ പരാജയപ്പെട്ടുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ചൂണ്ടിക്കാട്ടി. ജനുവരി 18ന് നടന്ന തിര‍ഞ്ഞെടുപ്പിൽ എഎപി, കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്യാനെത്തിയപ്പോൾ, അനിൽ മാസിഹ് ശാരീരികാസ്വസ്ഥത കാരണം വോട്ടെടുപ്പ് കുറച്ചുസമയം നിർത്തിവച്ചതു ദുരൂഹമാണെന്നും ആരോപണമുയർന്നു.

English Summary:

Why with Chandigarh mayor win, BJP deals INDIA another blow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com