സിൽവർലൈൻ അട്ടിമറിക്കാൻ സതീശന് ഐടി കമ്പനികൾ 150 കോടി നൽകി: ഗുരുതര ആരോപണവുമായി അൻവർ

Mail This Article
തിരുവനന്തപുരം∙ സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ കോൺഗ്രസ് നേതാവ് വി.ഡി.സതീശന് 150 കോടിരൂപ കൈക്കൂലി നൽകിയതായി പി.വി.അൻവർ നിയമസഭയിൽ ആരോപിച്ചു. സിൽവർലൈൻ പദ്ധതി നടപ്പിലായിരുന്നെങ്കിൽ കേരളത്തിലെ അടിസ്ഥാന സൗകര്യം വളരെ വേഗം ഉയരുമായിരുന്നു. ഐടി മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിൽ അവസരവും ഉണ്ടാകുമായിരുന്നു.
Read also: 'യഥാര്‍ഥ ഭക്തര്‍ മാലയൂരിയോ തേങ്ങയുടച്ചോ മടങ്ങിയിട്ടില്ല, അത് ചെയ്തത് കപടഭക്തര്‍'
കേരളം ഐടി മേഖലയിൽ മുന്നേറുന്നതോടെ, ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ ഒരുക്കിയ അടിസ്ഥാന സൗകര്യം പാഴാകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് അവർ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവിനു പണം നൽകിയതെന്നും പി.വി.അൻവർ ആരോപിച്ചു. പ്രസംഗത്തിനിടെ അൻവർ ഉന്നയിച്ച മോശം പദപ്രയോഗങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു.
പി.വി.അൻവർ സഭയിൽ പറഞ്ഞത്: കെ–റെയിൽ ഇടതു സർക്കാരിന്റെ പ്രധാന പദ്ധതിയാണ്. പദ്ധതി നടപ്പിലായിരുന്നെങ്കിൽ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. 5 വർഷം കൊണ്ട് 25 വർഷത്തെ പുരോഗതി ലഭിക്കുമായിരുന്നു. പദ്ധതി അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നു.
ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ യാത്രാപ്രശ്നത്തിനു കാരണം. ഇതിനെ മറികടക്കാനാണ് സില്‍വർലൈൻ പദ്ധതിയുമായി സർക്കാര്‍ മുന്നോട്ടു പോയത്. ഒന്നാംഘട്ടത്തിൽ കാര്യമായ എതിർപ്പ് പ്രതിപക്ഷം പ്രകടിപ്പിച്ചില്ല. ഭൂവുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചിരുന്നത്. പിന്നീട് ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന നിലപാട് സ്വീകരിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം പദ്ധതിയെ ഭീകരരൂപിയായി അവതരിപ്പിച്ചു. അതിൽ പ്രധാന പങ്ക് വി.ഡി.സതീശനായിരുന്നു.
കേരളത്തില്‍ അടിസ്ഥാന സൗകര്യം വർധിച്ചാൽ കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവർ മനസിലാക്കി. അവർ കോൺഗ്രസിനെ കൂടെനിർത്തി സിൽവർലൈൻ പദ്ധതിയെ എതിർത്തു. കോൺഗ്രസ് നേതാക്കളുമായി കമ്പനി പ്രതിനിധികൾ ചർച്ച നടത്തി. പദ്ധതി മുടക്കാനുള്ള ദൗത്യം വി.ഡി.സതീശനെ ഏൽപ്പിച്ചു. സതീശന് കിട്ടിയ ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു.
തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ എത്ര പണം ചെലവഴിക്കാനും ഐടി കമ്പനികള്‍ തയാറായിരുന്നു. 150 കോടിരൂപ ഇലക്ഷൻ ഫണ്ടായി വി.ഡി.സതീശന്റെ കയ്യിലെത്തി. കണ്ടൈനർ ലോറികളിൽ 50 കോടിരൂപവീതം മൂന്നു ഘട്ടങ്ങളിലായാണ് പണം തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്. അവിടെനിന്നും രണ്ട് ആംബുലൻസുകളിലായി പണം വി.ഡി.സതീശന്റെ സുഹൃത്തുകളുടെ കയ്യിലെത്തി. കർണാടകയിൽ ഈ പണം നിക്ഷേപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണം. മാസത്തിൽ 3 തവണയെങ്കിലും പ്രതിപക്ഷ നേതാവ് ബെംഗളൂരുവിൽപോയിട്ടുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിനു മുൻപ് 25 കോടി കിട്ടി. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം നടത്തണം.