ADVERTISEMENT

ന്യൂഡൽഹി ∙ മോദി സർക്കാരിന്‍റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. 2047ഓടെ വികസിത ഭാരതമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ ആവിഷ്കരിച്ച വിവിധ പദ്ധതികൾ തുടരുമെന്ന നയമാണ് സ്വീകരിച്ചത്.  ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല. പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണെന്നും അവർ വ്യക്തമാക്കി. ആകെ 58 മിനിറ്റ് മാത്രമാണ് ബജറ്റ് പ്രസംഗം നീണ്ടത്.

വനിതകള്‍ക്കും യുവാക്കൾക്കും പ്രത്യേക പ്രധാന്യം നൽകുന്ന പദ്ധതികൾ നടപ്പാക്കും. എല്ലാ മേഖലയേയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് സർ‌ക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ നൽകും. ജനസംഖ്യാ വർധനവും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങളും പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നികുതിയിളവ് നൽകും. ക്ഷീര കർഷകരുടെ ക്ഷേമത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. സമുദ്ര ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുകയും മത്സ്യ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ലക്ഷദ്വീപിൽ ഉൾപ്പെടെ ടൂറിസം വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ആദായ നികുതിപരിധി 7.5 ലക്ഷം രൂപയായി തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യം പുരോഗതിയിലേക്ക് കുതിച്ചു. അമൃതകാലത്തിനായി സർക്കാർ പ്രയത്നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ നിരവധി മാറ്റങ്ങളുണ്ടായി. വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് ധനസഹായം എത്തിച്ചു നല്‍കി.

കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചെറുകിട കർഷകർക്കും ഇതിന്റെ ഗുണഫലം ലഭിച്ചു. ഫസൽ ഭീമ യോജനയിലൂടെ 4 കോടി കർഷകർക്ക് വായ്പ ലഭ്യമാക്കി. മുദ്രാ യോജനയിലൂടെ പുതിയ സംരംഭങ്ങൾക്കുള്ള വായ്പകൾ അനുവദിച്ചു. മേഖലയിൽ വലിയ പുരോഗതി കൈവരിക്കാൻ രാജ്യത്തിനായി. തെരുവോര കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ പദ്ധതികൾ സർക്കാർ ലഭ്യമാക്കി. .

വിദ്യാഭ്യാസ മേഖലയിൽ‌ സമഗ്ര പുരോഗതിക്കുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനായി. സ്കിൽ ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎമ്മുകൾ, 15 എയിംസ്, 300ലേറെ സർവകലാശാലകൾ എന്നിവ കഴിഞ്ഞ 10 വർഷത്തിനിടെ ആരംഭിച്ചു.

കായികരംഗത്ത് വന്‍ പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനായി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ കായിക താരങ്ങൾക്കായി. ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസനെതിരെ ഇന്ത്യയുടെ പ്രഗ്നാനന്ദ പുറത്തെടുത്ത പ്രകടനം പ്രത്യേകം പരാമർശിക്കുന്നു. 80ലേറെ ചെസ് ഗ്രാൻഡ്മാസ്റ്റർമാർ ഇന്ന് നമുക്കുണ്ട്.

വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി. വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി. പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടു‌കളില്‍ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണ്. 

ജിഡിപി വളർച്ചയ്ക്ക് പുറമെ ഭരണം, വികസനം, പ്രവർത്തനം എന്നിവയ്ക്കും സർക്കാർ പ്രാധാന്യം നൽകുന്നു. സുതാര്യവും വിശ്വാസ്യവുമായ ഭരണമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ മേഖലയിലും സമഗ്ര വികസനത്തിന് പ്രാധാന്യം നൽകുന്നു. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്. വലിയ പദ്ധതികളുടെ ഗുണഫലം ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനായിട്ടുണ്ട്. അർഹരായവർക്ക് പണം അവരുടെ അക്കൗണ്ട‌ുകളിലേക്ക് നേരിട്ട് എത്തിച്ചു. തൊഴിൽ സാധ്യതകൾ വർധിപ്പിച്ചു.

ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാന സ‌ൗകര്യങ്ങൾ അതിവേഗത്തിൽ സ്ഥാപിക്കാനായി. ഒരു രാജ്യം, ഒരു മാർക്കറ്റ്്, ഒറ്റ നികുതി എന്ന ആപ്ത വാക്യം ജിഎസ്ടിയിലൂടെ നടപ്പാക്കാനായി. സാമ്പത്തിക രംഗത്തെ പരിഷ്കരണങ്ങൾ നിക്ഷേപ സാധ്യതകൾ വർധിപ്പിച്ചു.

ഭൗമരാഷ്ട്രീയം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. കോവിഡ് മഹാമാരിക്കുശേഷം വലിയ മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾക്കിടയിലും ഇന്ത്യ പുരോഗതിയിലേക്ക് കുതിച്ചു. ജി20 ഉച്ചകോടി ഇന്ത്യയെ രാജ്യാന്തര തലത്തിൽ പുതിയ ഉയരങ്ങളിലെത്തിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ–മിഡില്‍ ഈസ്റ്റ്–യൂറോപ്പ് ഇടനാഴി ഇന്ത്യയ്ക്ക് വൻ കുതിപ്പു നല്‍കും. ലോകവ്യാപാരത്തിന്റെ കേന്ദ്രമായി ഈ ഇടനാഴി മാറും.

പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 5 വർഷംകൊണ്ട് 2 കോടി വീടുകള്‍ അനുവദിക്കും. ഒരുകോടി വീടുകള്‍ക്ക് സോളാർ പദ്ധതി നടപ്പാക്കും. രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകും. ആശാവർക്കർമാരേയും  അങ്കണവാടി ജീവനക്കാരേയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് ഉറപ്പാക്കും. സ്വയം സഹായ സംഘങ്ങളിൽ 9 കോടി വനിതകൾക്ക് സഹായം നൽകാനുള്ള പദ്ധതി സർക്കാർ തുടരും. യുവാക്കളുടെ ഗവേഷണത്തിന് ധനസഹായം നൽകും. റെയിൽവേയ്ക്ക് 3 സാമ്പത്തിക ഇടനാഴികൾ നടപ്പാക്കും.

റെയിൽവേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കും. വന്ദേഭാരത് നിലവാരത്തിൽ 40,000 ബോഗികൾ അവതരിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതൽ പ്രോത്സാഹിപ്പിക്കും. 11 ലക്ഷംകോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തി.

English Summary:

Union Budget 2024- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com