വിവാഹനിശ്ചയത്തിനു പിന്നാലെ വിളിച്ചിറക്കി, പിന്നെ സ്ത്രീധന പീഡനം; 22കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
Mail This Article
നെടുമങ്ങാട്∙ ഇരുപത്തിരണ്ടുകാരിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടിൽ അയ്യപ്പൻ എന്നു വിളിക്കുന്ന ശരത് (29) ആണ് അറസ്റ്റിലായത്. സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.
ശരത്തിന്റെ ഭാര്യ അഭിരാമിയെ (22) വ്യാഴാഴ്ച രാവിലെ വീടിനു പുറത്തെ ഗോവണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശരത് വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ആയിരുന്നു സംഭവം. രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
ഇതിനു ശേഷം സ്ത്രീധനത്തിന്റെ പേരിൽ അഭിരാമിയെ നിരന്തരം മർദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. അഭിരാമിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. ഈ ദമ്പതികൾക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആൺകുഞ്ഞും ഉണ്ട്.