ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധം: കോഴിക്കോട് എൻഐടി ഈ മാസം 4 വരെ അടച്ചിടും

Mail This Article
കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് എൻഐടി ഈ മാസം നാലുവരെ അടച്ചു. കാവിയിൽ ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി വിദ്യാർഥി സംഘടനകളുടെ ഉപരോധത്തെ തുടർന്ന് അധികൃതർ മരവിപ്പിച്ചിരുന്നു. വിദ്യാർഥി നൽകിയ അപ്പീലിൽ തീരുമാനമാകും വരെയാണിത്.
Read Also: കാലിക്കറ്റ് എൻഐടിയിലെ വിദ്യാർഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചു; എസ്എഫ്ഐ മാർച്ചിൽ സംഘർഷം
ഉപരോധം രാത്രിയും തുടർന്നതോടെയാണ് വിദ്യാർഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചത്. സസ്പെൻഷൻ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ എൻഐടിയിലെ വിദ്യാർഥി പ്രതിഷേധം അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയ സെക്രട്ടറി യാസിർ എന്നിവർക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാംപസിന് മുന്നിൽ പ്രതിഷേധ തെരുവും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ മാർച്ച് ഗേറ്റിന് മുന്നിൽ ബാരിക്കേഡുകൾവച്ച് പൊലീസ് തടഞ്ഞു.
ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയെയാണ് സസ്പെൻഡ് ചെയ്തത്. 'ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്' എന്ന പ്ലക്കാർഡുമായി പ്രതിഷേധിച്ചതിലായിരുന്നു നടപടി.