ADVERTISEMENT

റാഞ്ചി∙ ഒരു ദിവസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചംപയ് ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകുന്നത്. ചംപയ്‌ക്കൊപ്പം കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീർ ആലം, ഏക ആർജെഡി നിയമസഭാംഗം സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി അധികാരമേറ്റു.

അധികാരം നിലനിർത്താൻ പത്തു ദിവസത്തിനുള്ളിൽ വിശ്വാസം തെളിയിക്കണമെന്ന വെല്ലുവിളിയാണ് ചംപയ്ക്കും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പാർട്ടിക്കും മുന്നിൽ ഇനിയുള്ളത്. 43 എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് ചംപയ് അവകാശപ്പെട്ടത്. 

മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തതോടെ ജാർഖണ്ഡിൽ 24 മണിക്കൂറിലേറെ മുഖ്യമന്ത്രിയില്ലാതെ ഭരണം സ്തംഭിച്ചിരുന്നു. അതിനിടെ ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് ചംപയ് ഉൾപ്പെടെയുള്ളവർ രാജ്ഭവനിൽ എത്തിയെങ്കിലും സത്യപ്രതിജ്ഞയ്ക്കുള്ള സമയം അനുവദിക്കാൻ ഗവർണർ വിമുഖത കാട്ടി. സത്യപ്രതിജ്ഞ വൈകിപ്പിച്ച് അധികാരം പിടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയിൽ എംഎൽഎമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാൻ ഇന്നലെ രാത്രി ജെഎംഎം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി.

സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ അർധരാത്രിയോടെ സർക്കാർ രൂപീകരിക്കാൻ ചംപയ് സോറനെ ഗവർണർ  സി.പി.രാധാകൃഷ്ണൻ ക്ഷണിച്ചു. പത്ത് ദിവസത്തിനകം വിശ്വാസ വോട്ട് നേടണമെന്നാണ് ഗവർണർ ചംപയ് സോറനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാനുളള നിയമസഭയുടെ പ്രത്യേക സമ്മേളനം അടുത്ത ആഴ്ച ചേരും. 

English Summary:

Champai Soren takes oath as Jharkhand Chief Minister after Hemant Soren's arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com