കേരളത്തില്‍നിന്ന് പരമാവധി സീറ്റ്; മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കളത്തിലിറക്കാന്‍ സിപിഎം
Mail This Article
പാലക്കാട് ∙ സ്ഥാനാർഥി നിർണയത്തിനു പരിഗണിക്കാറുള്ള പല ഘടകങ്ങളും വിജയം എന്ന ഒറ്റ ലക്ഷ്യത്തിലൊതുക്കി സ്ഥാനാർഥികളെ നിശ്ചയിക്കാൻ സിപിഎം തയാറെടുക്കുന്നു. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു തന്നെയാണു പാർട്ടി കേന്ദ്രഘടകം കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്. ദേശീയതലത്തിൽ പാർട്ടിയുടെ സ്വാധീനവും പ്രസക്തിയും ഉറപ്പാക്കാനും അത് അതാവശ്യമാണ്. പാർട്ടി വർഷങ്ങളായി അടക്കി ഭരിച്ചിരുന്ന ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ അമിത പ്രതീക്ഷ പാർട്ടിക്കില്ല.
Read also: ‘കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല; ജനങ്ങളെ പാപ്പരീകരിക്കുന്ന ബജറ്റ്’
ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിൽ രണ്ടു സീറ്റിൽ വിജയിക്കാമെന്നാണു കണക്കുകൂട്ടൽ. തെലങ്കാനയിൽ ഒരു സീറ്റിൽ മത്സരിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ കേരളത്തിൽനിന്നു പരമാവധി എംപിമാർ എന്ന ലക്ഷ്യത്തിലാണു തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം നൽകുന്നത്. അതിനു ചില നീക്കുപോക്കുകൾ ആവശ്യമെന്നു നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാർഥി നിർണയത്തിലും പ്രചരണത്തിലും അതു പ്രതിഫലിക്കും. മുതിർന്ന നേതാക്കളിൽ ചിലരുൾപ്പെടെ സ്ഥാനാർഥികളാകുമെന്നാണു ഊഹാപോഹം.
പിബി അംഗം എ.വിജയരാഘവൻ, മുൻ മന്ത്രിമാരായ കെ.കെ.ശൈലജ, എ.കെ.ബാലൻ, ടി.എം.തോമസ് ഐസക്, എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്. മത്സരത്തിനില്ലെന്ന നിലപാടിലാണു ഇവരിൽ ചിലരെങ്കിലും പാർട്ടി തീരുമാനത്തിനു വഴിപ്പെടേണ്ടിവരും. പ്രമുഖരെ അടക്കം രംഗത്തിറക്കി ശക്തമായ പോരാട്ടത്തിനാണു നീക്കം. ഒരു സീറ്റെങ്കിൽ ഒരു സീറ്റ് അധികം പിടിക്കുക മാത്രമാണു ലക്ഷ്യം.
തിരുവനന്തപുരത്തു നടന്ന കേന്ദ്രകമ്മിറ്റി യോഗം ദേശീയതലത്തിൽ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമീപനമാണ് ചർച്ച ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കു കടക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് ഒരു സീറ്റിൽ ഒതുങ്ങി. അന്നത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്നാണു പാർട്ടി നിരീക്ഷണമെങ്കിലും, സർക്കാരും പാർട്ടിയും നേരിടുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിനെ ഏങ്ങനെ ബാധിക്കുമെന്നതു ചർച്ചയിലുണ്ട്. പ്രധാനമായും ശബരിമലയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോഴുണ്ടായ രാഷ്ട്രീയ അന്തരീക്ഷവും ഉൾപ്പെടെ ചില സവിശേഷ ഘടകങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂട്ടതോൽവിക്കു വഴിയൊരുക്കി.
അപ്രതീക്ഷിതവും അസാധാരണവുമായ രാഷ്ട്രീയവികാസമാണു അന്നുണ്ടായതെന്നു നേതാക്കൾ പറയുന്നു. പിന്നീട്, രണ്ടാം പിണറായി സർക്കാരിനെതിരെ മൊത്തത്തിലും മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളുടെയും പരാതികളുടെ നിജസ്ഥിതിയും കേന്ദ്ര അന്വേഷണങ്ങളിലെ രാഷ്ട്രീയവും ജനമധ്യത്തിൽ തുറന്നുകാണിക്കാൻ കഴിഞ്ഞതായി നേതൃത്വം വിശ്വസിക്കുന്നു.
ക്ഷേമപെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ തടസപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്കു പിന്നിൽ കേന്ദ്രസർക്കാർ ആണെന്നതു വലിയതോതിൽ ചർച്ചചെയ്യപ്പെട്ടതു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. ഈ വിഷയങ്ങളിൽ വരുംദിവസങ്ങളിലും സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക ക്യാംപെയ്ൻ തുടരും. ഡൽഹിയിൽ മുഖ്യമന്ത്രിയുൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ എട്ടിന് നടത്തുന്ന എൽഡിഎഫ് സമരത്തിന്റെ മുന്നോടി എന്ന പേരിൽ പാർട്ടി നടത്തുന്ന ഗൃഹസന്ദർശനം, തിരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയാൻ ലക്ഷ്യംവച്ചുള്ളതാണ്.
നവകേരളസദസിൽ ജില്ലകൾതോറും പതിനായിരങ്ങൾ പങ്കെടുത്തത് സർക്കാരിൽ ജനങ്ങൾക്കുളള വിശ്വാസമാണ് കാണിക്കുന്നതെങ്കിലും സദസിൽ എത്താത്തവരുടെ മനസ് ഗൃഹസമ്പർക്കത്തിൽ വ്യക്തമാക്കുമെന്നു പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. വിശദമായ ലഘുലേഖയും വീടുകളിൽ നൽകുന്നുണ്ട്. 30 വയസിനു താഴെയുള്ള യുവാക്കളിൽ സ്വാധീനമുണ്ടാക്കുന്നതിനു സമൂഹമാധ്യമങ്ങളിൽ പ്രത്യേക ക്യാംപെയ്നും പുതിയ വോട്ടർമാർക്കുമാത്രമായി ഗ്രൂപ്പും ആരംഭിച്ചു.