ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ: അൻവറിന്റെ ആരോപണത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ

Mail This Article
തിരുവനന്തപുരം∙ കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി വാങ്ങി എന്ന പി.വി. അൻവര്‍ എംഎൽഎയുടെ ആരോപണത്തിൽ മറുപടിയുമായി വി.ഡി. സതീശൻ. മുഖ്യമന്ത്രി ഇതേകുറിച്ച് ഒരക്ഷരം പറഞ്ഞില്ലല്ലോ എന്ന് സതീശൻ ചോദിച്ചു. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇതുകേട്ടപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമെല്ലാം ചിരിക്കുകയായിരുന്നു എന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
Read Also: ‘സാധാരണ പോലെയല്ല, ഇത്തവണ ഒരു സീറ്റു കൂടി തരണം’: മൂന്നാം സീറ്റെന്ന ആവശ്യത്തിലുറച്ച് ലീഗ്
കഴിഞ്ഞ ദിവസം നിയമസഭയിലായിരുന്നു സിപിഎം നേതാവ് പി.വി. അൻവർ പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിച്ചത്. അൻവറിന്റെ ആരോപണം സഭാ രേഖകളിൽനിന്നു നീക്കം ചെയ്യണമെന്നു താൻ ആവശ്യപ്പെടുന്നില്ലെന്നും ഇങ്ങനെയുള്ള ആൾക്കാരും ഈ നിയമസഭയിൽ ഉണ്ടായിരുന്നെന്ന് വരാനിരിക്കുന്ന തലമുറ അറിയട്ടെയെന്നും സതീശൻ പറഞ്ഞിരുന്നു.
അൻവറിന്റെ ആരോപണം
∙ കർണാടകയിലും ഹൈദരാബാദിലും ഐടി ഇൻഫ്രാസ്ട്രക്ചർ ലെൻഡിങ് മേഖലയിലെ വൻകിട കമ്പനികൾ കെ റെയിൽ പദ്ധതിയെക്കുറിച്ച് സർവേ നടത്തി. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും ഐടി മേഖല ശക്തമാകും. കേരളത്തിൽ ഐടി വിദ്യാഭ്യാസമുള്ള 25 ലക്ഷത്തിലേറെ കുടുംബിനികളുണ്ട്. കുടുംബപരമായ കാരണങ്ങളാൽ അവർ പുറത്തു ജോലിക്കു പോകുന്നില്ല. നാട്ടിൽ ഐടി കമ്പനികൾ വന്നാൽ കുറഞ്ഞ ശമ്പളമാണെങ്കിലും ജോലിക്കു പോകാൻ കുടുംബിനികൾ തയാറാകുമെന്നും സർവേയിലൂടെ ബോധ്യപ്പെട്ടു. കെ റെയിൽ വന്നാൽ ഹൈദരാബാദിലെയും കർണാടകയിലെയും ഐടി ഭീമന്മാർ വ്യവസായ വ്യാപനത്തിനുവേണ്ടി അവിടങ്ങളിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളും പാഴാകും.
കെ റെയിൽ പദ്ധതി പൊളിക്കുന്നതിന് അവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഗൂഢാലോചന നടത്തി. ദൗത്യത്തിന്റെ ഉത്തരവാദിത്തം സതീശനെ ഏൽപിച്ചു. ദൗത്യം വിജയിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു സതീശനു നൽകിയിരുന്ന ഓഫർ. മത്സ്യം കൊണ്ടുവരുന്ന ശീതീകരിച്ച കണ്ടെയ്നർ ലോറികളിൽ 2021 ഫെബ്രുവരിയിലും മാർച്ചിലുമായി 50 കോടി വീതം തൃശൂർ ചാവക്കാടിനടുത്തുള്ള ചേറ്റുവ കടപ്പുറത്തു കൊണ്ടുവന്നു. അവിടെനിന്ന് ആംബുലൻസുകളിലാണു പണം സതീശന്റെ കൂട്ടാളികളുടെ കൈകളിലെത്തിച്ചത്. ഈ പണം കയ്യിലുള്ള ധൈര്യത്തിലാണ് കെപിസിസിയുടെ ഔദാര്യമില്ലാതെ തന്നെ താൻ തിരഞ്ഞെടുപ്പു നടത്തുമെന്നു സതീശൻ അന്നു പറഞ്ഞത്. പക്ഷേ, ഈ പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നേതാക്കൾക്കു നൽകുകയോ കേരളത്തിൽ ചെലവഴിക്കുകയോ ചെയ്തില്ല. തുക സതീശൻ കർണാടകയിൽ നിക്ഷേപിച്ചു. അതിനാലാണു സതീശൻ മാസത്തിൽ 3 തവണയെങ്കിലും ബെംഗളൂരുവിലേക്കു പോകുന്നത്.