ചിറകിൽ അജ്ഞാത സന്ദേശവുമായെത്തിയ പ്രാവ് ‘കസ്റ്റഡിയിൽ’ കഴിഞ്ഞത് 8 മാസം; ഒടുവിൽ തുറന്നുവിട്ടു
Mail This Article
മുംബൈ∙ ചാരപ്രവർത്തനത്തിനായി എത്തിയതെന്നു കരുതി പൊലീസ് എട്ടു മാസത്തോളം കസ്റ്റഡിയിൽ സൂക്ഷിച്ച പ്രാവിനെ തുറന്നുവിട്ടു. എട്ടു മാസത്തോളം നീണ്ട അന്വേഷണത്തിനു പിന്നാലെയാണു പ്രാവിനെ തുറന്നുവിട്ടത്. ചിറകിൽ ചൈനീസ് ലിപിക്ക് സമാനമായ ഒരു സന്ദേശവുമായി പ്രാവിനെ മുംബൈയിലെ ഒരു തുറമുഖത്താണു കണ്ടെത്തിയത്. പിന്നാലെ ചാരപ്രവർത്തനത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കിയതിനു പിന്നാലെ, ചുമത്തിയ കുറ്റം ഒഴിവാക്കി.
അന്വേഷണം നടക്കുന്ന സമയത്ത് പ്രാവിനെ ഒരു ആശുപത്രിയിലാണ് സുരക്ഷിതമായി പാർപ്പിച്ചത്. എട്ടു മാസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ പ്രാവ് നല്ല ആരോഗ്യത്തോടെ തന്നെയാണു പറന്നുപോയതെന്നു ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ അതിർത്തിക്കു സമീപത്തുനിന്ന് 2016ലും ഒരു പ്രാവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഭീഷണി സന്ദേശമുള്ള ഒരു കുറിപ്പ് പ്രാവിൽനിന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കസ്റ്റഡി. 2010ലും ഇതേ മേഖലയിൽനിന്നും ഒരു പ്രാവിനെ പിടികൂടിയിരുന്നു. പ്രാവിന്റെ കാലിൽ ഒരു മോതിരവും ശരീരത്തിൽ പാക്കിസ്ഥാനി ഫോൺ നമ്പറും മേൽവിലാസവും ചുവന്ന മഷിയിൽ മുദ്രകുത്തിയിരുന്നു.