രേവന്തിൽ വിശ്വാസം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 44 ജാർഖണ്ഡ് എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റി
Mail This Article
ഹൈദരാബാദ്∙ ഹേമന്ത് സോറന്റെ പിൻഗാമിയായി ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ, ഭരണപക്ഷ എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ച് ജാർഖണ്ഡ് മുക്തി മോർച്ച. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 44 എംഎൽഎമാരാണ് ഹൈദരാബാദിലെത്തിയത്. കോൺഗ്രസ്, ആർജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎൽഎമാര്‍ക്ക് ഒപ്പമുണ്ട്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കുമെന്നാണ് നേതാക്കളുടെ വിശ്വാസം.
ചംപയ് സോറൻ സർക്കാര്‍ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ഞങ്ങളുടെ എംഎൽഎമാരെ ബന്ധപ്പെടാനുളള ഒരു വഴിയും ബിജെപിയ്ക്ക് ഒരുക്കികൊടുക്കില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വാർത്താ ഏജന്‍സികളോടു പറഞ്ഞു.
അതേസമയം, ഹേമന്ത് സോറനെ അഞ്ചു ദിവസം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ വിടാൻ റാഞ്ചി സ്പെഷൽ കോടതി ഉത്തരവിട്ടു. ഇ.ഡി അറസ്റ്റിനെതിരെ ഹേമന്ത് സോറന്‍ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ നടത്തിയില്ല. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഒരു ഹർജിയില്‍ ഇടപെട്ടാൽ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരും. ഹൈക്കോടതിയിലാണ് ഈ ഹർജി ആദ്യമെത്തേണ്ടതന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹേമന്ത് സോറന്റെ ഹർജിയിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹേമന്ത് സോറനു വേണ്ടി ഹാജരായത്.