ADVERTISEMENT

ഹൈദരാബാദ് ∙ അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചു കൊണ്ടുപോയി കൊന്നു. ഹൈദരാബാദിലെ ഷംഷാബാദിൽ വ്യാഴാഴ്ച രാവിലെയാണു ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുഞ്ഞിന്റെ ശരീരഭാഗങ്ങൾ നായ്ക്കൂട്ടം തിന്നുന്നതു കണ്ടെന്നും ഉടനെ പൊലീസിനെ അറിയിച്ചതായും നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിൽ ഷംഷാബാദ് നഗരത്തിലെ രാജീവ് ഗൃഹകൽപ കോംപ്ലക്സിലെ താൽക്കാലിക വീട്ടിൽ താമസിക്കുന്ന തൊഴിലാളി കെ.സൂര്യകുമാറിന്റെ ഒരു വയസ്സുള്ള മകൻ കെ.നാഗരാജുവാണു കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നു രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം ഇൻസ്‌‍പെക്ടർ കെ.ബലരാജു പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ മാർച്ചിനുശേഷം ഇതു ഒൻപതാം തവണയാണു തെരുവുനായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നത്.

ബുധനാഴ്ച രാത്രി മൂത്ത കുട്ടി നാഗരാജു, 20 ദിവസം പ്രായമായ ഇളയകുഞ്ഞ് എന്നിവർക്കൊപ്പം താൽക്കാലിക വീട്ടിൽ സൂര്യകുമാർ കിടക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ നായ്ക്കളുടെ ബഹളം കേട്ടുണർന്ന നാട്ടുകാർ സൂര്യകുമാറിനെ വിളിച്ചുണർത്തി. ഇദ്ദേഹം ഉണർന്നു നോക്കിയപ്പോൾ നാഗരാജുവിനെ കാണാനില്ലായിരുന്നു. പുറത്തേക്ക് ഓടി വന്നു നോക്കിയപ്പോൾ കുഞ്ഞ് മരിച്ചു കിടക്കുന്നതാണു കണ്ടത്. സംഭവ സമയത്തു കുട്ടികളുടെ മാതാവ് എവിടെയായിരുന്നെന്നു വ്യക്തമല്ല. 

‘‘നാഗരാജുവിനു പാൽ കൊടുത്ത് രാത്രി 12.15ന് ഞങ്ങൾ ഉറങ്ങിയിരുന്നു. അപ്പോൾ സംശയാസ്പദമായ യാതൊന്നു ശ്രദ്ധിച്ചിരുന്നില്ല.’’– സൂര്യകുമാർ പൊലീസിനോടു പറഞ്ഞു. 2023 ഫെബ്രുവരിയിൽ ആംബർപേട്ടിൽ നാലു വയസ്സുകാരനെയും സമാനമായ രീതിയിൽ നായ്ക്കൂട്ടം കടിച്ചു കൊന്നിരുന്നു.

English Summary:

Stray dogs kill, feed on 1-year-old sleeping with his father in hut in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com