കോൺഗ്രസ് വലിയ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്, ഞങ്ങളെ ക്ഷണിക്കാറില്ല: നീരസത്തോടെ അഖിലേഷ്
Mail This Article
ലക‌്നൗ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്ത്യാ മുന്നണിയിൽ ഭിന്നത നിലനിൽക്കെയാണ് അഖിലേഷിന്റെ പ്രസ്താവന.
യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുമ്പോൾ പങ്കെടുക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസ് പല വലിയ പരിപാടികളും സംഘടിപ്പിക്കാറുണ്ടെങ്കിലും ഞങ്ങളെ ക്ഷണിക്കാറില്ലെന്നായിരുന്നു മറുപടി. അഖിലേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി.
ന്യായ് യാത്രയുടെ അന്തിമ ചാർട്ട് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും സഖ്യകക്ഷികളെ ക്ഷണിക്കാൻ പാർട്ടി തയാറാണെന്നും അഖിലേഷിന്റെ സാന്നിധ്യം ന്യായ് യാത്രയെ ശക്തിപ്പെടുത്തുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
എൻഡിഎയിലേക്ക് ജെഡിയു ചേക്കേറിയതിനു പിന്നാലെ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സീറ്റു വിഭജനത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്നത് ഇന്ത്യാ മുന്നണിയിൽ അസ്വാരസ്യങ്ങൾക്ക് വഴിയൊരുക്കി. അഖിലേഷിനെ കൂടി പിണക്കുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കോൺഗ്രസ്. മണിപ്പുരിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോൾ ജാര്‍ഖണ്ഡിലാണ് പര്യടനം നടത്തുന്നത്.