ജാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; 47 പേരുടെ പിന്തുണ
Mail This Article
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ. വിശ്വാസ വോട്ടെടുപ്പിൽ ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയാണ് സർക്കാരിനു ലഭിച്ചത്. 29 പേർ എതിർത്ത് വോട്ടു ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ജെഎംഎം.നോതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമെത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അദ്ദേഹം എത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ജനുവരി 31നാണ് സോറൻ അറസ്റ്റിലായത്. അഞ്ചുദിവസത്തേക്ക് സോറനെ റിമാൻഡ് ചെയ്ത് ഫെബ്രുവരി രണ്ടിന് കോടതി ഉത്തരവിട്ടിരുന്നു.
സോറന്റെ അറസ്റ്റിനെ തുടർന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജാർഖണ്ഡിലെ 81 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 47 ജനപ്രതിനിധികളാണ് ഭരണപക്ഷത്തുള്ളത്. ഇതിൽ ജെഎംഎമ്മിന് 28ഉം കോൺഗ്രസിന് 16ഉം ജനപ്രതിനിധികളുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഭരണകക്ഷിയായ ജെ.എം.എം. ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത്.
ബിജെപി അട്ടിമറിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജെ.എം.എം–കോൺഗ്രസ് പക്ഷത്തെ എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.