ADVERTISEMENT

തിരുവനന്തപുരം∙ ‘സൂര്യാസ്തമയ’ മേഖലകളിൽനിന്നും ‘സൂര്യോദയ’ മേഖലകളിലേക്കുള്ള മാറ്റമായാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റിനെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിശേഷിപ്പിച്ചത്. പ്രകടമായ മാറ്റം സ്വകാര്യ നിക്ഷേപത്തെ സ്വീകരിക്കലാണ്. കേരളത്തിന്റെ മുന്നോട്ടുപോക്കിന് സ്വകാര്യനിക്ഷേപം മാത്രമാണ് ആശ്രയം എന്നു പറയാതെ പറയുന്ന ആദ്യ ഇടതു ബജറ്റ്. വ്യവസായ, വിദ്യാഭ്യാസ, ടൂറിസം, കായിക മേഖലകളിലെല്ലാം സ്വകാര്യ നിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നു.

എൽഡിഎഫിന്റെ മുൻ നിലപാടുകളിൽനിന്നുള്ള പ്രകടമായ മാറ്റം. സംസ്ഥാനത്തിന്റെ ഞെരുങ്ങുന്ന സാമ്പത്തിക സ്ഥിതിയാണ് സ്വകാര്യ നിക്ഷേപമെന്ന ആശയത്തിനു പിന്നിൽ. സാധ്യമായ മേഖലകളിൽ നികുതി പിരിവ് വർധിപ്പിക്കാനുള്ള ശ്രമമുണ്ട്. വരുമാനം കണ്ടെത്താൻ അതു തികയുമോയെന്ന് കണ്ടറിയണം. സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് ധനസ്ഥിതിയുടെ നേർകാഴ്ചയായി. 5 മാസമായി മുടങ്ങിയ പെൻഷൻ അടുത്ത സാമ്പത്തിക വർഷം മുതൽ കൃത്യമായി നൽകുമെന്ന പ്രതീക്ഷ നൽകിയിട്ടുണ്ട്. വലിയ പദ്ധതികളെക്കാൾ പുതിയ ആശയങ്ങൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയത്. 

Read Also: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറന്നും ബജറ്റ് – ഒറ്റനോട്ടത്തില്‍ അറിയാം

സർക്കാർ ജീവനക്കാരുടെ ഡിഎയിൽ കുടിശികയുള്ള 7 ഗഡുവിൽ ഒരു ഗഡു നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ പെൻഷൻ സ്കീം രൂപീകരിക്കുമെന്നാണ് മറ്റൊരു പ്രധാന നിർദേശം. പെൻഷൻ ചെലവുകളിൽ എത്രത്തോളം കുറവു വരുത്താൻ സർക്കാർ തയാറാകുമെന്ന് കണ്ടറിയണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും റബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനു പിന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. വൈദ്യുതി തീരുവ വർധിപ്പിച്ചത് സാധാരണക്കാരെ നേരിട്ട് ബാധിക്കില്ലെന്ന തോന്നലുണ്ടാക്കാം. ബാധ്യതയുള്ളതിനാൽ കെഎസ്ഇബി ഭാവിയിൽ നിരക്ക് വർധന ആവശ്യപ്പെടാം.

മദ്യത്തിന്റെ വില തൽക്കാലം കൂടില്ലെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടായാൽ ബവ്റിജസ് കോർപറേഷനും നിരക്ക് വർധനയ്ക്കു മുതിരാം. ഉപയോഗ ശൂന്യമായ ഫർണിച്ചറും, വാഹനവും പണമായി മാറ്റാനുള്ള സ്ക്രാപ്പിങ് നയം വ്യത്യസ്തമായ ആശയമായി. പുഴകളിൽനിന്നുള്ള മണൽവാരലും ഒരിടവേളയ്ക്കു ശേഷം ആരംഭിക്കുകയാണ്. ഈ രണ്ടു പദ്ധതികളിലൂടെയും 400 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തിൽ സ്വകാര്യ മേഖലയെ നിക്ഷേപത്തിനായി സ്വാഗതം ചെയ്തും, ജീവനക്കാരുടെ പിണക്കം മാറ്റാൻ ശ്രമിച്ചും, ജനങ്ങളിൽ വലിയ ഭാരം അടിച്ചേൽപ്പിച്ചു എന്ന തോന്നലുണ്ടാക്കാതെയും, സാധ്യമായ മേഖലകളിൽ നികുതി പിരിവിന് മുതിർന്നും ധനമന്ത്രി മുന്നോട്ടു പോകുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ ‘സാമ്പത്തിക സൂര്യോദയത്തിന്’ കഠിന പ്രയത്നം വേണ്ടിവരും.

ഇടതു മുന്നണിയിൽ വലിയ എതിർപ്പിനു കാരണമായിരുന്ന, ചുരുക്കം മേഖലകളിൽ മാത്രം ഒതുങ്ങിനിന്ന സ്വകാര്യ നിക്ഷേപത്തെ വിവിധ മേഖകളിലേക്ക് കൊണ്ടുവരാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും, സംസ്ഥാനത്തിനു മൂലധനം കണ്ടെത്താനുള്ള പരിമിതികളുമെല്ലാം ഇതിലേക്ക് നയിച്ചിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനിടെ 3 ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാനാണ് ശ്രമം. വിദ്യാഭ്യാസ രംഗത്തും സ്വകാര്യമൂലധന നിക്ഷേപം ആകർഷിക്കാനുള്ള നീക്കത്തിലാണ്. വിഴിഞ്ഞത്തെ സാധ്യതകൾ മുതലെടുക്കാൻ സ്വകാര്യ പങ്കാളിത്തതോടെ സ്പെഷൽ ഡെവലെപ്മെന്റ് സോണുകൾ രൂപീകരിക്കുമെന്ന് പ്രഖ്യാപനമുണ്ട്. പ്രതിസന്ധി ഒഴിയുന്നതുവരെ കാത്തിരിക്കാതെ സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കാണ് ശ്രമം. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ കടന്നു കയറ്റത്തെ ചെറുക്കാൻ നിന്ന ഇടതു മുന്നണി, കാലോചിതമായി സ്വയം നവീകരിച്ച് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ തയാറെടുക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതിന്റെ ഭാഗമായ പ്രഖ്യാപനങ്ങളാണോ എന്നു കരുതാവുന്നവയും ബജറ്റിലുണ്ട്. റബ്ബറിന്റെ താങ്ങുവില 170 രൂപയിൽനിന്നും 180 രൂപയാക്കി. 10 രൂപ കൂട്ടുന്നതൊക്കെ വലിയ കാര്യമാണോയെന്ന ചോദ്യം സഭയിൽതന്നെ ഉയർന്നു. റബ്ബർവില 200 രൂപയായെങ്കിലും വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് സമ്മർദമുണ്ടായിരുന്നു. പരിഭവം അൽപമെങ്കിലും മാറാനാണ് 10 രൂപ കൂട്ടിയത്. പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ റബ്ബർവില സ്വാധീനിക്കുമെന്നതിനാൽ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ഷേമപെൻഷൻ വർധിപ്പിക്കില്ലെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പായതിനാൽ 100 രൂപ വർധനയെങ്കിലും പ്രതീക്ഷിച്ചവരുണ്ട്. പെൻഷൻ കൃത്യമായി കൊടുക്കുമെന്ന ഉറപ്പ് മാത്രമാണ് ധനമന്ത്രി നൽകിയത്. 7 ഗഡു (അടിസ്ഥാന ശമ്പളത്തിന്റെ 21%) ഡിഎ കുടിശിക നൽകാനുള്ളതിൽ അതൃപ്തരായിരുന്ന സർക്കാർ ജീവനക്കാര്‍ക്ക് ആശ്വാസമെന്നപോലെ ഒരു ഗഡു നൽകി. ജീവനക്കാരുടെ പ്രധാന ആവശ്യമായ പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുമെന്ന സൂചനയും നൽകി. 

സർക്കാർ വരുമാനത്തിന്റെ പ്രധാനഭാഗം ശമ്പളത്തിനും പെൻഷനുമായാണ് നീക്കിവയ്ക്കുന്നത്. പെൻഷനിൽ കാലോചിത മാറ്റം വരുത്തിയാൽ സർക്കാരിനു സാമ്പത്തിക നേട്ടമാണ്. കടുത്ത നടപടികളിലേക്ക് കടക്കുമോ എന്ന് തുടർചർച്ചകൾക്കുശേഷം തീരുമാനമാകേണ്ട കാര്യം.  വിഴി‍ഞ്ഞം തുറമുഖത്തെ പ്രധാന നേട്ടമായി ബജറ്റിൽ ഉയർത്തിക്കാട്ടുന്നു. സിൽവർലൈൻ സ്വപ്നങ്ങൾ അവസാനിപ്പിച്ചിട്ടുമില്ല. കഴിഞ്ഞ തവണ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും നടപ്പിലാക്കാത്ത സാഹചര്യത്തിൽ, ബജറ്റിലെ പദ്ധതികൾ പ്രഖ്യാപനങ്ങളായി ഒതുങ്ങുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

English Summary:

Kerala's Budget Pivot: Embracing Private Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com