ADVERTISEMENT

കൊച്ചി ∙ ഫ്ലാറ്റിൽനിന്നു വീണു മരിച്ച പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ നടപടി വേണമെന്ന ആവശ്യത്തിൽ കൂടുതൽ വിശദീകരണം തേടി ഹൈക്കോടതി. മരണത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും കോടതി ആരാഞ്ഞു. ഒപ്പം ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹം വിട്ടുനൽകുന്നതിലെ നടപടിക്രമങ്ങൾ അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിർദേശിച്ചു.

Read also: ‘ബില്ലടയ്ക്കാൻ പണമില്ല, പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടണം’: യുവാവിന്റെ ഹർജിയിൽ വിശദീകരണം തേടി

ഫ്ലാറ്റിൽനിന്നു വീണുണ്ടായ അപകടത്തിൽ മരിച്ച പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽനിന്നു വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയായ ജെബിനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 3നു പുലർച്ചെയാണ് ജെബിന്റെ പങ്കാളിയായ മനു ഫ്ലാറ്റിനു മുകളിൽനിന്നു വീണത്.

ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 4നു മരിച്ചു. ആശുപത്രിയിൽ, മെഡിക്കൽ ബില്ലായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് എൽജിബിടിക്യുഐ വിഭാഗത്തിൽ ഉൾപ്പെട്ട യുവാവു ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നു കേസ് പരിഗണിച്ചപ്പോൾ സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കം അറിയണം. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അഭിപ്രായം അറിയണമെന്നും കോടതി പറഞ്ഞു. എന്നാൽ തങ്ങൾ മൃതദേഹം ഏറ്റെടുക്കില്ലെന്നാണു കുടുംബക്കാർ പറഞ്ഞതെന്ന് ഹർജിക്കാർ അറിയിച്ചെങ്കിലും അക്കാര്യം പരിശോധിക്കാൻ കോടതി നിർദേശിച്ചു. ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹം വിട്ടുനൽകുന്നതിന്റെ പ്രോട്ടോക്കോൾ അറിയിക്കണം. സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഒക്കെയുള്ള ആശുപത്രികൾ ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹം വിട്ടുനൽകാതിരിക്കൽ പോലുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹത്തോട് അനാദരവാണ് കാണിക്കുന്നതെന്ന് ഹർജിക്കാർ പറഞ്ഞെങ്കിലും മൃതദേഹം മോർച്ചറിയിലാണെന്നും അതിൽ യാതൊരു അനാദരവും ഇല്ലെന്നും കോടതി വ്യക്തമാക്കി. മൃതദേഹത്തോട് ആദരവ് പുലർത്തേണ്ടത് ആശുപത്രിയാണ്. അത് അവർ ചെയ്തുകൊള്ളും. എന്നാൽ മറ്റു കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ മൃതദേഹം വിട്ടു നൽകുന്ന കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കിയ കോടതി കേസ് വീണ്ടും നാളെ പരിഗണിക്കാനും തീരുമാനിച്ചു.

English Summary:

Petition for releasing Deadbody of Partner: Kerala High Court Seeks More Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com