ADVERTISEMENT

ഡെറാഡൂൺ∙ ഏക വ്യക്തിനിയമം സഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. പ്രത്യേകം വിളിച്ചുചേർത്ത നാലുദിവസം നീളുന്ന നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനമാണ് മുഖ്യമന്ത്രി ഏക വ്യക്തി നിയമം സഭയിൽ അവതരിപ്പിച്ചത്. കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രതിപക്ഷം  ആവശ്യപ്പെട്ടിട്ടുണ്ട്. ബിൽ സംബന്ധിച്ച ചർച്ച സഭയിൽ അധികം വൈകാതെ തന്നെ നടക്കും.

അതേസമയം ഏക വ്യക്തി നിയമം പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തെ വ്യക്തിനിയമങ്ങളിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകളും ഗൗരവമായി നടക്കുന്നുണ്ട്. അതിൽ പ്രധാനം നിയമം പ്രാബല്യത്തിലായാൽ ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവരും തങ്ങളുടെ ബന്ധം റജിസ്റ്റർ ചെയ്യേണ്ടി വരുമെന്നുള്ളതാണ്. 21 വയസ്സിന് താഴെ പ്രായമുള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും വേണ്ടി വരും. സംസ്ഥാനത്തിന് പുറത്തുള്ള പങ്കാളിയാണെങ്കിലും റജിസ്റ്റർ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.

പൊതുനിയമത്തിനും ധാർമികതയ്ക്കും എതിരായത്, വിവാഹിതനായിട്ടും മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളി,  പ്രായപൂർത്തിയാകാത്ത പങ്കാളി, തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടി ലിവ്–ഇൻ റിലേഷൻഷിപ്പിലേക്കെത്തിച്ചത് തുടങ്ങിയ കാരണങ്ങളുള്ള ബന്ധങ്ങൾക്ക് റജിസ്ട്രേഷൻ അനുവദിക്കില്ല. ലിവ് ഇൻ റിലേഷൻഷിപ്പ് വിവരങ്ങൾ ശേഖരിക്കാനായി ഒരു പ്രത്യേക വെബ്സൈറ്റ് തന്നെ ആരംഭിക്കും. ജില്ലാ റജിസ്ട്രാറായിരിക്കും വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്തുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയണമെങ്കിൽ റജിസ്ട്രാർക്ക് ബന്ധത്തെ കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്ന പങ്കാളികളുൾപ്പടെ ആരെ വേണമെങ്കിലും വിളിച്ചുവരുത്താം. അഥവാ റജിസ്ട്രേഷൻ നിഷേധിക്കുകയാണെങ്കിൽ ഇക്കാരണം  ചൂണ്ടിക്കാട്ടി റജിസ്ട്രാർ കത്തയയ്ക്കണം. 

ഒരിക്കൽ റജിസ്റ്റർ ചെയ്തത് ഒഴിവാക്കണമെങ്കിൽ പ്രത്യേകം എഴുതിത്തയ്യാറാക്കിയ കത്ത് നൽകണം. അതിൽ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് തോന്നിയാൽ പൊലീസ് അന്വേഷണം നടത്തും. 21 വയസ്സിന് താഴെയുള്ള പങ്കാളികളുണ്ടെങ്കിൽ ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കും.വിവാഹം, ലിവ്– ഇൻ റിലേഷൻഷിപ്പ് തുടങ്ങി ഏതുബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങൾക്കും സംസ്ഥാനത്ത് തുല്യ പരിഗണന ലഭിക്കും. അവിഹിത സന്തതി എന്ന വിശേഷണം ഉണ്ടാകില്ല.  കുട്ടികൾക്ക് പാരമ്പര്യസ്വത്തിൽ തുല്യാവകാശം ഉണ്ടായിരിക്കും. ലിവ് ഇൻ റിലേഷൻഷിപ്പിലേർപ്പെട്ട സ്ത്രീയെ പങ്കാളി ഉപേക്ഷിക്കുകയാണെങ്കിൽ മോചനദ്രവ്യത്തിന് അവകാശമുണ്ടായിരിക്കും.

ബന്ധം രജിസ്റ്റർ ചെയ്യാതിരിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ പങ്കാളികളിലൊരാൾക്കോ, ഇരുവർക്കുമോ 25,000 രൂപ പിഴയും മൂന്നുമാസത്തെ തടവും ലഭിക്കാം. ഒരു മാസം വൈകുന്നത് പോലും ജയിൽ ശിക്ഷ ലഭിക്കുന്നതിന് കാരണമാകാം. പങ്കാളികൾ ഇരുവർക്കും 10,000 പിഴയും ലഭിക്കും. 

ബഹുഭാര്യാത്വത്തിന് പൂർണ നിരോധനം, ബാല വിവാഹം, എല്ലാ മതവിഭാഗങ്ങളിലും പെട്ട പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു നിശ്ചിത പ്രായം അനുശാസിക്കുക തുടങ്ങിയ കാര്യങ്ങളും ഏക വ്യക്തി നിയമത്തിൽ പരാമർശിക്കുന്നുണ്ട്. ബിൽ സഭ കടക്കുകയാണെങ്കിൽ ഏക വ്യക്തി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. 

English Summary:

Live-in relationship in Uttarakhand must register under district officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com