ADVERTISEMENT

തൃശൂർ∙ കേരളഗാന വിവാദത്തിൽ വാഗ്ദാന ലംഘനം നടത്തിയിട്ടില്ലെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയോട് ഗ്യാരന്റി നൽകാതെ പാട്ട് ചോദിക്കാൻ നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണ്. ആ പാട്ട് പറ്റില്ലെന്നു കണ്ടെത്തിയത് അവർകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ്. വസ്തുനിഷ്ഠമായ കാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല എന്നും സച്ചിദാനന്ദൻ പറയുന്നു. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് സച്ചിദാനന്ദൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

സച്ചിദാനന്ദന്റെ കുറിപ്പിന്റെ പൂർണരൂപം
ആയിരക്കണക്കിന് സഹൃദയർ എന്റെ നിലപാടിന് പിന്തുണയുമായി വരുന്നുണ്ട്. അവർ അറിയാത്ത ഒരു കാര്യം  ശ്രീ. തമ്പിയോട് പാട്ട് ചോദിക്കാൻ  -  അംഗീകരിക്കും എന്ന ഒരു ഗ്യാരന്റിയും നൽകാതെ  - അക്കാദമി സെക്രട്ടറിയോട്  നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറി ആണെന്നും അതു പറ്റില്ലെന്ന് കണ്ടെത്തിയത് അവർ കൂടി ഉൾപ്പെട്ട കമ്മിറ്റി ആണെന്നും ഉള്ള കാര്യമാണ്. ഇതിൽ ഒരു വാഗ്ദാന ലംഘനവും ഇല്ല. ഞാൻ ആ കമ്മിറ്റിയിലെ വെറും ഒരു അംഗം ആണ്.  സന്നിഹിതരായിരുന്നവരിൽ ഒരാളും വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല.  

കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സർക്കാരിന്റെതാണ്. ഗാനങ്ങൾ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലർ നിർദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകൂ. ഈ കാര്യത്തെ എന്തോ വ്യക്തികാര്യമായി, മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ  സത്യസന്ധതയും രാഷ്ട്രീയവും മനഃശാസ്ത്രവും പരിശോധന അർഹിക്കുന്നു. ഒരു സെൻസന്യാസിയെപ്പോലെ മൗനം പാലിക്കാം എന്ന്  കരുതിയതാണ്. പക്ഷേ, അസത്യ പ്രസ്താവങ്ങളും വാർത്തകളും  തുടർച്ചയായി വരുന്നതിനാൽ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി. വിമർശകരുടെ ഭാഷ എനിക്ക് അറിയാത്തതിൽ ഖേദമില്ല. അത് അവരെത്തന്നെ വെളിപ്പെടുത്തുന്നു. സത്യങ്ങൾ എല്ലാം ഞാൻ ശ്രീ തമ്പിക്ക് നേരിട്ട്  ഇമെയിൽ ആയി മിനിയാന്നു തന്നെ എഴുതുകയും ചെയ്തിരുന്നു.

English Summary:

K. Satchidanandan Refutes Accusations in Kerala Song Controversy: A Clear Explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com