‘ജൂലിയസ് നികിതാസ് കാറോടിച്ചു കയറ്റിയത് അബദ്ധത്തില്‍’: കേസെടുക്കേണ്ടെന്ന് പൊലീസ്
Mail This Article
കോഴിക്കോട്∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ സുരക്ഷാ വീഴ്ചയില്‍ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്. ജില്ലയിലെ സന്ദർശനത്തിനിടയിൽ ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസ് (39) കാറോടിച്ചു കയറ്റിയത് അബദ്ധത്തിലാണെന്നാണ് പൊലീസ് നിലപാട്. പിഴ ചുമത്തിവിട്ടയച്ചത് അബദ്ധം ബോധ്യപ്പെട്ടതിനാലാണെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. പൊലീസ് ഇന്റലിജൻസ് സംസ്ഥാന ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ കേരള സർക്കാരിന് കത്തു നൽകുമെന്നു ഗോവ രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്താമെന്ന നിലപാടിലാണ് കേരള പൊലീസ്.
ട്രാഫിക് പൊലീസിന്റെ നിർദേശം ലംഘിച്ചു ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്കു യുവാവ് കാർ ഓടിച്ച് കയറ്റിയതാണ് സുരക്ഷാ വീഴ്ച ഉണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും യുവാവ് കാർ വീണ്ടും വാഹനങ്ങൾക്കിടയിലേക്കു കയറ്റാൻ ശ്രമിച്ചതായി രാജ്ഭവൻ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നു ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനു നിർദേശം നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജൂലിയസ് നികിതാസിനെ ഗതാഗത തടസ്സം സൃഷ്ടിച്ചതിൽ 1000 രൂപ പിഴ ചുമത്തി വിട്ടയയ്ക്കുകയാണ് പൊലീസ് ചെയ്തത്.