ADVERTISEMENT

ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യകക്ഷി ചർച്ചകൾ മുറുകുമ്പോൾ ബിജെപിയും അണ്ണാഡിഎംകെയും തമ്മിൽ വീണ്ടും വാക്പോര്. സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും എൻഡിഎയുടെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത് അണ്ണാഡിഎംകെയെ ഉദ്ദേശിച്ചാണെന്ന പ്രചാരണത്തിനു പിന്നാലെയാണ് ഇരുകൂട്ടരും തർക്കം തുടങ്ങിയത്. 

ബിജെപിയുമായി സഖ്യം വേണ്ടെന്നത് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും തീരുമാനമാണെന്ന് അണ്ണാഡിഎംകെ പാർട്ടി വക്താവ് ഡി.ജയകുമാർ തുറന്നടിച്ചു. ബിജെപിക്കു മുന്നിൽ തങ്ങൾ വാതിൽ അടച്ചിരിക്കുകയാണെന്നും കാൽ മുന്നോട്ടുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷായുടെ പരാമർശങ്ങൾ അറിയില്ലെന്നു പറഞ്ഞ് ഒഴിയുകയാണ് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ചെയ്തത്. ഷാ പറഞ്ഞത് അദ്ദേഹത്തിന്റെ നല്ല മനസ്സിന്റെ തെളിവാണെന്ന നിലപാടുമായി അണ്ണാഡിഎംകെയിൽ നിന്നു പുറത്തായ ഒ.പനീർസെൽവവും രംഗത്തെത്തി. താൻ എൻഡിഎയ്ക്കൊപ്പമാണെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നും ഒപിഎസ് കൂട്ടിച്ചേർത്തു. ടി.ടി.വി.ദിനകരൻ, വി.കെ.ശശികല എന്നിവർക്കൊപ്പം ഒറ്റക്കക്ഷിയായി മത്സരിക്കാനാണു നീക്കമെന്ന സൂചനയും ഒപിഎസ് നൽകി. 

അതേസമയം, ഷായുടെ പ്രസ്താവന ബിജെപിയും അണ്ണാഡിഎംകെയും തമ്മിലുള്ള രഹസ്യ അന്തർധാരയുടെ തെളിവാണെന്നു ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതി ആരോപിച്ചു. എന്നാൽ, ഒരു പാർട്ടിയുടെയും പേരെടുത്തു പറയാതെയാണ് ഷാ പ്രസ്താവന നടത്തിയതെന്നും എല്ലാവരെയും സ്വീകരിക്കാൻ എൻഡിഎ ഒരുക്കമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. 

സഖ്യം: നിബന്ധനകൾ കടുപ്പിച്ച് ഡിഎംഡികെ

അണ്ണാഡിഎംകെയും ബിജെപിയും നോട്ടമിട്ടിരുന്ന ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) കടുത്ത നിബന്ധനകളുമായി രംഗത്ത്. 14 ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നൽകുന്ന മുന്നണിക്കൊപ്പം സഖ്യം ചേരുമെന്നു പാർട്ടി അധ്യക്ഷയും അന്തരിച്ച നടൻ വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത പ്രഖ്യാപിച്ചു. 

ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമാണു തീരുമാനം അറിയിച്ചത്. അതേസമയം, പാർട്ടി ഭാരവാഹികൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ 70 പേർ അണ്ണാഡിഎംകെയ്ക്കൊപ്പം ചേരണമെന്നാണ് ആവശ്യപ്പെട്ടത്. 10 പേർ ഡിഎംകെയെ പിന്തുണച്ചപ്പോൾ 12 പേർ ബിജെപി സഖ്യത്തിനായും വാദിച്ചു. സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ പ്രേമലതയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. 

English Summary:

Alliance talks for Parliamentary elections on, says O Panneerselvam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com