ആ നീല ബിഎംഡബ്ല്യു സോറന്റെയല്ല, കോൺഗ്രസ് എംപിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടേത്
Mail This Article
ന്യൂഡൽഹി∙ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽനിന്ന് കണ്ടെടുത്ത ബിഎംഡബ്ല്യു കാർ അദ്ദേഹത്തിന്റേതല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഒരു കോൺഗ്രസ് നേതാവിന്റേതാണ് കാർ എന്നും ഇഡി വ്യക്തമാക്കി.
ജാർഖണ്ഡിൽനിന്നുള്ള കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സാഹുവിന്റെ വസതിയിൽ വരുമാന നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 351 കോടി രൂപ കണ്ടെത്തിയിരുന്നു. കുന്നുകൂടിക്കിടക്കുന്ന പണം ഉദ്യോഗസ്ഥർ എണ്ണുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി കോൺഗ്രസിനെതിരെ വ്യാപക അക്രമവും അഴിച്ചുവിട്ടിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു അറിവുമില്ലെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം. പണം തന്റെ കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും കോൺഗ്രസിന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് വിശദീകരിച്ച് സാഹുവും രംഗത്തെത്തിയിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 10 ദിവസമാണ് എടുത്തത്. 40 നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായവും തേടിയിരുന്നു.
സോറന്റെ വസതിയിൽനിന്ന് കാർ പിടികൂടിയതിനെ തുടർന്ന് ചോദ്യം ചെയ്യലിനായി എംപിയെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. ജനുവരി 29നാണ് ഹരിയാനയിൽ റജിസ്ട്രേഷൻ നടത്തിയ നീല നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ഇഡി കസ്റ്റഡിയിൽ എടുക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ജാർഖണ്ഡ് മുൻമുഖ്യമന്ത്രിയായിരുന്ന സോറൻ അറസ്റ്റിലാകുന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തള്ളിയ സോറൻ താൻ അഴിമതി നടത്തിയെന്ന് തെളിയിക്കുകയാണെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.