‘എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം’: വീണയുടെ കമ്പനി കർണാടക ഹൈക്കോടതിയിൽ
Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഇന്നു രാവിലെയാണ് ഹർജി ഫയൽ ചെയ്തത്. കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിൽ ആയതിനാലാണ് കർണാടകയിൽ ഹർജി ഫയൽ ചെയ്തത്. എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് എതിർ കക്ഷികൾ. മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് ഹർജി. എന്ത് അന്വേഷണം നടക്കട്ടെയെന്ന് സിപിഎം നേതാക്കൾ പറയുമ്പോഴാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഹർജി നൽകിയിരിക്കുന്നത്.
കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവിടങ്ങളിൽനിന്ന് എസ്എഫ്ഐഒ പരിശോധന നടത്തി രേഖകൾ ശേഖരിച്ചശേഷം എക്സാലോജിക് കമ്പനിയുടെ രേഖകൾ പരിശോധിക്കാനിരിക്കെയാണ് ഹർജി.
ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്– സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്നാണ് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറിയത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം.
സിഎംആർഎലിൽ പരിശോധന നടത്തിയശേഷം കെഎസ്ഐഡിസിയിൽ ഇന്നലെ എസ്എഫ്ഐഒ സംഘം പരിശോധന നടത്തിയിരുന്നു. അടുത്തതായി എക്സാലോജിക് ഉടമ വീണയ്ക്ക് നോട്ടിസ് നൽകാനായിരുന്നു എസ്എഫ്ഐഒയുടെ നീക്കം. ഇതു മനസിലാക്കിയാണ് എക്സാലോജിക് ഹർജി നൽകിയത്. ചോദിച്ച കാര്യങ്ങൾക്കൊന്നും സിഎംആർഎൽ വ്യക്തമായ മറുപടി നൽകിയില്ലെന്ന് എറണാകുളം ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്, സ്ഥാപനത്തിൽ പരിശോധന നടത്തി എസ്എഫ്ഐഒ രേഖകൾ പിടിച്ചെടുത്തു.
സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസിയുടെ രേഖകളും പരിശോധിക്കണമെന്ന് ആർഒസി നിർദേശിച്ചിരുന്നു. സർക്കാരിന് സിഎംആർഎല്ലിൽ സ്വാധീനമുണ്ടെന്നും അത് സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ പ്രതിഫലിച്ചിട്ടുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്നലെ കെഎസ്ഐഡിസിയിൽ പരിശോധന നടത്തിയ എസ്എഫ്ഐഒ സംഘം 2010 മുതലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ശേഖരിച്ചിരുന്നു. ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം ഉപയോഗിച്ചാണ് വീണ കമ്പനി തുടങ്ങിയതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്ഐഒ ചൊവ്വാഴ്ച കെഎസ്ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അന്വേഷണത്തിനെതിരെ ഇന്നലെത്തന്നെ കോടതിയെ സമീപിച്ചത്. സി.എസ്.വൈദ്യനാഥൻ തന്നെ ഹാജരായി.
എന്നാൽ സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു കോടതി ചോദിച്ചിരുന്നു. ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്.
ഇന്നലെയാണ് കെഎസ്ഐഡിസി ഓഫിസിൽ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ 4 ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. നാലരയ്ക്കു ശേഷം മടങ്ങി. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ എസ്എഫ്ഐഒ സംഘം ശേഖരിച്ചു. അന്വേഷണം ചോദ്യംചെയ്തു കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂർ മുൻപായിരുന്നു പരിശോധന.