ADVERTISEMENT

ന്യൂഡൽഹി∙ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളും ഇന്ത്യക്കാരല്ലേ എന്ന ചോദ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങൾ ഭരിക്കുന്നത് പ്രതിപക്ഷ പാർട്ടികളാണ്. അവരോട് കേന്ദ്രസർക്കാർ യുദ്ധപ്രഖ്യാപനം നടത്തുന്ന മട്ടാണ്. കേരളം, തമിഴ്നാട്, കർണാടക, ഡൽഹി, പഞ്ചാബ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾ കേന്ദ്ര സർക്കാരിനു വേണ്ടവരല്ലേ? തന്റെ കുടുംബത്തിനു വേണ്ടി പണം ഇരക്കാനല്ല കേരള മുഖ്യമന്ത്രി വിജയൻ സാബ് ഇവിടെ വന്നിരിക്കുന്നതെന്നും കേജ്‌രിവാൾ ചൂണ്ടിക്കാട്ടി.

‘‘രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങൾ ഭരിക്കുന്നത് പ്രതിപക്ഷ നിരയിലുള്ള പാർട്ടികളാണ്. എന്നിട്ടും കേന്ദ്ര സർക്കാർ ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ മട്ടിലാണ് കാര്യങ്ങൾ. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ നിങ്ങൾ സ്വന്തം ജനങ്ങളായി കാണുന്നില്ലേ? അവർ ഭാരതീയരല്ലേ? കേരളം, തമിഴ്നാട്, കർണാടക, ഡൽഹി, പഞ്ചാബ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾ നിങ്ങളുടെ സ്വന്തമല്ലേ? അവർ ഈ രാജ്യത്തെ പൗരൻമാരല്ലേ?.

കേരളത്തിനെ ജനങ്ങൾക്ക് അവർ അർഹിക്കുന്ന പണം നൽകിയില്ലെങ്കിൽ, അവിടുത്തെ സർക്കാർ എങ്ങനെ മുന്നോട്ടു പോകും? ഞങ്ങൾ ഇവിടെ കൂടിയിരിക്കുന്നത് കേന്ദ്രത്തോടു യാചിക്കാനല്ല. തന്റെ കുടുംബത്തിനു വേണ്ടി പണം ഇരക്കാനല്ല കേരള മുഖ്യമന്ത്രി വിജയൻ സാബ് ഇവിടെ വന്നിരിക്കുന്നത്. സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്കായി പണം ചോദിക്കാനാണ് അദ്ദേഹം ഇവിടെ വന്നിരിക്കുന്നത്. ഞങ്ങളെ എല്ലാവരെയും പോലെ തന്നെ.

എല്ലാ ജോലികളും മാറ്റിവച്ച് കേരള മുഖ്യമന്ത്രിക്കു സമരം ചെയ്യാൻ വരേണ്ടി വന്നത് കേന്ദ്രത്തിന്റെ സമീപനം കൊണ്ടാണ്. അന്വേഷണ ഏജൻസികളെ വേട്ടയാടലിന് ഉപയോഗിക്കുന്നു. ആദ്യം ജയിലിൽ അടയ്ക്കും, പിന്നെ കേസ് എടുക്കും. ഹേമന്ത് സോറനെ ജയിലിൽ അടച്ചു. അടുത്തത് ഞാനോ പിണറായിയോ സ്റ്റാലിനോ ആകാം. ഫണ്ട് നൽകാതിരിക്കൽ, ഇ.ഡി, ഗവർണർ – ഇതു മൂന്നുമാണ് കേന്ദ്രത്തിന്റെ ആയുധങ്ങൾ’’ – കേജ്‍രിവാൾ പറഞ്ഞു.

ബിജെപിക്ക് അധികം അംഗങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാർ അവർക്കായി പ്രതിപക്ഷമാകുന്ന കാഴ്ചയാണ് കാണുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിമർശിച്ചു. അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്താനും അതു ചോദിച്ചുവാങ്ങാനുമാണ് തങ്ങൾ ജന്തർ മന്തറിൽ ഒരുമിച്ചു കൂടിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടി, എൻഎച്ച്എം, ആർഡിഎഫ് വിഹിതങ്ങൾ കൃത്യമായി സംസ്ഥാനങ്ങൾക്കു കിട്ടിയേ തീരൂ. ഈ പണം സംസ്ഥാന സർക്കാരുകളിലേക്ക് എത്തുന്നത് തടയാൻ ആർക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ഈ രാജ്യത്തെ രക്ഷിക്കുന്നത്, ഞങ്ങളെല്ലാവും ഒരുമിച്ചു നിൽക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. പഞ്ചാബിലെ കാര്യം നോക്കൂ. അവിടെ ബിജെപി എവിടെയും കാണാനാകില്ല. ആകെയുള്ള 117 എംഎൽഎമാരിൽ 92 പേരും എഎപി പ്രതിനിധികളാണ്. ആകെ രണ്ട് ബിജെപി എംഎൽഎമാരാണ് അവിടെയുള്ളത്. ബിജെപി പ്രതിനിധികൾ പ്രതിപക്ഷത്ത് ഇല്ലാത്ത സംസ്ഥാനങ്ങളിൽ, ആ റോൾ ഗവർണർമാർ ചെയ്യുന്നതാണു നാം കാണുന്നത്. അവർ സർക്കാരിനു കത്തുകൾ എഴുതിക്കൊണ്ടേയിരിക്കുന്നു. ഗുജറാത്തിലെയോ ഉത്തർപ്രദേശിലെ ഗവർണർമാർ അവിടുത്തെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഇതു സംഭവിക്കുന്നു.’’ – ഭഗവന്ത് മാൻ ചൂണ്ടിക്കാട്ടി.

English Summary:

Kejriwal, Bhagwant Mann, PTR Join Kerala's Delhi Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com