ADVERTISEMENT

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഹൽദ്‍വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചുനീക്കിയതിനെ തുടർന്നുണ്ടായ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റ് വന്ദന സിങ്. ആക്രമണം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രതികൾ മേൽക്കൂരയിൽ കല്ലുകൾ ശേഖരിച്ചിരുന്നുവെന്നും സിങ് പറഞ്ഞു. ആക്രമികൾ പൊലീസിനു നേരെ പെട്രോൾ ബോംബ് പ്രയോഗിച്ചു. ബൻഭൂൽപുര പൊലീസ് സ്റ്റേഷനു നേരെ വെടിയുതിർക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. ഭരണകൂട സംവിധാനങ്ങളെയും സംസ്ഥാന ചിഹ്നങ്ങളെയും ആക്രമിക്കുകയാണ് ആൾക്കൂട്ടം ചെയ്തതെന്നും വന്ദന സിങ് പറഞ്ഞു.

‘‘മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ മസ്ജിദ് പൊളിക്കുന്നതിനിടെ ഇരുപതു പേരടങ്ങിയ സംഘമാണു ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. മന്ദിരം പൊളിക്കുന്നതിനു കോടതിയുടെ സ്റ്റേ ഇല്ലായിരുന്നു. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നിയമനടപടി വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. അതിനാൽ ഇവിടെയും അതു ചെയ്യുകയായിരുന്നു. ആക്രമണസമയത്ത് ജീവനും സ്വത്തിനും ഹാനികരമായ ഒരു നടപടിയും പൊലീസും ഭരണകൂടവും സ്വീകരിച്ചില്ല. മസ്ജിദ് പൊളിച്ചു മാറ്റുന്ന നടപടികൾ സമാധാനപരമായി പുരോഗമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം നടന്നത്’’ – ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ടു മൂന്ന് എഫ്ഐആറുകൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു പേരെ അറസ്റ്റു ചെയ്തു. നേരത്തെ നാലു പേർ മരിച്ചെന്നാണ് അനൗദ്യോഗിക വാർത്തകൾ പ്രചരിച്ചതെങ്കിലും മരണസംഖ്യ രണ്ടാണെന്നാണു ജില്ലാ ഭരണകൂടം അറിയിച്ചത്. പ്രകോപനം സൃഷ്ടിച്ച ഇരുപതു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നു നൈനിറ്റാൾ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായൺ മീന പറഞ്ഞു.

ഇന്നലെയാണ് ഉത്തരാഖണ്ഡിലെ ഹൽദ്‍വാനയിൽ അനധികൃതമായി നിർമിച്ച മദ്രസ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. സംഭവത്തിൽ 250 പേർക്കു പരുക്കേറ്റതായാണു വിവരം. നൂറോളം പൊലീസുകാർക്കും പരുക്കേറ്റു. സംഘർഷം കണക്കിലെടുത്തു സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് ഇന്റർനെറ്റ് നിരോധിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമികളെ വെടിവയ്ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദ്ദേശം നൽകിയിരുന്നു. 

English Summary:

Haldwani violence was pre planned.: District magistrate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com