ADVERTISEMENT

ന്യൂഡൽഹി∙ പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ (89) ഡൽഹിയിൽ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. രാവിലെ ഒൻപതോടെയായിരുന്നു മരണമെന്ന് മകൻ രാഹുൽ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് ഭാര്യ.

1935 ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ 1957ൽ കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ എംഎ എടുത്തു. 1961 ൽ ബംഗാളിലെ ശാന്തിനികേതനിൽനിന്നു ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. തുടർന്നു കേരളത്തിലെ ചുമർചിത്രകലയെക്കുറിച്ചു പഠനം നടത്തി. 1965 ൽ ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയയിൽ ചിത്രകലാ അധ്യാപകനായി. അവിടെ ചിത്രകലാവിഭാഗം മേധാവിയായിരുന്നു. 1969 ലും 1973 ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2004 ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരവും ലഭിച്ചു. ശ്രീപെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003 ൽ പൂർത്തിയാക്കി. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് ഏറെയും. എണ്ണച്ചായവും ജലച്ചായവും ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ പ്രിയം.

English Summary:

Artist A Ramachandran dies from prolonged illness at 89

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com