ADVERTISEMENT

പത്തനംതിട്ട ∙ സൂര്യനിൽ അതിഭീമമായ സൂര്യകളങ്കം (സൺസ്പോട്ട്) പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ. എആർ 3576 എന്ന പേരിലറിയപ്പെട്ടുന്ന ഈ സൂര്യകളങ്കത്തിനു ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം കാണുമെന്ന് കരുതപ്പെടുന്നു. ഭൂമിക്കു നേരെ വരുന്ന പ്രോട്ടോൺ കണങ്ങളുടെ വൻപ്രവാഹം വ്യക്തമാക്കുന്ന ചിത്രം നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നിയന്ത്രണത്തിലുള്ള ഗോസ്–18 ഉപഗ്രഹം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അമേരിക്കൻ ബഹിരാകാശ വാഹനമായ പെഴ്സിവറൻസ് ചൊവ്വയിൽ വച്ച് ഈ സൗരകളങ്കത്തിന്റെ ചിത്രമെടുത്തുവത്രെ.

ശരാശരി ഓരോ 11 വർഷം കൂടുമ്പോഴും സൗരകളങ്കങ്ങൾ വർധിച്ചു വരുന്നതായി കാണാം. പല ഘട്ടങ്ങളായാണ് അറിയുന്നത്. ഈ ഘട്ടങ്ങളുടെ പാരമ്യം 2025ൽ ആയിരിക്കുമെന്നു കരുതുന്നു. അതായത് സൂര്യനിലെ കളങ്കങ്ങളുടെ എണ്ണം ഇനിയുള്ള നാളുകളിൽ കൂടുമെന്നർഥം. സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ സമീപ പ്രദേശങ്ങളേക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പിരിഞ്ഞു കിടക്കുന്ന കാന്തമണ്ഡലത്തിലെ ഊർജം പെട്ടെന്ന് പുറത്തേക്കു വമിക്കുമ്പോൾ പൊട്ടിത്തെറിയുടെ രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്കു തെറിക്കും. ഇവയിലെ ചാർജുള്ള കണങ്ങൾക്ക് ഭൂമിയുടെ അന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നവയാണ്.

ധ്രുവദീപ്തി (അറോറ), വാർത്താമിനിമയ ഉപഗ്രഹങ്ങൾ, വൈദ്യുത വിതരണം എന്നിങ്ങനെ പലമേഖലകളെയും ഇത് സ്വാധീനിച്ചേക്കും. സൗരകളങ്കങ്ങൾ ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്ന കാര്യം അടുത്ത കാലത്താണ് മനസ്സിലായത്. അതുകൊണ്ട് തന്നെ ഭൂമിക്ക് നേരെ വരുന്ന ഇത്തരം വലിയ പൊട്ടിച്ചിതറലുകളെ ശാസ്ത്രലോകം ഗൗരവത്തോടെയാണു കാണുന്നതെന്ന് സൗരകളങ്കത്തിന്റെ ചിത്രം പകർത്തിയ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേരിട്ട് സൂര്യനെ നോക്കുന്നതു കണ്ണിന് അത്യന്തം അപകടകരമാണ്. ഇതിനായി അംഗീകൃത സൗര ഫിൽറ്ററുകൾ ഉപയോഗിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com