ADVERTISEMENT

ന്യൂഡൽഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാനൂറിലധികം സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി നേടിയാൽ അതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യെ നയിക്കുന്നതിൽ പരാജയപ്പെട്ട പാർട്ടിക്കായിരിക്കുമെന്നു മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ ഗുലാം നബി ആസാദ്.  കശ്മീരിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ഗുലാം നബി കോൺഗ്രസിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചത്. എന്റെ മുൻഗാമികളായ പി.വി.നരസിംഹ റാവുവിനും ചൗധരി ചരൺ സിങ്ങിനും ഭാരതരത്‌നം നൽകിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. രാജ്യത്തിനു നൽകിയ മികച്ച സംഭാവനകൾക്ക് അവർ ഈ ബഹുമതികൾ അർഹിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

‘‘ബിജെപി 400 കടക്കുമോയെന്നു പറയാൻ ജ്യോതിഷിയല്ല ഞാൻ. കോൺഗ്രസുമായോ ബിജെപിയുമായോ എനിക്ക് അടുപ്പമില്ല. കോൺഗ്രസ് അവർക്കു ഇഷ്ടമുള്ളത് പറയട്ടെ. എന്നെ സംബന്ധിച്ചിടത്തോളം, ബിജെപി എന്തെങ്കിലും തെറ്റു ചെയ്താൽ ഞാനാണ് ആദ്യം വിമർശിക്കുന്നത്. അതുപോലെ കോൺഗ്രസ് എന്തെങ്കിലും ശരി ചെയ്തിട്ടുണ്ടെങ്കിൽ ‌അവർക്കു ഞാൻ ക്രെഡിറ്റു നൽകും. നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ഞാൻ ടൂറിസം മന്ത്രിയായിരിക്കെയാണ് മൻമോഹൻ സിങ്ങിനെ ധനമന്ത്രിയായി റാവു കൊണ്ടുവരുന്നത്. റാവുവും സിങ്ങും ചേർന്നുള്ള ഉദാരവൽക്കരണ നയങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിച്ചു, നമുക്ക് മുന്നിൽ സഞ്ചരിക്കുന്ന പുറം ലോകവുമായി പൊരുത്തപ്പെട്ടു. വിമാന സർവീസിലെ കുത്തക അവസാനിപ്പിക്കുന്നതായിരുന്നു ഉദാരവൽക്കരണ നയം. റാവു സർക്കാർ കൊണ്ടുവന്ന ഉദാരവൽക്കരണ നയമാണ് മോദി സർക്കാരും പിന്തുടരുന്നതെന്നും.’’– ഗുലാം നബി ആസാദ് പറഞ്ഞു.

പാക്കിസ്ഥാൻ രൂപീകരിച്ചതു മുതൽ ഇന്ത്യയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് ഉത്തരവാദി പാക്കിസ്ഥാൻ തന്നെയാണ്. സ്വാതന്ത്ര്യം ലഭിച്ചയുടൻ ആക്രമണം നടത്താനാണ് പാക്കിസ്ഥാൻ ശ്രമിച്ചത്. ഇന്ത്യ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുപ്പു നടത്തുകയും പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ പാക്കിസ്ഥാനു സ്വേച്ഛാധിപത്യം ആയിരുന്നു മുഖമുദ്ര. സൈന്യമാണ് അവിടെ സർക്കാരുകളെ ഭരിക്കുന്നത്. ആരു ജയിക്കണമെന്നോ തോൽക്കണമെന്നോ തീരുമാനിക്കുന്നതു സൈന്യമാണ്. സൈന്യത്തിന്റെ കാരുണ്യത്തിലാണു ജനപ്രതിനിധികൾ ജീവിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 

English Summary:

Ghulamnabi azad reacts to bjp 400 seat claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com