തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയിൽ വൻ സ്ഫോടനം: 2 മരണം, നിരവധിപ്പേർക്ക് പരുക്ക്
Mail This Article
കൊച്ചി∙ തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു, ചികിത്സയിൽ ഉണ്ടായിരുന്ന ദിവാകരൻ എന്നിവരാണ് മരിച്ചത്. 15 പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലാണ് ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടം. വാഹനത്തിൽനിന്നു പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടം.
ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറി എന്നു മനസ്സിലാകുന്നത്. പന്ത്രണ്ട് വീടുകൾ സ്ഫോടനം നടന്നതിന്റെ സമീപത്തുണ്ട്.
∙ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ്
തൃപ്പൂണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കി.