തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മജിസ്‍റ്റീരിയൽ അന്വേഷണം; സബ് കലക്ടർ കെ.മീരയ്ക്ക് അന്വേഷണ ചുമതല
Mail This Article
കൊച്ചി∙ തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മജിസ്‍റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. കൊച്ചി സബ് കലക്ടർ കെ.മീരയ്ക്കാണ് അന്വേഷണ ചുമതല. മീര ഇന്നു തന്നെ സ്ഥലം സന്ദർശിക്കും. രണ്ടുപേർ മരിച്ച സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ നാലു പേർ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ 270 വീടുകള്‍ക്ക് കേടുപാടു പറ്റിയെന്നാണു കണക്ക്. ചെറിയ നാശനഷ്ടങ്ങൾ അടക്കമാണ് ഇത്രയധികം പരാതികളെത്തിയത്. പരാതികൾ റിജിസ്റ്റർ ചെയ്യാൻ വീട്ടുടമകൾക്ക് ഇന്നും സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, കേസന്വേഷണം ഊർജിതമായി പുരോഗമിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റിലായ ഉൽസകമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാര്‍,കരാർ ജോലിക്കാരനായ വിനീത്, വിനോദ് എന്നിവർ റിമാൻഡിലാണ്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ക്ഷേത്രം പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ നരഹത്യ കുറ്റമാണു ചുമത്തിയിരിക്കുന്നത്.