ADVERTISEMENT

ന്യൂഡൽഹി∙ ‌കർഷക സമരത്തിന്റെ രണ്ടാം ദിനവും പഞ്ചാബ്–ഹരിയാന അതിർത്തിയിൽ  ‘ദില്ലി ചലോ’ മാർച്ചിനെ കണ്ണീർവാതക ഷെല്ലുകളുതിർത്ത് നേരിട്ട് പൊലീസ്‌. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീർവാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കർഷകർ ആരോപിച്ചു. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചു. പിന്നാലെ ഓൺലൈൻ‌ യോഗം നടത്താമെന്ന് സർക്കാർ വ്യക്തമാക്കി. ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ വ്യാഴാഴ്ച വൈകിട്ട് 5ന് ചണ്ഡിഗഡിൽവച്ച് നേരിട്ടു ചർച്ച നടത്താനാണു പുതിയ തീരുമാനം. കര്‍ഷകരും സർക്കാരുമായി മൂന്നാമത്തെ ചർച്ചയാണ് വ്യാഴാഴ്ച നടക്കുന്നത്.

കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് നേരത്തേയും സർക്കാർ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചർച്ചകളിൽ പരിഹാരം നിർദേശിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞില്ലെന്നു കാണിച്ച് കർഷകർ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മൂന്നു വർഷം മുൻപ് ഇതേകാര്യം പറഞ്ഞതാണെന്നും അതിൽ തുടർ നടപടികള്‍ ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നും കർഷകർ പറയുന്നു. സംഘർഷത്തിൽ ഇതുവരെ 60 പേർക്കു പരുക്കേറ്റതായി കർഷക സംഘടനകൾ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായി പൊലീസും അറിയിച്ചു. ‘ദില്ലി ചലോ’ മാർച്ചിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാം:

കർഷകസമരം 2.0

  • വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.

  • 150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.

  • എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.

English Summary:

Dilli Chalo: Farmers march to delhi, farmers protest updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com