ADVERTISEMENT

ഗൗരവമുള്ള വാക്കുകളോടു പ്രേമമുള്ള നേതാവാണ് എൻ.കെ.പ്രേമചന്ദ്രൻ. ഗ്രാമപഞ്ചായത്ത്, ജില്ലാ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, നിയമസഭ, രാജ്യസഭ, ലോക്‌സഭ തുടങ്ങി വ്യത്യസ്‌ത ജനപ്രതിനിധി സഭകളിൽ അംഗമായ അപൂർവ വ്യക്‌തി. ആർഎസ്പി നേതാവായ പ്രേമചന്ദ്രൻ സഭയിലും പുറത്തും കനപ്പെട്ട വാക്കുകളുമായി എത്തുമ്പോൾ എതിരാളികളും കാതു കൂർപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്വദേശിയായ പ്രേമചന്ദ്രൻ, കൊല്ലം മണ്ഡലത്തിൽനിന്നാണു ലോക്സഭയിലേക്കു തുടർച്ചയായ രണ്ടാം വട്ടവും ജയിച്ചത്. മികച്ച പാർലമെന്റേറിയനും വാഗ്മിയുമായി പേരെടുത്തു, ഒട്ടേറെ പുരസ്കാരങ്ങളും നേടി. ഒന്നാം റാങ്കോടെ നിയമബിരുദം നേടിയ അതേ ഉത്സാഹമാണ്, ഓരോ വിഷയവും സമഗ്രമായി പഠിക്കുന്നതിൽ ഇപ്പോഴുമുള്ളത്. 2014ൽ സിപിഎമ്മിലെ എം.എ.ബേബിയെയും 2019ൽ കെ.എൻ.ബാലഗോപാലിനെയും തോൽപ്പിച്ച പ്രേമചന്ദ്രൻ മൂന്നാം അങ്കത്തിനായി കളത്തിലിറങ്ങുകയാണ്. തിരഞ്ഞെടുപ്പിലെ പ്രതീക്ഷകൾ, നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് എതിരായ വിമർശനങ്ങൾ... എല്ലാറ്റിനെയും കുറിച്ച് പ്രേമചന്ദ്രൻ ‘മനോരമ ഓൺലൈനോട്’ വിശദമായി സംസാരിക്കുന്നു.


∙ യുഡിഎഫിലെ സീറ്റുചർച്ചയിൽ ധാരണയായ ആദ്യ സ്ഥാനാർഥി താങ്കളാണല്ലോ. കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർഥിയായി യുഡിഎഫിനു വേണ്ടി മൂന്നാമതും മത്സരിക്കുമ്പോൾ എന്തെല്ലാമാണു പ്രതീക്ഷകൾ?

കേരളത്തിൽ യുഡിഎഫിന് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണു കൊല്ലം. ആർഎസ്പിയും കോൺഗ്രസും ലീഗും ഉൾപ്പെടെ കൂടിച്ചേർന്നുള്ള മെച്ചപ്പെട്ട രാഷ്ട്രീയാടിത്തറ ഇവിടെയുണ്ട്. കഴിഞ്ഞ 10 വർഷമായി ലോക്സഭാംഗമായിരിക്കെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണു നടത്തിയത്. മണ്ഡലത്തിന്റെ സർവതോന്മുഖമായ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നതോടൊപ്പം ജനങ്ങളുടെ അടിസ്ഥാനപരമായ ജീവിതാവശ്യങ്ങളിൽ എപ്പോഴും കൂടെയുണ്ടാകാനും സാധിച്ചു. നിയോജക മണ്ഡലത്തെ പരിരക്ഷിക്കുന്നതിൽ പൂർണവിജയം കൈവരിച്ചെന്നാണു വിശ്വാസം. അതിനാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകും.

Read more at: ‘എറണാകുളം ഞാന്‍ വളര്‍ത്തിയെടുത്ത മണ്ഡലം, ഇനി തിരഞ്ഞെടുപ്പിനില്ല; പിണറായിയോട് ലീഡറോടുള്ള അടുപ്പം’...

എൻ.കെ.പ്രേമചന്ദ്രൻ
എൻ.കെ.പ്രേമചന്ദ്രൻ

പാർലമെന്റ് അംഗത്തെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനവുമായ ചുമതല പാർലമെന്റ് നടപടികളിലെ ഇടപെടലാണ്. നിയമനിർമാണം, നയരൂപീകരണം, ധനവിനിയോഗം, കേരളത്തിന്റെയും രാജ്യത്തിന്റെയും പൊതുതാൽപര്യങ്ങൾ തുടങ്ങിയവയിൽ ജനപക്ഷ നിലപാടോടെ സഭയിൽ കഴിഞ്ഞ 5 വർഷവും നിറഞ്ഞുനിന്നു പ്രവർത്തിച്ചെന്ന ആത്മവിശ്വാസത്തോടെയാണ് വോട്ട് തേടുന്നത്. യാതൊരു ഭേദങ്ങളുമില്ലാതെ പൊതുപ്രവർത്തകൻ എന്ന നിലയിൽ 100 ശതമാനം അർപ്പണത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ചെന്നതും ജയസാധ്യതയ്ക്കുള്ള കാരണങ്ങളിലൊന്നായി മാറും. യുഡിഎഫിനു ജയിക്കാനാവുന്ന രാഷ്ട്രീയ സാഹചര്യമാണു കൊല്ലത്തുള്ളത്.


∙ 10 വർഷം തുടർച്ചയായി ലോക്സഭാംഗമായിരുന്ന താങ്കൾ ഇക്കാലത്തിനിടെ മികച്ച പാർലമെന്റേറിയൻ എന്ന വിശേഷണം സ്വന്തമാക്കി. ഈ രണ്ടു ടേമിലുമുള്ള എൻഡിഎ സർക്കാരിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

രാജ്യത്തിന്റെ അസ്തിത്വവും നിലനിൽപുമാണു പ്രധാനം. മതേതര ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥകളെ ഉന്മൂലനം ചെയ്യുന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിൽ ഞങ്ങൾക്ക് അതിശക്തമായ വിയോജിപ്പുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തെയും വിയോജിപ്പിന്റെ രാഷ്ട്രീയത്തെയും ഇല്ലാതാക്കുന്ന നിലപാടാണു കേന്ദ്രത്തിൽ ബിജെപി സർക്കാർ സ്വീകരിക്കുന്നത്. അതു രാജ്യത്തിന്റെ നിലനിൽപിനെയും ബഹുസ്വരതയിൽ അധിഷ്ഠിതമായ ജനാധിപത്യത്തെയും ഇല്ലാതാക്കുമെന്ന ആശങ്കയാണു നിരന്തരം മുന്നോട്ടു വയ്ക്കുന്നത്. മറ്റു മേഖലകളിലൊക്കെ എന്തുതന്നെ ചെയ്താലും ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ പ്രവർത്തിച്ചിട്ടു രാജ്യത്തിന് എന്തുകാര്യം? മൗലികമായ വിയോജിപ്പ് അവിടെയാണ്.


∙ അടിസ്ഥാനസൗകര്യ മേഖലയിൽ കാര്യമായ വികസനം നടപ്പാക്കി എന്നാണു ബിജെപിയുടെ മുഖ്യപ്രചാരണം. അത്തരം മാറ്റങ്ങളുണ്ടായില്ലെന്നതു കണ്ടില്ലെന്നു നടിക്കാമോ?

ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾക്കു നേട്ടമുണ്ടാവുക എന്നതാണ് ഏതൊരു വികസനത്തിന്റെയും ആത്യന്തിക ലക്ഷ്യം. അപ്പോഴാണു ജനകീയ വികസനമായി ചിത്രീകരിക്കാൻ സാധിക്കുക. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ട‌ില്ലാത്ത തരത്തിൽ തൊഴിലില്ലായ്മ അധികരിക്കുന്നു. ദാരിദ്ര്യം ഗണ്യമായി വർധിക്കുന്നു. വിലക്കയറ്റംകൊണ്ടു ജനം പൊറുതിമുട്ടുന്നു. ഈ മൂന്ന് അടിസ്ഥാന ജനകീയ പ്രശ്നങ്ങളെ സർക്കാർ സംബോധന ചെയ്യുന്നില്ല. ഗുരുതരമായ ഈ പ്രശ്നങ്ങൾ നേരിടുന്നതിൽ വലിയ തകർച്ചയാണു സർക്കാരിന്. രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിൽ, ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ... എന്നിവയിലെല്ലാം പരാജയമാണ്. മണിപ്പുരിൽ ഇപ്പോഴും കലാപം അമർച്ച ചെയ്യാനോ പ്രശ്നം പരിഹരിക്കാനോ കേന്ദ്രത്തിനു കഴിയുന്നില്ലല്ലോ?

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിയിലെ ടോൾ പ്ലാസ (ഫയൽ ചിത്രം)
ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിയിലെ ടോൾ പ്ലാസ (ഫയൽ ചിത്രം)

കുറെ റോഡുകളും പാലങ്ങളും തോടുകളും നിർമിച്ചു, വന്ദേഭരത് എക്സ്‌പ്രസ് കൊണ്ടുവന്നു, റെയിൽവേയെ നവീകരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ സർക്കാർ ചെയ്തതുകൊണ്ടു രാജ്യത്തിന്റെ വികസനമാകുന്നില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണ്. അയോധ്യയിൽ ഒരു ക്ഷേത്രം പണിതു. അടുത്തതായി ഗ്യാൻവാപിയിലേക്കു കടക്കുന്നു. മറ്റിടങ്ങളിലെ ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നു. മുസ്‍ലിംകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷ സമുദായങ്ങൾ അരക്ഷിതാവസ്ഥയിൽ കഴിയുകയാണ്. സാധാരണക്കാർ ദുരിതം അനുഭവിക്കുമ്പോൾ, കോർപറേറ്റ് മൂലധന ശക്തികൾക്ക് ഇളവുകൾ വാരിക്കോരി കൊടുക്കുന്നു. പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാകുന്ന കാഴ്ച. ഇതാണു യഥാർഥ സാമ്പത്തിക സ്ഥിതി. ഇതിന്റെ ഇടയിൽ കുറെ റോഡും തോടും പാലവും റെയിൽപാളവും പണിതെന്നു പറഞ്ഞാൽ, ഗുണം സാധാരണക്കാർക്കു ലഭിക്കേണ്ടേ? അപ്പോൾ മാത്രമെ അതിനെ ഫലപ്രാപ്തിയുള്ള വികസനം എന്നു പറയാനാകൂ.

മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് കടൽപ്പാലം (Picture courtesy: MMRDA)
മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് കടൽപ്പാലം (Picture courtesy: MMRDA)


∙ കഴിഞ്ഞ ദിവസം പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഉച്ചഭക്ഷണം കഴിച്ചല്ലോ. അതു വലിയ രാഷ്ട്രീയ വിവാദവുമായി?

നിസ്സാരമായൊരു കാര്യത്തെ പർവതീകരിച്ചു രാഷ്ട്രീയവൽക്കരിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തിന്റെ വലിയ ഉദാഹരണമാണിത്. വിവാദത്തിന്റെ ഒരു കാര്യവുമില്ലായിരുന്നു. കൊല്ലം ലോക്സഭാ മണ്ഡലത്തിൽ അവർക്കൊരു പ്രതീക്ഷയുമില്ല. അതിനാൽ കിട്ടിയ ആയുധമെടുത്ത് ആഞ്ഞടിക്കാനാണു ശ്രമിച്ചത്. സമ്മേളനം നടന്നു കൊണ്ടിരിക്കെ പാർലമെന്റ് മന്ദിരത്തിൽവച്ച് ഒരു അംഗത്തെ കാണണമെന്നു പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിക്കുന്നു. അവിടെ എത്തുമ്പോൾ അദ്ദേഹം കന്റീനിലേക്കു വന്നു ഭക്ഷണം കഴിക്കുന്നു. ഇതെന്റെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണ് എന്ന നിലയിൽ വില കുറഞ്ഞ പ്രചാരണമാണു സിപിഎം നടത്തിയത്.

ഇതൊക്കെ വിശ്വസിക്കാൻ മാത്രം കേരളത്തിലെ ജനങ്ങൾ അത്രയ്ക്കും വിഡ്ഢികളാണോ? പ്രബുദ്ധരുടെ നാടാണിത്. രണ്ടരയ്ക്ക് ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ നേരെ പോയത് പാർലമെന്റിൽ മോദിക്കെതിരെ പ്രസംഗിക്കാനാണ് എന്നതോർക്കണം. മോദി സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം രാവിലെ അവതരിപ്പിച്ചതു ഞാനായിരുന്നു. വൈകിട്ട് അഞ്ചരയ്ക്കായിരുന്നു എന്റെ പ്രസംഗം. 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ നഖശിഖാന്തം കേന്ദ്ര സർക്കാരിനെ വിമർശിച്ചു. മൂന്നു കേന്ദ്രമന്ത്രിമാരാണ് എന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. അവരുമായി ഞാൻ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങളോടു മോദിയും സർക്കാരും കാണിക്കുന്ന അനീതി എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് ക്യാന്റീനിൽ എംപിമാർക്കൊപ്പം (Photo:@narendramodi/X)
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് ക്യാന്റീനിൽ എംപിമാർക്കൊപ്പം (Photo:@narendramodi/X)

ബിജെപിയെ കേരളത്തിൽനിന്നു പുറത്താക്കുകയാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നയമെന്നും അതിനാണു ശ്രമിക്കുന്നത് എന്നുമായിരുന്നു പറഞ്ഞത്. പാർലമെന്റിൽ എൽഡിഎഫിനു വേണ്ടിക്കൂടിയാണു ഞാൻ സംസാരിച്ചത്. എൽഡിഎഫും യുഡിഎഫും ഒരുമിച്ചു മത്സരിച്ചാൽ ബിജെപിയുടെ സാധ്യത മങ്ങുമെന്നും പറഞ്ഞ എന്നെയാണു ബിജെപിക്കാരനായി ചിത്രീകരിക്കുന്നത്. എത്ര ബാലിശവും മനുഷ്യത്വരഹിതവും ഹീനവുമായ പ്രത്യാക്രമണമാണു സിപിഎമ്മിന്റെ സൈബർ സെല്ലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതെല്ലാം തിരിച്ചറിഞ്ഞു ജനം പ്രതിരോധിക്കും.


∙ അന്ന് പാർലമെന്റീനിലെ കന്റീനിൽ ശരിക്കും എന്താണു സംഭവിച്ചത്? 

പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് അഡീഷനൽ സെക്രട്ടറി ഫോണിൽ വിളിച്ചാണ് ഉച്ചയ്ക്ക് ഓഫിസിലേക്കു വരാമോയെന്നു ചോദിച്ചത്. ലോക്സഭയുടെ കാലാവധി കഴിയുന്ന വേളയിൽ കക്ഷിനേതാക്കളെ വിളിച്ചു നന്ദിപ്രകടനം നടത്തുന്ന പതിവുണ്ട്. അവിടെ എത്തിയപ്പോൾ വേറെ എംപിമാരും കാത്തുനിൽക്കുന്നു. അകത്തേക്കു ചെന്നപ്പോൾ ഒന്നാം നിലയിലെ കന്റീനിലേക്കാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളെ കൊണ്ടുപോയത്. പുതിയ മന്ദിരത്തിന്റെ കന്റീനിൽ താൻ ആദ്യമാണെന്നും അതു നിങ്ങളോടൊപ്പം ആകാമെന്നും പറഞ്ഞു.

എൻ.കെ.പ്രേമചന്ദ്രൻ
എൻ.കെ.പ്രേമചന്ദ്രൻ

എന്നെ അതിനായി തിരഞ്ഞെടുത്തതിലെ മാനദണ്ഡം അറിയില്ല. അനൗപചാരിക സംഭാഷണമല്ലാതെ ഒരു രാഷ്ട്രീയവും ആരും സംസാരിച്ചില്ല. ജീവിത രീതി, ദിനചര്യ തുടങ്ങിയവയെപ്പറ്റിയാണു മോദി പറഞ്ഞത്. കന്റീനിൽ പരസ്യമായിട്ടാണു ഭക്ഷണം കഴിച്ചത്. തൊട്ടടുത്തുള്ള മേശകളിൽ മറ്റ് എംപിമാരും ഇരിപ്പുണ്ടായിരുന്നു. സിപിഎം നേതാവ് കൂടിയായ കോയമ്പത്തൂർ എംപി പി.ആർ.നടരാജൻ ഇതിനിടെ പ്രധാനമന്ത്രിയുടെ അടുത്തെത്തി ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു. അദ്ദേഹം പോസ് ചെയ്തു. മോദി കാണിച്ച സൗഹൃദം ഞാനുൾപ്പെടെയുള്ളവർ തിരിച്ചും കാണിച്ചെന്നു മാത്രം.


∙ ഈ രാഷ്ട്രീയ വിവാദത്തെ എങ്ങനെ മറികടക്കാമെന്നാണു കരുതുന്നത്?

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎം ഇതേ തന്ത്രമാണു പ്രയോഗിച്ചത്. ജയിച്ചാൽ ഞാൻ ബിജെപിയിലേക്കു പോകുമെന്നും മോദി മന്ത്രിസഭയിൽ അംഗമാകുമെന്നും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ‌സമ്മേളനത്തിൽ ആരോപിച്ചു. എനിക്ക് വോട്ട് നൽകരുതെന്നു മസ്ജിദുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പ്രചാരണം നടത്തി. ഇത്തരം പ്രചാരണമുണ്ടായിട്ടും കൊല്ലത്തെ വോട്ടർമാർ വലിയ ഭൂരിപക്ഷത്തിലാണു ജയിപ്പിച്ചത്. ജനങ്ങൾക്ക് എന്നെയും എന്റെ രാഷ്ട്രീയ വിശ്വാസ്യതയെയും സത്യസന്ധതയെയും അറിയാം. പാർലമെന്റിലെ ഉച്ചഭക്ഷണ വിവാദത്തിന്മേലുള്ള പ്രചാരണത്തിന് ഇടതുപക്ഷത്തിനു 2024ലും വലിയ തിരിച്ചടിയായിരിക്കും ലഭിക്കുക. 


∙ പ്രധാനമന്ത്രിയുടെ ക്ഷണത്തെയും ഒപ്പം ഭക്ഷണം കഴിച്ചതിനെയും എംപി എന്ന നിലയിൽ എങ്ങനെ കാണുന്നു?

യാദൃച്ഛികമായ അവസരമായേ തോന്നുന്നുള്ളൂ. അതിനകത്ത് ഒരു രാഷ്ട്രീയമാനവും എനിക്കു കാണാൻ കഴിഞ്ഞില്ല. അപ്പോഴും, സിപിഎം വിവാദമാക്കിയ ശേഷം ഇപ്പോഴും വിശേഷിച്ചൊന്നും തോന്നുന്നില്ല. വ്യത്യസ്തമായ അനുഭവം എന്നതിനപ്പുറം രാഷ്ട്രീയമാനം നൽകി പർവതീകരിച്ച് ഈ നിലയിലാക്കിയതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. നമ്മുടെ രാഷ്ട്രീയ–ജനാധിപത്യ മര്യാദ കണക്കിലെടുത്താണു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണം നിരസിക്കാതിരുന്നത്.


∙ പല ടേമുകളിലായി വിവിധ പ്രധാനമന്ത്രിമാർക്കൊപ്പം താങ്കൾ സഭയിൽ ഉണ്ടായിരുന്നു. അവരുമായി നരേന്ദ്ര മോദിയെ താരതമ്യപ്പെടുത്താമോ?

അങ്ങനെയൊരു താരതമ്യമേ സാധ്യമല്ല. ഇന്നലെകളിൽ ഉണ്ടാകാത്ത തരത്തിൽ, പ്രതിപക്ഷത്തെ മുഖവിലയ്ക്കും വിശ്വാസത്തിലും എടുക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. 146 പാർലമെന്റ് അംഗങ്ങളെ സസ്പെൻഡ് ചെയ്തു പുറത്തുനിർത്തിയ ശേഷം ഗൗരവമുള്ള നിയമനിർമാണങ്ങൾ സഭയിലുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലുമുണ്ടാകാത്ത സംഭവമാണിത്. പ്രതിപക്ഷ മുക്തമായ പാർലമെന്റും വിയോജിപ്പിന്റെ സ്വരം വേണ്ട എന്ന നിലപാടും സ്വീകരിക്കുമ്പോൾ എങ്ങനെ ജനാധിപത്യത്തിൽ പ്രസക്തമാകും? അതിനാൽ മുൻ പ്രധാനമന്ത്രിമാരുമായി മോദിയെ താരതമ്യം ചെയ്യാൻ സാധിക്കില്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫയൽ ചിത്രം : രാഹുൽ ആർ.പട്ടം ∙ മനോരമ
പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫയൽ ചിത്രം : രാഹുൽ ആർ.പട്ടം ∙ മനോരമ

അടൽ ബിഹാരി വാജ്പേയി ബിജെപി നേതാവായിരുന്നെങ്കിലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയും കേൾക്കുകയും ചെയ്യുമായിരുന്നു. അത്തരത്തിലുള്ള ജനാധിപത്യ മര്യാദകൾ ഇപ്പോൾ പാലിക്കപ്പെടുന്നില്ല. മാത്രമല്ല, തികച്ചും ഏകാധിപത്യത്തിലൂടെ ഫാഷിസത്തിലേക്കുള്ള പോക്കാണിത്. രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗം. എല്ലാ രാഷ്ട്രീയ–സാമൂഹ്യ വിഷയങ്ങളെയും മതവൽക്കരിക്കുകയും അതുവഴി വർഗീയവൽക്കരിക്കുകയും ചെയ്യുന്ന നിലപാട് ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.


∙ ഇത്തവണ കേരളത്തിൽ ട്വന്റി20 നേടാമെന്നു യുഡിഎഫ് കരുതുന്നുണ്ടോ?

ഒറ്റക്കെട്ടായി യുഡിഎഫ് പ്രവർത്തിച്ചാൽ കേരളത്തിലെ 20 സീറ്റിലും ജയിക്കാം. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും വർഗീയ അജൻഡയിലും അതിശക്തമായ അമർഷവും അവമതിപ്പും ഉള്ള സമൂഹമാണു കേരളത്തിൽ. അതിനെതിരെ ശക്തമായ പ്രതികരണമുണ്ടാകും. ഇതിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിയുന്നതു കോൺഗ്രസിനും യുഡിഎഫിനുമാണ്. മറ്റൊരു പാർട്ടിയുടെ സാധ്യത പോലുമില്ല. കോൺഗ്രസ് നയിക്കുന്ന മുന്നണിക്കു മാത്രമെ ബിജെപിക്കു ബദലാകാൻ കഴിയൂ എന്നതു പരമമായ രാഷ്ട്രീയ യാഥാർഥ്യമാണ്. ഇതു തിരിച്ചറിഞ്ഞ്, ബദൽ മുന്നണി ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ കോൺഗ്രസ് തകരരുത്, തളരരുത് എന്ന് കേരളത്തിലെ ജനത്തിനറിയാം. കോൺഗ്രസ് തിരിച്ചുവന്നെങ്കിൽ മാത്രമേ മതേതര ജനാധിപത്യ രാജ്യത്തെ വീണ്ടെടുക്കാനാകൂ. ഈ രാഷ്ട്രീയബോധം കേരളത്തിൽ നല്ലതുപോലെ ക്ലിക് ചെയ്യുമെന്നാണു വിശ്വാസം.

സ്നേഹസ്പർശം... കെപിസിസി സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്ക് മട്ടന്നൂരിൽ നൽകിയ സ്വീകരണത്തിൽ യാത്ര നായകരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വേദിയിലെത്തിയ കുട്ടിയോട് കുശലാന്വേഷണം നടത്തുന്നു.                 ചിത്രം: മനോരമ
സ്നേഹസ്പർശം... കെപിസിസി സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്ക് മട്ടന്നൂരിൽ നൽകിയ സ്വീകരണത്തിൽ യാത്ര നായകരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വേദിയിലെത്തിയ കുട്ടിയോട് കുശലാന്വേഷണം നടത്തുന്നു. ചിത്രം: മനോരമ

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെക്കൊണ്ടു ജനം മടുത്തിരിക്കുകയാണ്. സഹികെട്ടിരിക്കുന്നു. ഈ സർക്കാരിനോടു ജനത്തിന് അറപ്പും വെറുപ്പുമാണ്. ജനങ്ങളുടെ ജീവിതഭാരം വർധിപ്പിച്ച്, ധൂർത്തും അഴിമതിയും സാമ്പത്തിക ക്രമക്കേടും പാഴ്‍ച്ചെലവുമായി സംസ്ഥാനത്തിന്റെ സർവ നന്മകളെയും തകർത്തെറിഞ്ഞ സർക്കാരാണിത്. പിണറായി സർക്കാരിനെതിരായ ജനവികാരം തീർച്ചയായും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഈ രണ്ടു ഘടകങ്ങളും കൂടിയാകുമ്പോൾ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കേണ്ടതാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് ഏറ്റവും അനുകൂലമായ സാഹചര്യം. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ‌ യുഡിഎഫിനു വിസ്മയകരമായ മുന്നേറ്റമുണ്ടാകും.


∙ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്നു സംസ്ഥാന സർക്കാർ നിരന്തരം വാദിക്കുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമരവും നടന്നു. എന്താണ് ഈ വിഷയത്തിലെ നിലപാട്?

കേന്ദ്ര സർക്കാരിന്റെ ധനനയങ്ങളോടു ഞങ്ങൾക്കു വിയോജിപ്പുണ്ട്. കേരളത്തിൽ മാത്രമല്ല, രാജ്യത്തു പലയിടത്തും ഇതേ വിഭിന്നാഭിപ്രായമാണ്. പക്ഷേ, കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരാണെന്നു പറയുന്നത് ഒരു തരത്തിലും നീതീകരിക്കാൻ കഴിയുന്നതല്ല. സമാന സ്വഭാവം തന്നെയാണു തമിഴ്നാടിനോടും കർണാടകയോടും കാണിക്കുന്നത്. ധനകമ്മിഷൻ ഗ്രാന്റുമായി ബന്ധപ്പെട്ടാണു ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുള്ളത്.

കൈകോർത്ത്... കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കേരള സർക്കാർ നടത്തിയ പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കുമൊപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൈകോർത്ത്... കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കേരള സർക്കാർ നടത്തിയ പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കുമൊപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

സാക്ഷരതയും പുരോഗതിയും കൈവരിച്ചു എന്നതിന്റെ പേരിൽ കേരളവും തമിഴ്നാടും കർണാടകയും പോലുള്ള സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താൻ പാടില്ലെന്നതാണു ഞങ്ങളുടെ പൊതുനിലപാട്. എന്നാൽ, കർണാടകയിലോ തമിഴ്നാട്ടിലോ ഇവിടുള്ളതു പോലുള്ള പ്രതിസന്ധിയില്ല. കേരളത്തിലെ പ്രതിസന്ധിയുടെ പ്രധാന കാരണം ധന മാനേജ്മെന്റിന്റെ വൈകല്യവും സർക്കാരിന്റെ പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയുമാണ്. ധൂർത്തും അഴിമതിയും നടത്തിയ ശേഷം മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിലേക്കു മാറ്റുക, അതിനെതിരെ പറയുന്നവരെ ബിജെപിക്കാരായി ചിത്രീകരിക്കുക എന്നതാണു സിപിഎം പരിപാടി. ബിജെപി കേന്ദ്രം ഭരിക്കുന്നതു സിപിഎമ്മിനു വലിയ ആശ്വാസമായിരിക്കുകയാണ്.


∙ താങ്കൾ പറഞ്ഞതു പൊതുവായൊരു കാര്യമല്ലേ. കടമെടുപ്പിനു കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി എന്നതുൾപ്പെടെ സംസ്ഥാന സർക്കാർ വിശദീകരിക്കുന്നുണ്ടല്ലോ?

കടമെടുക്കുന്നതു പാപമാണെന്ന അഭിപ്രായമൊന്നും ഞങ്ങൾക്കില്ല. കടമെടുക്കുന്നത് എന്തിനാകണം? നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും അതുവഴി സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയായിരിക്കണം. കേരളത്തിൽ കടമെടുത്ത് ധൂർത്തടിക്കുകയല്ലേ. നവകേരള സദസ്സ്, കേരളീയം, ഹെലികോപ്റ്റർ വാങ്ങൽ എന്നിങ്ങനെ പലതരത്തിലുള്ള ധൂർത്തും പാഴ്‍ച്ചെലവുമാണ്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനെ രണ്ടര വർഷം കഴിയുമ്പോൾ മാറ്റി പുതിയവരെ നിയമിക്കുന്നു. അനാവശ്യമായ നിരവധി തസ്തികകൾ സൃഷ്ടിച്ചു ലക്ഷക്കണക്കിനു രൂപ ശമ്പളത്തിൽ രാഷ്ട്രീയ പുനരധിവാസത്തിന് ഇടമൊരുക്കുന്നു. കെ.വി.തോമസിന്റെ നിയമനം മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ധനമാനേജ്മെന്റിന്റെ വൈകല്യമാണു പ്രതിസന്ധിയുടെ കാരണമെന്നതിനു നൂറ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതി പുനരുദ്ധരിക്കുന്നതിന് എത്ര കോടി രൂപയാണു ചെലവഴിച്ചത്? അവിടെയുള്ള കാലിത്തൊഴുത്തും ചാണകക്കുഴിയും നവീകരിക്കാനും ലക്ഷങ്ങൾ പൊടിച്ചു. ഇതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധിയുണ്ടെങ്കിൽ പരിഹരിക്കാൻ ആദ്യം മാതൃക കാണിക്കേണ്ടതു സംസ്ഥാന സർക്കാരല്ലേ? നാടിനു നല്ല മാതൃകയാകേണ്ട ഭരണാധികാരികൾ ധൂർത്തിന്റെയും ആർഭാടത്തിന്റെയും മാതൃകയായാൽ എന്തായിരിക്കും സംസ്ഥാനത്തിന്റെ അവസ്ഥ?

സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു.
സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു.


∙ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സംസ്ഥാന സർക്കാർ തള്ളിക്കളയുകയാണല്ലോ?

പിണറായി വിജയൻ ഈ ഭരണം നന്നായി, ഭംഗിയായി ആസ്വദിക്കുകയാണ്. കമ്യൂണിസ്റ്റ് ഭരണാധികാരി നിക്കോളായ് ചെഷസ്‌ക്യുവിനെപ്പോലെ ആർഭാടവും ധൂർത്തുമാണ്. ആർഭാടത്തിൽ മയങ്ങി അടിസ്ഥാന രാഷ്ട്രീയം വിസ്മരിച്ചതിന്റെ അനന്തരഫലമായാണു കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നുവീണത്. തനിക്കുശേഷം ഒരു ഇടതു സർക്കാർ വരണമെന്നു പിണറായി ആഗ്രഹിക്കുന്നില്ല. 

നവകേരള സദസ്സിന്റെ കുണ്ടറയിലെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കൊല്ലത്തേക്ക് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.  		ചിത്രം: മനോരമ
നവകേരള സദസ്സിന്റെ കുണ്ടറയിലെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കൊല്ലത്തേക്ക് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ


∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചു. പിണറായിയെ ലക്ഷ്യമിട്ട് സ്വർണക്കടത്ത് കേസുൾപ്പെടെ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു. കേന്ദ്രം രാഷ്ട്രീയവിരോധം തീർക്കുന്നു എന്നാണല്ലോ ഇടതുപക്ഷം പറയുന്നത്?

ബിജെപി–സിപിഎം ഒത്തുതീർപ്പാണു കേരളത്തിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെട്ട കുഴൽപ്പണക്കേസ് ഒത്തുതീർത്തു. ബിജെപിയും സിപിഎമ്മും കേരളത്തിൽ പരസ്പര സഹായസംഘം പോലെയല്ലേ? വീണാ വിജയനെതിരായ കണ്ടെത്തൽ വന്നതെന്നാണ്? 2019ൽ റെയ്ഡ് നടത്തി 2021ൽ വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരെ കണ്ടെത്തലുണ്ടായി. മലയാള മനോരമ ദിനപത്രം 2023ൽ ആണ് ഇക്കാര്യം പുറത്തുകൊണ്ടു വന്നത്. ഇക്കാലത്തിനിടെ കേന്ദ്ര സർക്കാർ എന്തു നടപടി സ്വീകരിച്ചു? കോടതിയിൽ സ്വകാര്യ അന്യായമായി കേസ് വന്നതു കൊണ്ടല്ലേ അന്വേഷണം നടക്കുന്നത്. അല്ലെങ്കിൽ അന്വേഷണമില്ലല്ലോ?

വീണാ വിജയൻ. ചിത്രം: മനോരമ
വീണാ വിജയൻ. ചിത്രം: മനോരമ

കോടതി കർശനമായ നിർദേശം നൽകി എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയതു കൊണ്ടു മാത്രമാണു വീണയ്ക്കെതിരെ അന്വേഷണം. അല്ലാതെ കേന്ദ്ര സർക്കാരിനു പ്രത്യേകിച്ചൊരു താൽപര്യവുമില്ല. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരായ നീക്കത്തിന്റെ ഭാഗമായി അവരുടെ മൂന്നു മന്ത്രിമാർ ജയിലിലാണ്. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭാംഗവും എംപിയും ജയിലിലാണ്. തമിഴ്നാട്ടിൽ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ മന്ത്രിസഭയിലെ മൂന്നു പേർ അഴിക്കുള്ളിലാണ്. ബിജെപി ഇതര ഭരണാധികാരികളെയെല്ലാം ചോദ്യം ചെയ്യുന്നു.

Chief Minister of the Delhi Arvind Kejriwal (L) and Chief Minister of West Bengal Mamata Banerjee (R) attend an opposition political rally in New Delhi on February 13, 2019. (Photo by CHANDAN KHANNA / AFP)
അരവിന്ദ് കേജ്‍‌രിവാളും മമതാ ബാനർജിയും. Photo by CHANDAN KHANNA / AFP

അപ്പോഴും, സ്വർണക്കടത്ത് മുതൽ നിരവധി കേസുകളുണ്ടായിട്ടും എന്തുകൊണ്ടാണു പിണറായിയെ കേന്ദ്ര ഏജൻസികളൊന്നും ചോദ്യം ചെയ്യാത്തത്? പിണറായിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ കേസിൽ പ്രതിയാണെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടും ഇന്നേവരെ മുഖ്യമന്ത്രിയെ എന്തുകൊണ്ടാണു ചോദ്യം ചെയ്യാത്തത്? മുഖ്യമന്ത്രിക്കു വേണ്ടിയാണല്ലോ പ്രിൻസിപ്പൽ സെക്രട്ടറി ജോലി ചെയ്യുന്നത്. ഇതാണോ കേജ്‍‌രിവാളിന്റെയും മമതയുടെയും സ്ഥിതി? മറ്റു സംസ്ഥാനങ്ങളിലെ കാര്യം ഇങ്ങനെയാണോ? ബിജെപിയുടെയും മോദിയുടെയും ഔദാര്യം കൊണ്ടു മാത്രമാണു പിണറായി സർക്കാർ തുടരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ചിത്രം: ജോസ്‌കുട്ടി പനയ്‌ക്കൽ ∙ മനോരമ


∙ ‘മോദിയുടെ ഗാരന്റി’ എന്ന ഉറപ്പുമായാണു ബിജെപി ഇത്തവണ പ്രചാരണം നടത്തുന്നത്. ജനം അതേറ്റെടുക്കുമെന്നു പ്രതിപക്ഷം കരുതുന്നുണ്ടോ?

മോദി ഗാരന്റി എന്ന പ്രചാരണം തട്ടിപ്പാണെന്നു പാർലമെന്റിൽതന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. പ്രതിവർഷം 2 കോടി തൊഴിൽ, 15 ലക്ഷം രൂപ അക്കൗണ്ടിൽ, എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, പെട്രോൾ ഡീസൽ വില 50 രൂപ, കർഷക വരുമാനം ഇരട്ടിയാക്കും, പാചകവാതകവില 320 രൂപയാക്കി നിജപ്പെടുത്തും എന്നതൊക്കെ 2014, 2019 തിരഞ്ഞെടുപ്പുകളിൽ മോദിയുടെ ഗാരന്റിയായിരുന്നു. ഈ ഗാരന്റികളെല്ലാം എവിടെപ്പോയി? സാധാരണക്കാരെ ബാധിക്കുന്ന ഗാരന്റികളൊന്നും നടപ്പാക്കുന്നില്ല. എന്നാൽ, അതിസമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മോദി മുന്തിയ പരിഗണന നൽകുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ സംസാരിക്കുന്നു  (PTI Photo)
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ സംസാരിക്കുന്നു (PTI Photo)


∙ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും മോദിയുടെ ജനസ്വീകാര്യതയെ മറികടക്കാൻ പ്രതിപക്ഷത്തിന്റെ കയ്യിൽ എന്താണുള്ളത്

കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ അതിനു സാധിക്കൂ. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ എല്ലാം മറന്ന്, ‘ഇന്ത്യ’ മുന്നണിയുടെ കീഴിൽ ഒരുമിച്ചുനിന്ന് രാഷ്ട്രീയ മുന്നേറ്റത്തിനു നേതൃത്വം നൽകണം. അപ്പോൾ, മോദിയുടെ പ്രതിഛായയും ബ്രാൻഡിങ്ങും നിഷ്കരുണം തകർക്കാൻ കഴിയും. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചുള്ള പ്രചാരണം നടത്താനാവണം. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, മതന്യൂനപക്ഷങ്ങൾക്ക് എതിരായുള്ള കടന്നാക്രമണം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിച്ചാൽ വലിയ മാറ്റമുണ്ടാകും.

നരേന്ദ്രമോദി, ചിത്രം∙ മനോരമ
നരേന്ദ്രമോദി, ചിത്രം∙ മനോരമ


∙ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്കു ദേശീയ രാഷ്ട്രീയത്തിൽ എത്രമാത്രം പ്രസക്തിയുണ്ട്?

വർഗീയതയെ എതിർക്കുന്ന, അതിശക്തമായ പ്രതിപക്ഷത്തിന്റെ കുന്തമുനയാണു രാഹുൽ ഗാന്ധി. 100 ശതമാനം സത്യസന്ധതയും ആദർശാധിഷ്ഠിത– ജനപക്ഷ രാഷ്ട്രീയവുമുള്ള ഉദാത്തമായ മാതൃകയാണ് അദ്ദേഹം. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ മുഖമാണ് രാഹുൽ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെയാണു മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ നമുക്ക് കഴിയുക. തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും അത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയെങ്കിലും, വ്യക്തിപരമായ അഭിപ്രായത്തിൽ ഇന്ന് പ്രതിപക്ഷത്തിന്റെ മുഖം രാഹുലാണ്. കൂട്ടായ മുന്നേറ്റമുണ്ടായാൽ ഭരണമാറ്റത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല.

രാഹുൽ ഗാന്ധിക്കും കൊടിക്കുന്നിൽ സുരേഷിനും ഒപ്പം രാഹുൽ ഗാന്ധി. Photo: Sanjay Ahlawat
രാഹുൽ ഗാന്ധിക്കും കൊടിക്കുന്നിൽ സുരേഷിനും ഒപ്പം രാഹുൽ ഗാന്ധി. Photo: Sanjay Ahlawat


∙ നേതാക്കൾ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കെ എന്തായിരിക്കും ഇന്ത്യ മുന്നണിയുടെ ഭാവി?

തിരഞ്ഞെടുപ്പിനു ശേഷമേ ഇന്ത്യ മുന്നണിയുടെ ഭാവിയെപ്പറ്റി പറയാനാകൂ. അവസരവാദപരമായ നിലപാടാണു ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ സ്വീകരിച്ചത്. എന്തായാലും അദ്ദേഹം നേരത്തേ പോയതു നന്നായി. ഇതുകൊണ്ടൊന്നും ഇന്ത്യ മുന്നണി ദുർബലപ്പെടില്ല.

English Summary:

Exclusive political interview with NK Premachandran about the Lok Sabha Election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com