ഇടശേരി ബാർ വെടിവയ്പ് കേസ്: കൂടുതൽ പേർ അറസ്റ്റിൽ
Mail This Article
കൊച്ചി ∙ എറണാകുളം ഇടശേരി ബാറിലെ വെടിവയ്പ് കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. മനു എം.നായർ, മിഥുൻ കൃഷ്ണ എ.എം, ശബരീനാഥ് ഇ.ആർ, നജീം വി.എ, ഷഹീദ് വി.പി, ഷാനിൽ ടി.എസ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികൾക്ക് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ചെയ്യുകയും സഞ്ചരിക്കാൻ വാഹനവും പണവും നൽകുകയും ചെയ്ത പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
Read also: പ്രാണഭയത്തോടെ ലിസി, പിന്നാലെ കടുവ; കാറിലിരുന്ന് വിറച്ച് സാബുവും കുടുംബവും
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്നു പേർ അറസ്റ്റിലായിരുന്നു. കളമശേരി എച്ച്എംടി ജംക്‌ഷൻ മൂലേപ്പാടം റോഡ് വെച്ചൂപടിഞ്ഞാറേതിൽ ദിൽഷൻ ബോസ് (34), ഇടപ്പള്ളി ബിടിഎസ് റോഡ് എസ്എംടി വിലാസിൽ വിജയ് ജോസ് (32), ആലുവ തായിക്കാട്ടുകര പൊയ്യേക്കര വീട്ടിൽ പി.എ.ഷെമീർ (32) എന്നിവരാണ് ആദ്യം പിടിയിലായത്.
വെടിവയ്പ്പിൽ ബാർ മാനേജർ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടിൽ ജിതിൻ ജോർജ് (25), ബാർ ജീവനക്കാരും എറണാകുളം സ്വദേശികളുമായ സുജിൻ ജോൺ (30), അഖിൽ (30) എന്നിവർക്കാണ് പരുക്കേറ്റത്. സുജിന്റെ വയറിലും അഖിലിന്റെ ഇടതുതുടയിലും വെടിയേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇടപ്പള്ളിയിലെ മറ്റൊരു ബാറിൽ ഇരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു.