സ്ത്രീകൾ മാനം കാക്കാൻ പൊരുതുമ്പോൾ തൃണമൂൽ എംപി വാലന്റൈൻസ് ദിനം ആഘോഷിക്കുന്നു: ബിജെപി
Mail This Article
കൊൽക്കത്ത∙ ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമ പരാതി ഉൾപ്പെടെ ഉന്നയിച്ച് സ്ത്രീകൾ സമരം ചെയ്യുമ്പോൾ, തൃണമൂൽ കോൺഗ്രസ് നേതാവ് നുസ്രത് ജഹാൻ വാലന്റൈൻസ് ദിനം ആഘോഷിക്കുന്നുവെന്ന വിമർശനവുമായി ബിജെപി. പ്രണയദിനത്തിൽ ഭർത്താവിനൊപ്പം നുസ്രത് ജഹാൻ ഫോട്ടോഷൂട്ട് നടത്തുന്ന വിഡിയോ പങ്കുവച്ചാണ് ബിജെപി വിമർശനം ഉന്നയിച്ചത്. ‘മുൻഗണനകൾ പ്രധാനമാണ്’ എന്ന വാചകത്തോടെയാണ് ബിജെപി, നുസ്രത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ചത്.
‘സന്ദേശ്ഖാലിയിൽ സ്ത്രീകൾ അവരുടെ മാനം കാക്കുന്നതിനായി പ്രതിഷേധിക്കുന്നു. അതേസമയം, ബസിർഹട്ടിലെ തൃണമൂൽ കോൺഗ്രസ് എംപി വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്’ – ബിജെപി ബംഗാൾ ഘടകം അവരുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം പേജിൽ കുറിച്ചു.
ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ സന്ദേശ്ഖാലിയിൽ, തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയാണെന്നും സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ച് പ്രദേശത്തെ സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്. ഇതിൽ പിന്നീട് ബിജെപി പ്രവർത്തകരും പങ്കുചേരുകയായിരുന്നു.
പ്രതിഷേധം കനത്ത സാഹചര്യത്തിൽ സിആർപിസി സെക്‌ഷൻ 144 പ്രകാരം മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാറിനു പരുക്കേൽക്കുകയും ചെയ്തു.
കുറ്റാരോപിതനായ തൃണമൂൽ നേതാവ് കഴിഞ്ഞ മാസം മുതൽ ഒളിവിലാണ്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട്, സ്വന്തം വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചതിനു പിന്നാലെയാണ് ഷെയ്ഖ് ഷാജഹാനെ ‘കാണാതായത്’.