ADVERTISEMENT

മാനന്തവാടി ∙ അഞ്ചാം ദിവസവും പിടികൊടുക്കാതെ അടിക്കാടുകളിൽ ഒളിച്ചു നടക്കുന്ന ബേലൂർ മഖ്നയെ പിടിക്കാൻ കർണാടകയിൽ നിന്നുള്ള ആർആർടി സംഘവും. റേഞ്ച് ഓഫിസർ നരേഷിന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് എത്തിയത്. നവംബർ 30ന് ബേലൂരിൽ വച്ച് ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടിയ സംഘത്തിലുണ്ടായിരുന്നവരാണ് ഉച്ചയോടെ കാട്ടിക്കുളത്ത് എത്തിയത്. ഇവർ മൂന്ന് സംഘമായി തിരിഞ്ഞാണ് ഇനി ബേലൂർ മഖ്നയെ പിടിക്കാനാവശ്യമായ നീക്കം നടത്തുക. 

Read also: രണ്ടു വയസ്സുകാരൻ ഡേ കെയറിൽനിന്ന് ഇറങ്ങി 1.5 കി.മീ നടന്ന് വീട്ടിലെത്തി; ആരും അറിഞ്ഞില്ല– വിഡിയോ

ഓരോ ടീമിലും കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള അംഗങ്ങളുണ്ടാകും. ഇന്ന് അവസാനിപ്പിച്ച ദൗത്യം വെള്ളിയാഴ്ച വീണ്ടും തുടരും. ഇന്ന് മയക്കുവെടി ദൗത്യസംഘം ആനയുടെ 50 മീറ്റർ അടുത്ത് എത്തി. ഡ്രോൺ ഉപയോഗിച്ചിട്ടും ആനയെ കാണാൻ സാധിച്ചില്ല. ഇടതൂർന്ന മരങ്ങളുള്ള സ്ഥലത്താണ് ആന നിലയുറപ്പിച്ചത്. മറ്റൊരു മോഴയാനയും ബേലൂർ മഖ്നയ്ക്കൊപ്പമുണ്ട്. ഞായറാഴ്ച പുലർച്ചെ മുതൽ രാവും പകലും ആനയുടെ പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇതിനിടെ പല തവണ മയക്കുവെടി വച്ചെങ്കിലും ലക്ഷ്യത്തിൽ കൊണ്ടതുമില്ല. 

കഴിഞ്ഞ ദിവസം ബേലൂർ മഖ്നയ്ക്കൊപ്പമുള്ള മോഴയാന വനപാലക സംഘത്തിനു നേരെ പാഞ്ഞടുത്തിരുന്നു. ഇന്നും മോഴയാന കൂടെയുള്ളതാണ് ദൗത്യം പ്രതിസന്ധിയിലാക്കിയത്. വലിയ അടിക്കാട് നിറഞ്ഞ കുന്നിന്റെ മുകളിലാണ് ബേലൂർ മഖ്നയുണ്ടായിരുന്നത്. ഇന്നലെ രാത്രി റോഡ് കുറുകെ കടന്നാണ് ആന മാനിവയലിലെ കുന്നിലെത്തിയത്. അമ്മക്കാവ്, കുതിരക്കോട്, ചെമ്പകമൂല, റസ്സൽകുന്ന്, എമ്മടി, തിരുളുകുന്ന് ഭാഗങ്ങളിലേക്കാണ് ആനയുടെ സഞ്ചാരം.

കർണാടകയിൽ നിന്നുള്ള സംഘം കൂടി എത്തിയതോടെ അടുത്ത ദിവസം തന്നെ ആനയെ മയക്കുവെടിവച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ദൗത്യം സംഘം. 200 പേരടങ്ങുന്ന വനപാലക സംഘമാണ് ആനയെ പിടിക്കാൻ അഞ്ച് ദിവസമായി ശ്രമിക്കുന്നത്. അതിനിടെ വെള്ളിയാഴ്ച ദൗത്യ സംഘത്തോടൊപ്പം ഡോ. അരുൺ സക്കറിയയും ചേരും. ഇതോടെ അടുത്ത ദിവസം തന്നെ ആനയെ പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. 

English Summary:

Operation to capture Belur Makhna: Karnataka team arrives at Mananthavady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com