ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന വിമാനം, അത്യാധുനിക റഡാർ: 84,560 കോടിയുടെ പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ഇന്ത്യ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 84,560 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വാങ്ങാൻ അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി). പുതിയ ടാങ്ക് വിരുദ്ധ മൈനുകൾ, ഹെവി-വെയ്റ്റ് ടോർപ്പിഡോകൾ, മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റ്, റഡാറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് അനുമതി. കേന്ദ്ര കാബിനറ്റ് കമ്മിറ്റിയാണ് അന്തിമ അനുമതി നൽകേണ്ടത്.
സായുധ സേനകളുടെയും കോസ്റ്റ് ഗാർഡിന്റെയും കരുത്ത് വർധിപ്പിക്കുന്നതാണ് പുതിയ നിർദേശം. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിച്ച സാമഗ്രികൾ വാങ്ങുന്നതിനാണു മുൻഗണന. അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നൂതന ഉപകരണങ്ങളാണ് പുതിയ നിർദേശത്തിൽ ഡിഎസി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭൂകമ്പ സെൻസറുകളും റിമോട്ട് നിർജ്ജീവമാക്കൽ സവിശേഷതകളും ഉൾക്കൊള്ളുന്ന പുതിയ തലമുറ ആന്റി– ടാങ്ക് മൈനുകൾ, വേഗത കുറഞ്ഞതും ചെറുതും താഴ്ന്നു പറക്കുന്നതുമായ ഉപകരണങ്ങൾ കണ്ടെത്തുന്ന റഡാറുകൾ, വെള്ളത്തിനടിയിലൂടെ വരുന്ന ആക്രമണ വസ്തുവിനെ തിരിച്ചറിയാനും നിർവീര്യമാക്കാനും കഴിവുള്ള ടോർപ്പിഡോകൾ തുടങ്ങിയവ ഇതിൽപെടുന്നു. ആകാശത്തുവച്ചു തന്നെ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ഫ്ലൈറ്റ് റീഫ്യൂല്ലർ എയർക്രാഫ്റ്റുകൾ വാങ്ങാനും നിർദേശമുണ്ട്.