എൻആർഐകളും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹം നിർബന്ധമായും ഇന്ത്യയിൽ റജിസ്റ്റർ ചെയ്യണം: നിയമ കമ്മിഷൻ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പൗരന്മാരും വിദേശത്തു സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരും (എൻആർഐ, ഒസിഐ) തമ്മിലുള്ള വിവാഹം നിർബന്ധമായും ഇന്ത്യയിൽ റജിസ്റ്റർ ചെയ്യണമെന്ന് നിയമ കമ്മിഷന്റെ ശുപാർശ. ഇത്തരം വിവാഹങ്ങളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
‘‘എൻആർഐകളും ഇന്ത്യക്കാരും തമ്മിലുള്ള തട്ടിപ്പ് വിവാഹങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. ഇത് ഇന്ത്യൻ പങ്കാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നു.’’– നിയമ മന്ത്രാലയത്തിന് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
ഇത്തരം വിവാഹങ്ങൾ നിർബന്ധമായും ഇന്ത്യയിൽ റജിസ്റ്റർ ചെയ്യണമെന്നും വിവാഹമോചനം, ജീവിതപങ്കാളിയുടെ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, എൻആർഐകൾക്കും ഒസിഐകൾക്കും സമൻസ്, വാറന്റുകൾ എന്നിവ നൽകുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും നിയമ കമ്മിഷൻ ശുപാർശ ചെയ്തു.
1967ലെ പാസ്‌പോർട്ട് നിയമത്തിൽ, മരിറ്റൽ സ്റ്റാറ്റസ് അറിയിക്കുന്നതിനും പങ്കാളിയുടെ പാസ്‌പോർട്ട് മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിനും ഇരുവരുടെയും പാസ്‌പോർട്ടിൽ വിവാഹ റജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നും നിയമ കമ്മിഷൻ ശുപാർശ ചെയ്തു. ഇത്തരം വിവാഹങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗാർഹിക കോടതികൾക്ക് അധികാരമുണ്ട്. പ്രവാസി സംഘടനകളുടെ ഉൾപ്പെടെ സഹായത്തോടെ ഇക്കാര്യങ്ങൾ ബോധവൽക്കരണം നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും നിയമ കമ്മിഷൻ പറയുന്നു.