ADVERTISEMENT

കണ്ണൂർ ∙ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘമായ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു വന്‍ സാമ്പത്തിക ക്രമക്കേടുകളുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സൊസൈറ്റിയിലെ ബെനാമി, ഹവാല ഇടപാടുകൾക്കു തെളിവു ലഭിച്ചതായാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. വെളിപ്പെടുത്താത്ത 800 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ ഇ.ഡിക്കും സെബിക്കും (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കൈമാറും. പരിധിയിൽ കവിഞ്ഞ 1,150 കോടി രൂപയുടെ നിക്ഷേപം എസ്ബി, എഫ്ഡി, ആർഡി അക്കൗണ്ടുകളിലായി സ്വീകരിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പലതും ബെനാമി ഇടപാടുകളാണ്. അക്കൗണ്ട് ഉടമകളെപ്പറ്റിയും പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കണം. വിവിധ സ്ഥാപനങ്ങൾക്ക് 1,680 കോടിയിലധികം രൂപ കോർപറേറ്റ് വായ്പ നൽകിയിട്ടുണ്ട്. ഇതിൽ, 1,200 കോടി രൂപ യതിൻ ഗുപ്ത, സോജൻ അവറാച്ചൻ, സിനിമാ നിർമാതാവായ അജിത് വിനായക എന്നിവരുടെ കമ്പനികൾക്കാണു നൽകിയത്. 

കൊൽക്കത്തയിലെ ചില കടലാസ് കമ്പനികളിലേക്കടക്കം 20 കമ്പനികളിലേക്കാണു പണം മാറ്റിയത്. യതിൻ ഗുപ്തയുടെ കമ്പനികളാണ് ഇതിൽ അധികവും. ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തനപരിധിയുള്ള സഹകരണസംഘമായ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ ദുരൂഹ ഇടപാടുകളാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 120ൽ ഏറെ ഓഫിസുകളിലാണ് പരിശോധന നടന്നത്. 4 വർഷത്തിനിടെ 3,800 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായും 1,100 കോടി രൂപ കൊൽക്കത്തയിലെ ചില കടലാസ് കമ്പനികൾക്ക് (പേരിനു മാത്രമുള്ള കമ്പനികൾ) നൽകിയതായും കണ്ടെത്തി. പ്രമോട്ടർമാരുടെ സ്വന്തം കമ്പനികൾക്കും വൻതുക നൽകി. ഈ വായ്പകളിൽ തീരെ തിരിച്ചടവുണ്ടായിട്ടില്ല.തൃശൂർ സ്വദേശിയായ പ്രമോട്ടർ സോജന്റെ കമ്പനിക്ക് 250 കോടി രൂപയും ഗുജറാത്ത് വഡോദര സ്വദേശിയായ രതിൻ ഗുപ്തയുടെ കമ്പനിക്ക് 800 കോടി രൂപയും വായ്പ നൽകി. രതിൻ ഗുപ്ത രണ്ടു സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കി. 

അജിത് വിനായക് എന്നയാൾക്ക് 250 കോടി രൂപയാണു സൊസൈറ്റിയിൽനിന്നു നൽകിയത്. ഇയാൾ 70 കോടി രൂപ സിനിമ നിർമാണത്തിനും 80 കോടി രൂപ ആഫ്രിക്കയിലേക്കു വാഹനങ്ങൾ കയറ്റുമതി ചെയ്യാനും 40 കോടി രൂപ സ്വത്തുക്കൾ വാങ്ങാനും ചെലവിട്ടതിന്റെ രേഖകൾ കണ്ടെത്തി. 50 കോടിയോളം രൂപ ഇയാൾ ഉയർന്ന പലിശയ്ക്കു വായ്പ നൽകി. രതിൻ ഗുപ്തയ്ക്കും അജിത് വിനായകിനും കേരള രാഷ്ട്രീയത്തിലെ ചില പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിലെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണു വൻ തുകകളുടെ കൈമാറ്റം നടന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. 3800 കോടി രൂപ നിക്ഷേപത്തിൽ അധികവും കേരളത്തിൽനിന്നാണ്. ഏജന്റുമാർക്ക് രണ്ടു ശതമാനം കമ്മിഷനും നിക്ഷേപകർക്ക് 12.5 ശതമാനം വരെ പലിശയും വാഗ്ദാനം ചെയ്താണു നിക്ഷേപം സ്വീകരിച്ചത്. 10 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.

വൻ ഇടപാടുകളിൽ ഏറെയും നടന്നത് വഡോദരയിലെ അക്കൗണ്ടുകളിൽ 

ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു വൻ തുകകളുടെ ‌ഇടപാടുകളിലേറെയും നടന്നതു ഗുജറാത്ത് വഡോദരയിലെ ചില ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സൊസൈറ്റിയുടെ പ്രമോട്ടറോ ഡയറക്ടറോ അല്ലാത്തയാളാണു പല പണമിടപാടുകളും നിയന്ത്രിച്ചത്. പ്രമോട്ടർമാർ, ഡയറക്ടർമാർ, പ്രധാന നിക്ഷേപകർ, കോടിക്കണക്കിനു രൂപയുടെ വായ്പ ലഭിച്ച സ്ഥാപനങ്ങൾ, അവയുടെ ഉടമകൾ എന്നിവർക്കു പുറമേ കോടികളുടെ കമ്മിഷൻ ലഭിച്ച ഏജന്റുമാർക്കും ഇടപാടുകളുടെ വിശദാംശങ്ങൾ തേടി ആദായനികുതി വകുപ്പ് നോട്ടിസ് നൽകും. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിൽ ഒട്ടേറെ രേഖകളും ഡിജിറ്റൽ തെളിവുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. യതിൻ ഗുപ്തയുടെ കമ്പനിയിലും ആദായനികുതി വകുപ്പു പരിശോധന നടത്തിയിരുന്നു. കൊൽക്കത്തയിൽ റജിസ്റ്റർ ചെയ്ത, പേരിനു മാത്രമുള്ള കമ്പനികൾക്കു നൽകിയ 1100 കോടി രൂപ വഡോദര സ്വദേശിയായ യതിൻ ഗുപ്തയുടെ കമ്പനിക്കു നൽകിയ 800 കോടി രൂപ, സൊസൈറ്റിയുടെ പ്രമോട്ടറും 

തൃശൂർ സ്വദേശിയുമായ സോജൻ, അജിത് വിനായക് എന്നിവരുടെ പേരിലുള്ള കമ്പനികൾക്കു നൽകിയ 500 കോടി രൂപ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടന്നത്. പലിശരഹിത വായ്പയാണ് ഈ കമ്പനികൾക്കു നൽകിയത്. ഇതുവരെ തിരിച്ചടവുണ്ടായിട്ടുമില്ല. ഇതിൽ, ചില കമ്പനികൾ വഴി ഓഹരിക്കമ്പോളത്തിൽ വൻ തുക  നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രത്യേക കമ്പനിയിൽ നിക്ഷേപം നടത്തുകയും ഓഹരി മൂല്യം ബോധപൂർവം ഉയർത്തുകയും ചെയ്ത് വൻ തുക ലാഭമുണ്ടാക്കാനുള്ള നീക്കം നടന്നതിനും ആദായനികുതി വകുപ്പിനു തെളിവു ലഭിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പുറമേ, ഓഹരിക്കമ്പോളത്തിന്റെ മേൽനോട്ട ചുമതലയുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കും (സെബി) ആദായനികുതി വകുപ്പ് തെളിവുകൾ കൈമാറും. സംശയകരമായ ചില അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം തുടങ്ങി. സൊസൈറ്റി സമാഹരിച്ച 3800 കോടി രൂപ നിക്ഷേപത്തിന്റെ 80 ശതമാനവും കേരളത്തിൽ നിന്നാണ്. എന്നാൽ, സൊസൈറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുടെ സെർവർ വഡോദരയിലാണ്. സൊസൈറ്റിയിലെ ചില അക്കൗണ്ടുകളുടെയും പണമിടപാടു നടത്തിയ അക്കൗണ്ടുകളുടെയും കെവൈസി രേഖകൾ (തിരിച്ചറിയൽ രേഖകൾ) പൂർണമായി ഹാജരാക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെടും.

നടന്നത് ആദായനികുതി പരിശോധനയെന്ന് ഐസിസിഎസ്എൽ

തൃശൂർ ∙ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ (ഐസിസിഎസ്എൽ) റീജനൽ ഓഫിസിലും ബ്രാഞ്ചുകളിലും നടന്ന ആദായ നികുതി വകുപ്പിന്റെ നികുതി സംബന്ധമായ അന്വേഷണത്തോടു സഹകരിച്ചതായി സൊസൈറ്റി മാനേജ്മെന്റ് അറിയിച്ചു. ഇത് ഇ.ഡിയുടെ നടപടിയായിരുന്നില്ല. സൊസൈറ്റി ചെയർമാനും ബോർഡ് അംഗങ്ങളും മുതിർന്ന ഓഫിസർമാരും അതാത് ഓഫിസുകളിൽ നിക്ഷേപകരുടെ സംശയദൂരീകരണത്തിനായി പ്രവർത്തിക്കുന്നുണ്ട്. സൊസൈറ്റിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വിശദമായ വസ്തുവിവരങ്ങൾ ഉടൻ പ്രസിദ്ധികരിക്കുമെന്നും അതിലൂടെ സൊസൈറ്റിയുടെ സുസ്ഥിരത എല്ലാവർക്കും ബോധ്യമാകുമെന്നും അവർ അറിയിച്ചു. 10 ലക്ഷത്തിലധികം അംഗങ്ങളും ആയിരത്തിലേറെ സ്‌റ്റാഫ് അംഗങ്ങളും ഉള്ള സൊസൈറ്റിക്ക് അംഗങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നും വലിയ പിന്തുണ ലഭിച്ചിട്ടുള്ളതായും മാനേജ്മെന്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

English Summary:

Benami hawala racket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com