ADVERTISEMENT

ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ് ബാങ്കിനു പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് 15 ദിവസം നീട്ടി നൽകിയതിനിടെ ചില ജനപ്രിയ ഉൽപന്നങ്ങൾ പ്രവർത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ശ്രമം. പേയ്ടിഎമ്മിന്റെ നോഡൽ അക്കൗണ്ട് ആക്‌സിസ് ബാങ്കിലേക്ക് മാറ്റി. തടസങ്ങളില്ലാതെ ഇടപാടുകൾ തുടരാനാണു തീരുമാനമെന്നാണ് അധികൃതർ‌ പറയുന്നത്. ഇടപാടുകൾ നിർത്താൻ ഫെബ്രുവരി 29 വരെ നൽകിയിരുന്ന സമയപരിധി മാർച്ച് 15 വരെയാക്കി റിസർവ് ബാങ്ക് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണു പേയ്ടിമ്മിന്റെ പുതിയ നീക്കം. വ്യാപാരികൾ അടക്കമുള്ളവരുടെ താൽപര്യ പ്രകാരമാണു ഇടപാടുകൾക്കായി 15 ദിവസം കൂടി പേയ്ടിമ്മിനു നീട്ടി നൽകാൻ‌ റിസർവ് ബാങ്ക് തീരുമാനമെടുത്തത്.

ആക്സിസ് ബാങ്കുമായി കരാറിലായതോടെ ക്യുആർ കോഡുകൾ, സൗണ്ട്ബോക്സ്, കാർഡ് മെഷീനുകൾ എന്നിവ പഴയതുപോലെ പ്രവർത്തിക്കുമെന്നു കമ്പനി അറിയിച്ചു. നിയന്ത്രണങ്ങൾ തുടർച്ചയായി പാലിക്കാത്തതിനെ തുടർന്നാണ് ആർബിഐ പേയ്ടിഎമ്മിനു മേൽ കടിഞ്ഞാണിട്ടത്. ഈ ആഴ്ച ആദ്യം ഇ.ഡിയും പേയ്ടിഎമ്മിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. 2024 മാർച്ച് 15നു ശേഷം ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ മുതലായവയിൽ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ലെന്ന് ഇന്നലെയും ആർബിഐ വ്യക്തമാക്കിയിരുന്നു. 

പേയ്ടിഎം അക്കൗണ്ടുകളിലേക്ക് ശമ്പളമോ സർക്കാർ സബ്‌സിഡികൾ ഉൾപ്പെടെയുള്ള മറ്റു കൈമാറ്റങ്ങളോ സ്വീകരിക്കുന്ന ഉപയൊക്താക്കൾ മാർച്ച് പകുതിയോടെ ഇതര ക്രമീകരണങ്ങൾ നടത്തണമെന്നാണു മുന്നറിയിപ്പ്. പണം സ്വീകരിക്കുന്നതിനു പേയ്ടിഎമ്മിന്റെ ക്യൂ ആർ കോഡുകൾ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് ഈ ക്യൂആർകോഡുകൾ പേയ്ടിഎം ബാങ്കിന്റെ കൈവശമുള്ള അക്കൗണ്ടുകളല്ലാത്ത അക്കൗണ്ടുകളുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അത് തുടരാം. ഫാസ്ടാഗ് എന്ന ഉൽപന്നത്തിലൂടെയുള്ള  ഇന്ത്യയുടെ ടോൾ ശേഖരണത്തിന്റെ അഞ്ചിലൊന്നു പങ്കും ബാങ്കിനുണ്ട്. മാർച്ച് 15നു ശേഷം ഈ ഫാസ്ടാഗുകൾ റീചാർജ് ചെയ്യാനോ ടോപ്പ് അപ്പ് ചെയ്യാനോ കഴിയില്ലെന്ന് ആർബിഐ അറിയിച്ചു.

English Summary:

Paytm signs new banking partner to continue seamless transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com