ADVERTISEMENT

വയനാട്ടിലെ വനാതിർത്തി പ്രദേശങ്ങൾ പൊന്നുവിളയുന്ന കൃഷിനിലങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ മരണം മണക്കുന്ന താഴ്‌വരകളായി മാറിയിരിക്കുന്നു. ആരുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന അതിഭീതിതമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന പലർക്കും കൃഷി ചെയ്യാൻ സാധിക്കാതായിട്ട് കുറേ വർഷങ്ങളായി. ഇപ്പോൾ മരണ ഭീതിയിൽ ഓരോ ദിവസവും കഴിച്ചുകൂട്ടേണ്ട അവസ്ഥകൂടി സംജാതമായി. 17 ദിവസത്തിനിടെ മൂന്ന് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. വന്യമൃഗ ആക്രമണത്തിൽ പരുക്കേറ്റവർ വേറെയും. വയനാട്ടിലെ പല സ്ഥലങ്ങളിലും ഇരുട്ടു വീണാൽ ആരും പുറത്തിറങ്ങുന്നില്ല. ഗ്രാമങ്ങളിൽ പലരും അതിരാവിലെ പണി തുടങ്ങുന്നവരാണ്. പശുവിനെ കറക്കൽ, റബർ വെട്ടൽ, പുല്ലരിയൽ തുടങ്ങിയ പല പണികളും നേരം പുലരുമ്പോൾ തന്നെ ആരംഭിക്കും. എന്നാൽ കുറച്ചുനാളുകളായി ഇതെല്ലാം മുടങ്ങി. ഏഴുമണിക്ക് പാൽ അളന്നിരുന്നത് ഒൻപത് മണിയായി. റബർ വെട്ടൽ നിർത്തി. പുല്ലരിയാൻ പോകുന്നത് പത്തു മണിക്കു ശേഷമാക്കി. രാവിലെ കുട്ടികളെ തനിയെ സ്കൂളിലേക്ക് ഇപ്പോൾ പറഞ്ഞയയ്ക്കാറില്ല. സ്കൂൾ വിട്ടാൽ എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നും നിർദേശം. ഏതോ വന്യമൃഗം പിന്തുടരുന്നുവെന്ന ഭയം ഇതിനകം കുട്ടികളുടെ മനസ്സിലും പതിഞ്ഞു കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളുടെ ജീവിതമാണ് താളം തെറ്റിയത്. ഇതിനിടെ, മരണത്തിന്റെ നിഴൽ പിന്തുടരുന്നുവെന്ന ഭയാനകമായ അവസ്ഥയും.

rahul-gandhi-wayanad-ajeesh-home-1

അടിയന്തരമായി മാറ്റമുണ്ടായാൽ മാത്രമേ ഈ ഭീതി അവസാനിപ്പിക്കാൻ സാധിക്കൂ. 1972ലെ കേന്ദ്ര നിയമം പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞുവെന്നു പലയിടത്തുനിന്നും മുറവിളി ഉയരുന്നു. ഈ നിയമം കത്തിച്ചുകൊണ്ടാണ് സിപിഐ മാനന്തവാടിയിൽ പ്രതിഷേധിച്ചത്. നാട്ടിലെത്തുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടോ, ആരുടെ ജീവനാണു കൂടുതൽ പ്രാധാന്യം എന്നും ചോദ്യങ്ങളുയരുന്നു. 30 വർഷമായി വനവുമായി ബന്ധപ്പെട്ട കേസുകളുൾപ്പെടെ കൈകാര്യം ചെയ്യുന്ന ബത്തേരിയിലെ അഭിഭാഷകൻ ടി.എം.റഷീദ് നിയമപരമായ വിശദീകരണം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.  


അണപൊട്ടി രോഷം: വയനാട് ജില്ലയിലെ പുൽപള്ളി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട വെള്ളച്ചാലിൽ 
പോളിന്റെ മൃതദേഹവുമായി പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധത്തിനിടെ പെ‍ാലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ. 
ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
അണപൊട്ടി രോഷം: വയനാട് ജില്ലയിലെ പുൽപള്ളി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട വെള്ളച്ചാലിൽ പോളിന്റെ മൃതദേഹവുമായി പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധത്തിനിടെ പെ‍ാലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

∙ 1972ൽ കേന്ദ്ര വനസംരക്ഷണ നിയമം കൊണ്ടുവരാൻ കാരണം എന്തായിരുന്നു?

ആഗോളതലത്തിൽ വനങ്ങളും വന്യജീവികളും സംരക്ഷിക്കപ്പെടണം എന്നൊരു പൊതുബോധം ഉയർന്നുവന്നു. അതിന്റെ ഭാഗമായി ലോകത്തിന്റെ പല രാജ്യങ്ങളിലും നിയമങ്ങളുണ്ടായി. അതിന്റെ തുടർച്ചയായാണു കേന്ദ്രസർക്കാർ ഇന്ത്യയിൽ നിയമ നിർമാണം നടത്തിയത്. അതുവരെ അതാതു സംസ്ഥാനങ്ങളിലെ നിയമങ്ങളായിരുന്നു പാലിക്കപ്പെട്ടിരുന്നത്. ഇതെല്ലാം ഏകോപിപ്പിച്ചാണ് കേന്ദ്രം വനസംരക്ഷണ നിയമം പാസാക്കിയത്. ഇതോടെ നിയമം കർശനമായി. ശിക്ഷാനടപടികൾ വർധിച്ചു. ഇപ്പോൾ ഈ നിയമം അതിന്റെ ലക്ഷ്യം പൂർത്തീകരിച്ചു.

30 വർഷം മുമ്പ് വനനിയമ ലംഘനവുമായി ബന്ധപ്പെട്ടു നിരവധി കേസുകൾ വന്നിരുന്നു. എന്നാലിപ്പോൾ വളരെ കുറവാണ്. അതിനു രണ്ടു കാരണമാണുള്ളത്. ഒന്ന് വേട്ടയാടലിനോടു താൽപര്യമുണ്ടായിരുന്ന ഒരു തലമുറ അവസാനിച്ചു. പുതിയ തലമുറയ്ക്കു വേട്ടയാടുന്നതിൽ വലിയ താൽപര്യമില്ല. വനംസംരക്ഷണം കൂടുതൽ കാര്യക്ഷമമായി. എവിടെയെങ്കിലും കാട്ടിറച്ചി ഉണ്ടെങ്കിൽ ഉടൻ കണ്ടെത്തുന്ന സാഹചര്യമായി. പണ്ട് കാട്ടിറച്ചിയുടെ വലിയ ബ്ലാക്ക് മാർക്കറ്റ് ഉണ്ടായിരുന്നു. അത് ഇപ്പോൾ തകർന്നു. പണ്ട് കാടിനോടു ചേർന്ന എല്ലാ വീടുകളിലും തന്നെ തോക്കുണ്ടായിരുന്നു. ആയുധനിയമം കർശനമാക്കിയതോടെ തോക്ക് ഉപയോഗം കുറഞ്ഞു. മുപ്പതു വർഷംകൊണ്ട് ഫോറസ്റ്റ് കേസുകളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞു. നിയമം കർശനമായതോടെയാണ് ഇതെല്ലാം സംഭവിച്ചത്.

വയനാട്ടിൽ പുൽപള്ളി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട വെള്ളച്ചാലിൽ പോളിന്റെ മൃതദേഹവുമായി പുൽപള്ളി ടൗണിൽ പ്രതിഷേധിച്ചവർ കടുവ ആക്രമിച്ച് കെ‍ാന്ന മൂരിയുടെ ജഡം വനംവകുപ്പിന്റെ ജീപ്പിന്റെ ബോണറ്റിൽ വച്ചപ്പോൾ. ചിത്രം: മനോരമ
വയനാട്ടിൽ പുൽപള്ളി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട വെള്ളച്ചാലിൽ പോളിന്റെ മൃതദേഹവുമായി പുൽപള്ളി ടൗണിൽ പ്രതിഷേധിച്ചവർ കടുവ ആക്രമിച്ച് കെ‍ാന്ന മൂരിയുടെ ജഡം വനംവകുപ്പിന്റെ ജീപ്പിന്റെ ബോണറ്റിൽ വച്ചപ്പോൾ. ചിത്രം: മനോരമ

∙ 1972ലെ നിയമത്തിൽ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ?

ഈ നിയമത്തിൽ മൃഗങ്ങളുടെ പ്രധാന്യം അനുസരിച്ച് തരംതിരിച്ചു. സംരക്ഷിത മൃഗങ്ങളെ കൊന്നാൽ വലിയ ശിക്ഷയാണ് ലഭിക്കുക. ആനയെ കൊന്നാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യം ലഭിക്കില്ല. ഇത്തരം കർശനമായ നിയമങ്ങളാണ് ഉണ്ടായിരുന്നത്. 40 വർഷം ആയപ്പോഴാണ് ഈ നിയമങ്ങൾ ഫലപ്രാപ്തിയിലെത്തിയത്. ഇപ്പോൾ നേരിടുന്ന പ്രശ്നം സംരക്ഷണം കൂടിയതുകൊണ്ട് വന്യമ‍ൃഗങ്ങളുടെ എണ്ണം കൂടി. വനത്തിന്റെ വലിപ്പം പല കാരണങ്ങളാൽ കുറഞ്ഞു. ഇതു വലിയ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. 

പുൽപള്ളിയിലെ സമരത്തിനിടെ പൊലീസ് വാഹനം തടഞ്ഞുള്ള പ്രതിഷേധം.
പുൽപള്ളിയിലെ സമരത്തിനിടെ പൊലീസ് വാഹനം തടഞ്ഞുള്ള പ്രതിഷേധം.

∙ എങ്ങനെ വന്യമൃഗ ആക്രമണം കുറയ്ക്കാം?

പ്രശ്നം പരിഹരിക്കാനുള്ള വകുപ്പും ഇതുതന്നെയാണ്. സിആർപിസി 133 ആണ് ഉപയോഗിക്കാൻ സാധിക്കുക. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനു മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന മൃഗത്തെ കൊല്ലാൻ ഉത്തരവിടാം. 

സമരത്തിൽ പ്രതിഷേധിച്ച വൈദികനെ ശാന്തനാക്കാൻ ശ്രമിക്കുന്ന എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെപിസിസി അംഗം കെ.എൽ.പൗലോസ് എന്നിവർ.
സമരത്തിൽ പ്രതിഷേധിച്ച വൈദികനെ ശാന്തനാക്കാൻ ശ്രമിക്കുന്ന എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെപിസിസി അംഗം കെ.എൽ.പൗലോസ് എന്നിവർ.

Read More: പോളിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്നു കൈമാറും; പുൽപ്പള്ളിയിൽ ഇന്നും നാളെയും നിരോധനാജ്ഞ

∙ ഇത്തരം ഒരു അധികാരം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കലക്ടർ ഉപയോഗിക്കാത്തത്, മുൻപ് ചെയ്തിരുന്നല്ലോ

ചെറിയ ഒരു വിഭാഗം ആളുകൾ പ്രശ്നക്കാരനായ വന്യമൃഗത്തെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുമ്പോൾ ഭൂരിഭാഗം വരുന്ന മറ്റൊരു വിഭാഗം അതിനെതിരാണ്. വന്യമൃഗശല്യം അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. അറിയാത്ത ഒരാളെ സംബന്ധിച്ച് ഒരാനയെ വെടിവച്ചു കൊല്ലുക എന്നത് വലിയ പ്രതിഷേധം ഉണ്ടാക്കുന്ന കാര്യമാണ്. ഇങ്ങനെ വ്യാപക പ്രതിഷേധത്തിനു സാധ്യത നിലനിൽക്കുന്നു.

പോളിന്റെ മരണത്തിൽ പ്രതിഷേധിച്ചു പുൽപള്ളിയിലേക്കു സമരം നയിച്ച പാക്കത്തെ വീട്ടമ്മമാർ.
പോളിന്റെ മരണത്തിൽ പ്രതിഷേധിച്ചു പുൽപള്ളിയിലേക്കു സമരം നയിച്ച പാക്കത്തെ വീട്ടമ്മമാർ.

ഇത്തരത്തിൽ പൊതുസമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനു കൂടിയാണ് ബാലൻസ്ഡ് ആയ നിലപാട് എടുക്കുന്നത്. അധികാരം ഉണ്ടെങ്കിലും ഉപയോഗിക്കുന്നതിനു സാമൂഹികപരമായ ചില നിയന്ത്രണം ഏർപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ യോഗത്തിൽ കലക്ടർമാർ ഇത്തരം അധികാരം ഉപയോഗിക്കണമെന്ന നിർദേശമുണ്ടായതു വലിയ മാറ്റത്തിന്റെ സൂചനയാണ്. 

കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട വെള്ളച്ചാലിൽ പോളിന്റെ മൃതദേഹവുമായി പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധത്തിനിടെ പെ‍ാലീസുമായി ഉണ്ടായ ഉന്തുംതള്ളും.
കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട വെള്ളച്ചാലിൽ പോളിന്റെ മൃതദേഹവുമായി പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധത്തിനിടെ പെ‍ാലീസുമായി ഉണ്ടായ ഉന്തുംതള്ളും.

∙ വനം വന്യജീവി സംരക്ഷണമാണല്ലോ വനംവകുപ്പിന്റെ ചുമതല. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന വന്യമൃഗത്തെ നിയന്ത്രിക്കേണ്ടത് ആരുടെ ചുമതലയാണ്?

ഒരു വന്യമൃഗം സംരക്ഷിക്കപ്പെടേണ്ടത് വനത്തിലാണ്. വനത്തിനുള്ളിൽ എന്തു വിലകൊടുത്തും വന്യമൃഗത്തെ സംരക്ഷിക്കണം. എന്നാൽ വനത്തിനു പുറത്തിറങ്ങിയ വന്യമൃഗത്തിന് അതേ സംരക്ഷണത്തിന് അർഹതയില്ല. പുറത്തിറങ്ങിയ മൃഗത്തെ വനത്തിലേക്കു തിരിച്ചെത്തിക്കുകയാണ് ആദ്യം പരിഗണിക്കേണ്ടത്. എന്നാൽ പരുക്കേറ്റ കടുവയ്ക്ക് വനത്തിൽ നിൽക്കാൻ സാധിക്കില്ല. നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കി പിടിക്കപ്പെട്ട എല്ലാ കടുവകളും പരുക്ക് പറ്റിയതോ ഇര തേടാൻ സാധിക്കാത്തതോ ആണ്. ആ കടുവയെ വീണ്ടും വനത്തിൽ വിട്ട് സംരക്ഷിക്കേണ്ട കാര്യമില്ല.

കഴിഞ്ഞ ദിവസം റിപ്പണിലെത്തിയ കാട്ടുപോത്ത്.
കഴിഞ്ഞ ദിവസം റിപ്പണിലെത്തിയ കാട്ടുപോത്ത്.

കാരണം അത്തരം കടുവകൾ അതിന്റെ വാസസ്ഥലത്തുനിന്നും പുറത്തായിക്കഴിഞ്ഞു. അത്തരം കടുവകളെ വെടിവച്ച് കൊല്ലുകയാണ് വേണ്ടത്. എന്നാൽ ആനയുടെ കാര്യം അങ്ങനെയല്ല. ആന ചിലപ്പോൾ വഴി തെറ്റി വന്നുവെന്നു വരാം. മനുഷ്യരുടെ കൂട്ടത്തിൽ ചിലർ തെമ്മാടികളാകുന്നതുപോലെ ആനയുടെ കൂട്ടത്തിലും പ്രശ്നക്കാരുണ്ടാകും. കൂട്ടത്തിൽനിന്ന് പുറത്തായി നാട്ടിലിറങ്ങി ശീലിച്ചുപോയ ആനകളെയും സംരക്ഷിക്കേണ്ടതില്ല. 

പുൽപള്ളി അൻപത്താറിൽ കടുവകൊന്ന മൂരിയുടെ ജഡവുമായി പ്രദേശവാസികൾ പുൽപള്ളിയിൽ നടത്തിയ പ്രതിഷേധം
പുൽപള്ളി അൻപത്താറിൽ കടുവകൊന്ന മൂരിയുടെ ജഡവുമായി പ്രദേശവാസികൾ പുൽപള്ളിയിൽ നടത്തിയ പ്രതിഷേധം

∙ സ്വന്തം സ്ഥലത്ത് കെണിവച്ച് വന്യമൃഗത്തെ പിടിക്കാൻ സാധിക്കുമോ?

ഇല്ല. സ്വന്തം സ്ഥലത്തുപോലും വന്യമൃഗത്തെ കുടുക്കാൻ കെണിവച്ചാൽ അത് നിയമ ലംഘനമാണ്. എന്നാൽ വന്യമൃഗം അബദ്ധവശാൽ വന്ന് ചത്താൽ സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. 

വയനാട്ടിലെ തോല്‍പെട്ടി റെയ്ഞ്ചിലെ ബാവലി ചാമ്പാളം വയലില്‍ ഇന്നലെ രാവിലെ വനംവകുപ്പ് സംഘത്തെ തുരത്തിയോടിക്കുന്ന ബേലൂർ മഖ്നയുടെ കൂട്ടാളിയായ മോഴയാന.
വയനാട്ടിലെ തോല്‍പെട്ടി റെയ്ഞ്ചിലെ ബാവലി ചാമ്പാളം വയലില്‍ ഇന്നലെ രാവിലെ വനംവകുപ്പ് സംഘത്തെ തുരത്തിയോടിക്കുന്ന ബേലൂർ മഖ്നയുടെ കൂട്ടാളിയായ മോഴയാന.

∙ 1972 ലെ നിയമത്തിൽ കേരളത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?

ഈ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വേലി നിർമാണം എന്നതു തന്നെയാണ് ഏറ്റവും പ്രയോജനപരമായ മാർഗം. ബംഗാളിൽ സുന്ദർബെൻ ദേശീയ ഉദ്യാനത്തിൽ നൈലോൺ കയറുകൊണ്ട് വേലി നിർമിച്ചിട്ടുണ്ട്. എന്നാൽ അതു കേരളത്തിൽ സാധിക്കില്ല, കാരണം ആന അത് തകർക്കും. സുന്ദർബെൻ ദേശീയോദ്യാനത്തിൽ ആനയില്ല. വയനാട്ടിൽ ബത്തേരി – പുൽപ്പള്ളി റൂട്ടിൽ ഒന്നാം മൈലിൽ കൽമതിൽ നിർമിച്ചിട്ട് 40 വർഷമായി. ഈ മതിൽ ഏറെ ഫലപ്രദമാണ്. ഇത്തരം മതിലുകളാണ് ഉചിതം. രണ്ട് മീറ്റർ ഉയരത്തിൽ കൽമതിൽ നിർമിച്ചശേഷം അതിനു മുകളിൽ നാല് മീറ്റർ ഉയരത്തിൽ നൈലോൺ കയറുകൊണ്ടുള്ള വേലിനിർമിക്കാം. ഒരു കിലോമീറ്ററിന് ഏതാണ്ട് ഒരു കോടി രൂപയോളം ചെലവ് വരും. 

കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യ സംഘത്തിനൊപ്പമുള്ള കുങ്കിയാനകൾ ‌വനത്തിലേക്ക് പ്രവേശിക്കുന്നു (ഫോട്ടോ: അരുൺ വർഗീസ് ∙ മനോരമ)
കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യ സംഘത്തിനൊപ്പമുള്ള കുങ്കിയാനകൾ ‌വനത്തിലേക്ക് പ്രവേശിക്കുന്നു (ഫോട്ടോ: അരുൺ വർഗീസ് ∙ മനോരമ)

വംശവർധന നിയന്ത്രിക്കാൻ സംസ്ഥാന തലത്തിൽ സാധിക്കുമോ?

വംശവർധനവ് അല്ല പ്രശ്നം. പന്നിയും മാനുമാണ് ഏറ്റവും വർധിച്ചത്. ഇതിൽ പന്നിയെ വെടിവച്ചുകൊല്ലാൻ പ്രശ്നമില്ല. പിന്നെ നാട്ടിലിറങ്ങാൻ തുടങ്ങിയത് കടുവയാണ്. ഏകദേശം 12 വയസ്സാണ് കടുവയുടെ ആയുസ്സ്. പത്ത് വയസ്സു കഴിഞ്ഞ കടുവകളെല്ലാം പുറത്തിറങ്ങുകയാണ്. ചില സ്ഥലങ്ങളിൽ മാത്രമാണ് ആനശല്യം. അത്തരം സ്ഥലങ്ങളിൽ വേലി നിർമാണമാണ് പ്രായോഗികം. ബിഹാറിൽ നീൽഗായ് പെരുകിയപ്പോൾ കൊല്ലാനുള്ള അനുമതി നൽകി. നിശ്ചിത കാലത്തേക്കായിരുന്നു അനുമതി നൽകിയത്. ഇത് കേരളത്തിനും അവലംബിക്കാം. 

ഓപ്പറേഷൻ‌ ബേലൂർ മഖ്‌നയ്‌ക്കായി എത്തിയ ആർആർടിയുടെ (റാപ്പിഡ് റെസ്പോൺഡ്സ് ടീം)  ബാഹം.
ഓപ്പറേഷൻ‌ ബേലൂർ മഖ്‌നയ്‌ക്കായി എത്തിയ ആർആർടിയുടെ (റാപ്പിഡ് റെസ്പോൺഡ്സ് ടീം) വാഹനം.

∙ 1972 ലെ നിയമം മാറ്റേണ്ടതുണ്ടോ?

മാറ്റേണ്ടതില്ല. പകരം കാലാനുസൃതമായ ചില ഭേദഗതികൾ വരുത്തിയാൽ മതി. ആനയും കടുവയും സംരക്ഷിക്കപ്പെടണം. ഒറ്റതിരിഞ്ഞ് പ്രശ്നമുണ്ടാക്കി നാട്ടിലിറങ്ങുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതില്ല. ഒരു വന്യജീവി അതിന്റെ പരിസ്ഥിതിയിൽ മാത്രമാണു സംരക്ഷിക്കപ്പെടേണ്ടത്. 

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചതിനു പിന്നാലെ നടക്കുന്ന പ്രതിഷേധം.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചതിനു പിന്നാലെ നടക്കുന്ന പ്രതിഷേധം.
English Summary:

Wild Animal Attack: Wayanad in fear; Will the Wildlife Protection Act of 1972 be repealed?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com