ADVERTISEMENT

കോഴിക്കോട് ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കൾക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ആർഎംപി (ഐ) സംസ്ഥാന സെക്രട്ടറി എൻ.വേണു. ടിപി കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും ഗൂഢാലോചനയിൽ പങ്കാളികളായ 2 പേർക്ക് ശിക്ഷ വിധിക്കുകയും ചെയ്ത ഹൈക്കോടതി വിധി സിപിഎമ്മിന്റെ ഫാഷിസ്റ്റ് നേതൃത്വത്തിനു പാഠമാണ്. ഒരു നീതിമാന്റെ രക്തവും ഇനി തെരുവിൽ വീഴരുതെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന കോടതി വിധിയെ പാർട്ടി സ്വാഗതം ചെയ്യുന്നു.

Read more at: തെളിവുകള്‍ പരിശോധിക്കുമ്പോൾ പ്രതികൾ കുറ്റക്കാർ, സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി: ഹൈക്കോടതി...

സിപിഎം നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്നും ഉന്നതനേതൃത്വം ഗൂഢാലോചന നടത്തിയാണു ചന്ദ്രശേഖരനെ കൊന്നതെന്നും തെളിഞ്ഞിരിക്കുകയാണ്. അതു ഏറ്റുപറഞ്ഞു സിപിഎം നേതൃത്വം മാപ്പു പറയണം. പി.മോഹനൻ അടക്കം ശിക്ഷയിൽനിന്ന് ഒഴിവായെങ്കിലും തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞു നിൽക്കുന്നവരെക്കൂടി കേരളീയ സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം. അതിനായി സുപ്രീം കോടതിയിൽ അപ്പീൽ നൽകും. പച്ചപ്പാവമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കുഞ്ഞനന്തനും ഉൾപ്പെട്ടുവെന്നു വിധിയിലൂടെ വ്യക്തമായി. ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയിലുണ്ട്. ‌‌

സർക്കാരിന്റെ തടസ്സവാദം മൂലമാണു നീണ്ടുപോകുന്നത്. അക്കാര്യത്തിലും തീരുമാനം വരുമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നു ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധി. ആർഎംപിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്ന സിപിഎമ്മിന്റെ വാദം ഹൈക്കോടതി വിധിയോടെ പൊളിഞ്ഞു. ടിപി കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ.ശ്രീധരനെ മറുകണ്ടം ചാടിച്ച് ഒപ്പം നിർത്തി കേസ് പൊളിക്കാൻ ശ്രമിച്ച സിപിഎമ്മിന്റെ മോഹമാണു തകർന്നില്ലാതായത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരെ ലക്ഷങ്ങൾ നൽകി സിപിഎം നേതൃത്വം അണിനിരത്തിയിട്ടും ക്രിമിനലുകളെ രക്ഷിക്കാനായില്ല.

അഭിഭാഷകരായ പി.കുമാരൻകുട്ടിയും എസ്.രാജീവും സഫലും നടത്തിയ നിയമയുദ്ധം ഏറെ തിളക്കമുള്ളതും ചരിത്രത്തിലെന്നും ഉയർന്നു നിൽക്കുന്നതുമാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളി പണക്കൊഴുപ്പിന്റെ ഹുങ്കോടെ നീതിവ്യവസ്ഥയെ വിലയ്ക്കു വാങ്ങി കേരളം അടക്കി ഭരിക്കാമെന്ന പിണറായി വിജയന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണു വിധി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് പ്രവണത പുരോഗമന സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വേണു പറഞ്ഞു.

English Summary:

RMP's N. Venu said that will file an appeal in the Supreme Court against the top leaders who conspired in the TP Chandrasekaran murder case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com