അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസ്: രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകും. നാളെ സുല്‍ത്താന്‍പുര്‍ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. ചൊവ്വാഴ്ച ഉച്ചവരെ ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവയ്ക്കുമെന്ന് ജയറാം രമേശ് അറിയിച്ചു. 2018ൽ ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകിയത്.
ജയറാം രമേശിന്റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:
‘‘2018 ഓഗസ്റ്റ് 4ന് ഒരു ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് നാളെ, ഫെബ്രുവരി 20ന് രാവിലെ സുൽത്താൻപൂരിലെ ജില്ലാ സിവിൽ കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് സമൻസ് ലഭിച്ചിട്ടുണ്ട്. അതിനാൽ ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിവച്ച് രാഹുല്‍ കോടതിയില്‍ ഹാജരാകും. ഫെബ്രുവരി 20ന് അമേഠിയിലെ ഫുർസത്ഗഞ്ചിൽനിന്ന് ഉച്ചയ്ക്ക് 2 മണിക്ക് യാത്ര പുനരാരംഭിക്കും.’’
അതേസമയം ഇന്നത്തെ പരിപാടി തീരുമാനിച്ചതുപോലെ തന്നെ തുടരുന്നുണ്ടെന്നും വൈകിട്ട് 4 മണിക്ക് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അമേഠിയിലെ ബാബുഗഞ്ചിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.