കോച്ചിങ് സെന്ററിലെ സമ്മർദം; കോട്ടയിൽനിന്നു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Mail This Article
ജയ്‌പുർ ∙ രാജസ്ഥാനിലെ കോട്ടയിൽനിന്നു ഫെബ്രുവരി 11 മുതൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ചമ്പൽ താഴ്‌വരയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിയും എൻട്രൻസ് വിദ്യാർഥിയുമായ രചിത് സോന്ധ്യയുടെ (16) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എത്തുന്ന കോച്ചിങ് ഹബ്ബായ കോട്ടയിൽ പഠിക്കുകയായിരുന്നു രചിത് സോന്ധ്യ.
ഗരാഡിയ മഹാദേവ് ക്ഷേത്രത്തിനു സമീപമുള്ള വനമേഖലയിൽ രചിത് പ്രവേശിക്കുന്നതു സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. പരീക്ഷയുടെ പേരിലാണ് ഹോസ്റ്റൽ വിട്ടത്. ഈ വർഷം ചമ്പൽ താഴ്‌വരയിൽനിന്നു കണ്ടെടുക്കുന്ന അഞ്ചാമത്തെ വിദ്യാർഥിയുടെ മൃതദേഹമാണിത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. കുന്നിൽനിന്ന് താഴ്‌വരയിലേക്ക് ചാടിയതാകാമെന്നു പൊലീസ് സംശയിക്കുന്നു.
നേരത്തെ, മകനെ കണ്ടെത്താൻ സഹായിക്കണമെന്നു പൊതുജനങ്ങളോട് അഭ്യർഥിച്ച് രചിത്തിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കോച്ചിങ് സെന്ററുകളിലെ സമ്മർദമാകാം വിദ്യാർഥികളുടെ മരണത്തിനു പിന്നിലെന്നാണു സംശയം.