പീഡനക്കേസ് അതിജീവിതയ്ക്ക് നേരെ മജിസ്‌ട്രേറ്റിന്റെ ലൈംഗികാതിക്രമം; ചേംബറിനുള്ളിൽവച്ച് കടന്നുപിടിച്ചു
Mail This Article
അഗർത്തല∙ പീഡക്കേസിലെ അതിജീവിതയെ മജിസ്ട്രേറ്റ് ലൈംഗികമായി ചൂഷണം ചെയ്തെന്നു പരാതി. ഈ മാസം 16നു ത്രിപുരയിലെ കമാൽപുർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണു സംഭവം. പീഡനക്കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാനെത്തിയപ്പോൾ ചേംബറിനുള്ളിൽവച്ച് മജിസ്ട്രേറ്റ് കടന്നുപിടിച്ചെന്നാണു പരാതി. ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെന്നും ഭർത്താവിനോടു കാര്യം പറഞ്ഞെന്നും യുവതി പരാതിയിൽ പറയുന്നു.
കമാൽപുരിലെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിക്കാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ചു ധലായ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗൗതം സർക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. കമാൽപുർ ബാർ അസോസിയേഷനിൽ യുവതിയുടെ ഭർത്താവും പരാതി നൽകിയിട്ടുണ്ട്. മൂന്നംഗ സമിതി യുവതിയുടെ മൊഴി രേഖപ്പെടുത്തി.
വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ത്രിപുര ഹൈക്കോടതി റജിസ്ട്രാർ ജനറൽ വി.പാണ്ഡെ പറഞ്ഞു. ‘‘മറ്റു ആളുകളെപ്പോലെ ഞാനും മാധ്യമങ്ങളിൽനിന്നാണ് ഇക്കാര്യം അറിഞ്ഞത്. പരാതി ലഭിച്ചാൽ തീർച്ചയായും ഉചിതമായ നടപടിയെടുക്കും’’– വി.പാണ്ഡെ പറഞ്ഞു.