ADVERTISEMENT

കൊച്ചി ∙ മരട് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ഇതിനെതിരെ ദേവസ്വം ഭാരവാഹികൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി; ബുധനാഴ്ച പരിഗണിക്കും. നേരത്തേ ജില്ലാ കലക്ടറും അനുമതി നൽകിയിരുന്നില്ല. തുടർന്നാണു ദേവസ്വം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉത്സവത്തിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിലാണു വെടിക്കെട്ട് നടത്തേണ്ടത്.

Read more at:  ‘ഒപ്പം താമസിച്ച യുവാവുമായി അകന്നു, ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം’: അമ്മ റിമാൻഡിൽ...

തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതിനു പിന്നാലെയാണു മരടിലെ വെടിക്കെട്ടിനു ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്. പൊലീസ്, റവന്യു, അഗ്‌നിരക്ഷാസേന എന്നിവ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. സ്ഥലപരിമിതി അടക്കമുള്ള വിഷയങ്ങള്‍ ഇതിൽ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കലക്ടര്‍ അനുമതി നിഷേധിച്ചു. മുൻവർഷങ്ങളിൽ വെടിക്കെട്ടിനു ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നു തെക്കേ ചേരുവാരം, വടക്കേ ചേരുവാരം വിഭാഗങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മുൻവർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്നു ജസ്റ്റിസ് വിജു എബ്രഹാം നിരീക്ഷിച്ചു.

കർശന ഉപാധികളോടെയാണ് 2019ൽ വെടിക്കെട്ടിനു ഹൈക്കോടതി അനുമതി നൽകിയത്. അപകടകരമായ അമിട്ടുകളും വെടിമരുന്നും സൂക്ഷിച്ചതിന് ആ വർഷം പൊലീസ് കേസെടുത്തു. ഈ മാസം രണ്ടിനും ഒൻപതിനും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനു ക്ഷേത്ര ഭാരവാഹികൾക്കെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരു ചേരുവാരങ്ങളും മത്സര സ്വഭാവമില്ലാതെ പരസ്പരധാരണയിലാണ് പ്ര‍വർത്തിക്കുന്നതെന്ന് ഹര്‍ജിക്കാർ വാദിച്ചു. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനിർത്തുന്നതിന്റെ ഭാഗമായാണു വെടിക്കെട്ടിന് അനുമതി തേടിയതെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞിരുന്നു.

വെടിക്കെട്ട് നടത്താൻ പറ്റിയ സാഹചര്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കലക്ടർ അനുമതി നിഷേധിച്ചത്. ക്ഷേത്ര മൈതാനത്തിന്റെ കിഴക്കുവശം റോഡും റോഡിന്റെ കിഴക്കുവശത്ത് ഇരുനില വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ട്. മൈതാനത്തിന്റെ തെക്കുവശം മാങ്കായിൽ സ്കൂളും ഐടിഐയുടെ പുതിയ കെട്ടിടവുമാണ്. മൈതാനത്തോട് ചേർന്നു കെട്ടിടങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളുമുണ്ട്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി വെടിക്കെട്ട് കാണുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്കൂൾ പരിസരവുമാണ്. ഇവയ്ക്ക് വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്ന് 50-60 മീറ്റർ അകലമേ ഉള്ളൂ തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ തീരുമാനം.‌

English Summary:

Kerala High Court Updates on Maradu Bhagavathy Temple fireworks issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com