ADVERTISEMENT

തൊടുപുഴ∙ കോഓപറേറ്റീവ് ലോ കോളജിലെ അനധികൃത മാർക്ക്ദാനത്തിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും റാഗിങ്ങിന് കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി ഒരു കൂട്ടം വിദ്യാർഥികൾ. കോളജ് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന ഇവർ, രാത്രി വൈകിയും സമരം തുടരുകയാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച സമരമാണ് രാത്രി വൈകിയും തുടരുന്നത്. സമരത്തിനിടെ കുഴഞ്ഞുവീണ 2 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർഥികളാണ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിക്കുന്നത്. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കുക, പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രതിഷേധം.

തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെയും തഹസിൽദാർ എ.എസ്.ബിജിമോളുടെയും നേതൃത്വത്തിൽ വിദ്യാർഥികളുമായും കോളജ് പ്രിൻസിപ്പൽ അനീഷ ഷംസുമായും സംസാരിച്ചെങ്കിലും സമരം ഒത്തുതീർക്കാനായില്ല. വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഉറച്ചുനിൽക്കുകയാണെന്ന് കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രിൻസിപ്പൽ നിലപാട് അറിയിച്ചത്.

പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ വിദ്യാർഥികളും ഉറച്ചുനിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഫോണിൽ സംസാരിച്ചെങ്കിലും വിദ്യാർഥികൾ ഇതുവരെ വഴങ്ങിയിട്ടില്ല. രാത്രി ഒൻപതോടെ സബ് കലക്ടർ അരുൺ എസ്.നായരും ഡീൻ കുര്യാക്കോസ് എംപിയും കോളജിലെത്തി.

50 ശതമാനത്തിൽ കുറവ് ഹാജറുള്ള വിദ്യാർഥിക്ക് ഇന്റേണൽ മാർക്ക് മുഴുവൻ നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെ സമരത്തിനു നേതൃത്വം നല്‍കിയ ഏഴു പേരെ സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി താഴെ വലവിരിച്ചിട്ടുണ്ട്.

English Summary:

Thodupuzha Cooperative Law College in Turmoil as Students Threaten Suicide Over Mark Scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com